കർഷകരുമായുള്ള ചർച്ച പരാജയം, നിയമങ്ങൾ പിൻവലിക്കില്ലെന്ന് കേന്ദ്രം, തിങ്കളാഴ്ച വീണ്ടും ചർച്ച

By Web TeamFirst Published Dec 30, 2020, 7:43 PM IST
Highlights

വൈദ്യുതി നിയന്ത്രണ ബിൽ പിൻവലിക്കും, വൈക്കോൽ കത്തിക്കുന്ന കർഷകർക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതിൽ ഇളവ് നൽകാമെന്നനടക്കമുള്ള നിർദ്ദേശങ്ങൾ കേന്ദ്രം മുന്നോട്ട് വെച്ചു.

ദില്ലി: കർഷക നിയമം പിൻവലിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരും കർഷക സംഘടനകളും നടത്തിയ അഞ്ചാം വട്ട ചർച്ചയും പരാജയം. നിയമങ്ങൾ പിൻവലിക്കില്ലെന്ന് കേന്ദ്ര സർക്കാർ നിലപാട് ആവർത്തിച്ചതോടെയാണ് ചർച്ച പരാജയമായത്. വൈദ്യുതി നിയന്ത്രണ ബിൽ പിൻവലിക്കും, വൈക്കോൽ കത്തിക്കുന്ന കർഷകർക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതിൽ ഇളവ് നൽകാമെന്നനടക്കമുള്ള നിർദ്ദേശങ്ങൾ കേന്ദ്രം മുന്നോട്ട് വെച്ചു. എന്നാൽ നിയമങ്ങൾ പിൻവലിക്കുന്ന കാര്യത്തിലും താങ്ങുവിലക്ക് നിയമരൂപീകരണ ആവശ്യത്തിലും തീരുമാനം ആയില്ല. സർക്കാർ മുന്നോട്ട് വെച്ച വാഗ്ദാനങ്ങൾ പഠിച്ച ശേഷം ജനുവരി 4 ന് വീണ്ടും ചർച്ചക്കെത്താം എന്നാണ് കർഷക സംഘടനകളുടെ നിലപാട്. ഇത് അഞ്ചാം തവണയാണ് കേന്ദ്രവും കർഷക സംഘടനകളും ചർച്ച നടത്തുന്നത്. 

സര്‍ക്കാര്‍ കടുംപിടുത്തം തുടര്‍ന്നാൽ റിപ്പബ്ളിക് ദിനാഘോഷ ചടങ്ങുകൾ തടസ്സപ്പെടുത്തുന്ന സമരത്തിലേക്ക് വരെ നീങ്ങുമെന്ന മുന്നറിയിപ്പാണ് കര്‍ഷക സംഘടനകൾ നൽകുന്നത്. 41 കര്‍ഷക സംഘടനകളുടെ പ്രതിനിധികളാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. ഡിസംബര്‍ 8 ന് ശേഷം മുടങ്ങിയ ചര്‍ച്ച 22 ദിവസത്തിന് ശേഷമാണ് ഇന്ന് വീണ്ടും നടന്നത്. ചർച്ചയ്ക്ക് മുന്നോടിയായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുമായി മന്ത്രിമാരായ നരേന്ദ്ര സിംഗ് തോമറും പിയൂഷ് ഗോയലും കൂടിക്കാഴ്ച നടത്തിയിരുന്നു. 

click me!