വീട്ടിലേക്ക് മടങ്ങാം, 6 ആവശ്യങ്ങളുമായി പ്രധാനമന്ത്രിക്ക് കർഷകരുടെ കത്ത്; നിയമങ്ങള്‍ പിൻവലിക്കൽ ബിൽ ബുധനാഴ്ച ?

By Web TeamFirst Published Nov 21, 2021, 8:35 PM IST
Highlights

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതിനുള്ള ബില്ലിന് അടുത്ത കേന്ദ്രമന്ത്രിസഭാ യോഗം അനുമതി നല്‍കുമെന്നാണ് വിവരം. കൃഷി, ഭക്ഷ്യ പൊതുവിതരണ മന്ത്രാലയങ്ങളും നിയമമന്ത്രാലയവുമാണ് മൂന്ന് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതിനുള്ള ബില്ലിന്‍റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നത്.

ദില്ലി: വിവിധ ആവശ്യങ്ങളുന്നയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് (narendra modi) തുറന്ന കത്തെഴുതി കര്‍ഷകര്‍. ആറ് ആവശ്യങ്ങളാണ് കത്തില്‍ കര്‍ഷകര്‍ ഉന്നയിച്ചിരിക്കുന്നത്. താങ്ങുവില, വൈദ്യുതി ദേദതഗതി ബിൽ, കേസുകൾ പിൻവലിക്കൽ, മരിച്ച കർഷകരുടെ കുടുംബങ്ങൾക്ക് സഹായം,  ആഭ്യന്തര സഹമന്ത്രി അജയ് മിശ്രക്കെതിരെ നടപടിയെടുക്കല്‍ തുടങ്ങിയ ആവശ്യങ്ങളാണ് കര്‍ഷകര്‍ മുന്നോട്ട് വച്ചിരിക്കുന്നത്. നിയമങ്ങൾ പിൻവലിക്കാനുള്ള കേന്ദ്രത്തിന്‍റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. സമരം അവസാനിപ്പിച്ച് വീടുകളിലേക്ക് മടങ്ങാൻ തയ്യാറാണെന്നും പക്ഷേ തങ്ങളുന്നയിച്ച വിഷയങ്ങളില്‍ പരിഹാരം കാണണമെന്നും കര്‍ഷകര്‍ കത്തില്‍ പറയുന്നു. കേന്ദ്രത്തോട് ചർച്ചയ്ക്ക് തയ്യാറാകണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം ചർച്ചയ്ക്ക് തയ്യാറാണെന്ന്  കേന്ദ്രസർക്കാർ കിസാൻ മോർച്ചയെ അറിയിച്ചെന്ന് കർഷക നേതാവ് കെ വി ബിജു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

താങ്ങുവില അടക്കം മുന്നോട്ടുവച്ച ആവശ്യങ്ങൾ അംഗീകരിക്കാതെ സമരം അവസാനിപ്പിക്കണ്ടന്ന നിലപാടിലാണ് കർഷക സംഘടനകൾ  സിംഘുവിൽ യോഗം ചേർന്നത്. സംയുക്ത യോഗത്തിൽ ഈ മാസം 28 വരെയുള്ള സമരപരിപാടികൾ തുടരാൻ തീരുമാനിച്ചു. ബുധനാഴ്ച ചേരുന്ന കേന്ദ്രമന്ത്രിസഭാ യോഗത്തിലെ തീരുമാനം കൂടി വിലയിരുത്താനാണ് കർഷക സംഘടനകളുടെ തീരുമാനം. പിന്നാലെ   27 ന് കിസാൻ മോർച്ച വീണ്ടും യോഗം ചേരും. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതിനുള്ള ബില്ലിന് അടുത്ത കേന്ദ്രമന്ത്രിസഭാ യോഗം അനുമതി നല്‍കുമെന്നാണ് വിവരം. കൃഷി, ഭക്ഷ്യ പൊതുവിതരണ മന്ത്രാലയങ്ങളും നിയമമന്ത്രാലയവുമാണ് മൂന്ന് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതിനുള്ള ബില്ലിന്‍റെ  നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നത്. പിന്‍വലിക്കല്‍ ബില്ലിന് മന്ത്രിസഭാ യോഗം അനുമതി നല്‍കുന്നതിന് പിന്നാലെ 29 ന് തുടങ്ങുന്ന പാര്‍ലെമന്‍റ് സമ്മേളനത്തില്‍ അവതരിപ്പിക്കും. മൂന്ന് നിയമങ്ങളും പിന്‍വലിക്കുന്നതിന് ഒറ്റ ബില്‍ അവതരിപ്പിച്ചാല്‍ മതിയാകും. എന്തുകൊണ്ട് നിയമങ്ങള്‍ പിന്‍വലിച്ചുവെന്നതിന്‍റെ കാരണവും കേന്ദ്രം വ്യക്തമാക്കും. തുടര്‍ന്ന് രാഷ്ട്രപതി ബില്ലില്‍ ഒപ്പുവയ്ക്കുന്നതോടെ നിയമങ്ങള്‍ റദ്ദാകും. 

അതേസമയം തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടല്ല ചില ഗൂഡനീക്കങ്ങള്‍ തകര്‍ക്കാനാണ് പ്രധാനമന്ത്രി നിയമങ്ങള്‍ പിന്‍വലിച്ചതെന്ന ന്യായീകരണവുമായി ബിജെപി എംപി സാക്ഷി മഹാരാജ് രംഗത്തെത്തി. ബില്ലുകള്‍ വന്നുപോകുമെന്നും രാജ്യത്തെ രക്ഷിക്കാനാണ് പ്രധാനമന്ത്രി ശ്രമിച്ചതെന്നും സാക്ഷി മഹാരാജ്  പറഞ്ഞു. നിയമങ്ങള്‍ പിന്‍വലിച്ചശേഷവും സമരം തുടരുമെന്ന കര്‍ഷക സംഘടനകളുടെ നിലപാട് രാഷ്ട്രീയ പ്രേരിതമാണെന്നാണ് ബിജെപിയുടെ വിലയിരുത്തല്‍. കേന്ദ്രസഹമന്ത്രി അജയ് മിശ്രയെ പുറത്താക്കണമെന്നാവശ്യപ്പെട്ട്  ലംഖിംപൂര്‍ ഖേരി സംഭവം പ്രതിപക്ഷം ഉയര്‍ത്തികൊണ്ടുവരുന്നതിനെയും ബിജെപി ആശങ്കയോടെയാണ് കാണുന്നത്. നിയമങ്ങള്‍ പിന്‍വലിക്കുമെന്ന പ്രധാനമന്ത്രിയുടെ വാക്ക് ജനം വിശ്വസിക്കില്ലെന്ന് കര്‍ഷകസമരം തുടരാനുള്ള തീരുമാനത്തെ പിന്തുണച്ച്  രാഹുല്‍ഗാന്ധി പ്രതികരിച്ചു.  
 

click me!