ഭാവിസമരപരിപാടികൾ പ്രഖ്യാപിച്ച് സംയുക്ത കിസാൻ മോർച്ച; 18ന് രാജ്യവ്യാപകമായി ട്രെയിൻ തടയും

By Web TeamFirst Published Feb 10, 2021, 10:31 PM IST
Highlights

ഈ മാസം 18ന് ട്രെയിൻ തടയൽ സമരം നടത്തുമെന്ന് സംയുക്ത കിസാൻ മോർച്ച പ്രസ്താവനയിൽ അറിയിച്ചു.  ഉച്ചയ്ക്ക് 12 മുതൽ 4 വരെ രാജ്യവ്യാപക ട്രെയിൻ തടയൽ സമരത്തിനാണ് തീരുമാനം. 
 

ദില്ലി: കേന്ദ്രസർക്കാർ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് സമരം തുടരുന്ന കർഷക സംഘടനകൾ ഭാവി സമരപരിപാടികൾ പ്രഖ്യാപിച്ചു. ഈ മാസം 18ന് ട്രെയിൻ തടയൽ സമരം നടത്തുമെന്ന് സംയുക്ത കിസാൻ മോർച്ച പ്രസ്താവനയിൽ അറിയിച്ചു.  ഉച്ചയ്ക്ക് 12 മുതൽ 4 വരെ രാജ്യവ്യാപക ട്രെയിൻ തടയൽ സമരത്തിനാണ് തീരുമാനം. 

അതേസമയം, കർഷകസമരം തെറ്റിദ്ധാരണ മൂലമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അഭിപ്രായപ്പെട്ടു. സമരം ചെയ്യുന്ന കർഷകരോട് ആദരവുണ്ടെന്നും അദ്ദേഹം പറഞ്ഞു.  കാർഷികരം​ഗം വർഷങ്ങളായി പ്രതിസന്ധി നേരിടുകയാണ്. ഇത് നേരിടാൻ ആത്മാർത്ഥമായ ശ്രമം നടത്തുകയാണ് സർക്കാർ. സർക്കാർ നിരന്തരം കർഷകരോട് ചർച്ച നടത്തുന്നു. കാർഷികനിയമങ്ങളിൽ കുറവുണ്ടെങ്കിൽ മാറ്റാൻ തയ്യാറാണ്. നിയമം വന്ന ശേഷം ഒരു ചന്തയും അടഞ്ഞു പോയില്ല. നിയമം വന്ന ശേഷം താങ്ങുവില കൂടിയിട്ടേ ഉള്ളു എന്നും പ്രധാനമന്ത്രി പറഞ്ഞു.

ആരെയും കെട്ടിയിടാനുള്ള ശ്രമം നിയമങ്ങൾ കാരണമുണ്ടായിട്ടില്ല. കർഷകർക്ക് പുതിയ വഴികൾ തുറക്കുന്നതാണ് നിയമം. പഴയ ചന്തകളുടെ ആധുനികവത്ക്കരണത്തിന് പണം നീക്കി വച്ചു. രാജ്യവികസനത്തിന് ആവശ്യമായതു കൊണ്ടാണ് നിയമം കൊണ്ടു വന്നത് എന്ന് പറഞ്ഞ മോദി സമരജീവികൾ എന്ന പ്രയോ​ഗം വീണ്ടും ആവർത്തിച്ചു.

click me!