അതിനിടെ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് മുംബൈയിലും കർഷക സംഘടനകൾ പ്രതിഷേധം സംഘടിപ്പിക്കാനൊരുങ്ങുകയാണ്.
ദില്ലി: ദില്ലിയിൽ റിപ്പബ്ലിക്ക് ദിനത്തിൽ നടത്തുന്ന ട്രാക്ടർ റാലിയുടെ സഞ്ചാരപാത കർഷകർ ഇന്ന് തീരുമാനിച്ചേക്കും. ദില്ലി നഗരത്തിലൂടെ മൂന്ന് സമാന പാതകളായിരിക്കും ഒരുക്കുക. ഇന്നലെയാണ് റാലിക്ക് പൊലീസ് അനുമതി നൽകിയത്. സഞ്ചാര പാത രേഖാമൂലം നൽകണമെന്നും പൊലീസ് ആവശ്യപ്പെട്ടിരുന്നു. ഒരു ലക്ഷം ട്രാക്ടറുകൾ അണിനിരത്താനാണ് കർഷകർ ലക്ഷ്യമിടുന്നത്.
അതിനിടെ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് മുംബൈയിലും കർഷക സംഘടനകൾ പ്രതിഷേധം സംഘടിപ്പിക്കാനൊരുങ്ങുകയാണ്. മഹാരാഷ്ട്രാ സർക്കാരിന്‍റെ പിന്തുണയോടെയാണ് പ്രതിഷേധിക്കുക. നാസിക്കിൽ നിന്ന് തിരിച്ച കർഷകർ ഇന്ന് ഉച്ചയ്ക്ക് ശേഷം മുംബൈയിലെത്തും.
നാളെ രാവിലെ മുംബൈയിൽ നടക്കുന്ന പൊതുയോഗത്തിൽ ശരദ് പവാർ, ആദിത്യ താക്കറെ അടക്കം ഭരണ കക്ഷി നേതാക്കൾ പങ്കെടുക്കും. ഉച്ചയ്ക്ക് ജാഥയായി രാജ് ഭവനിലേക്ക് നീങ്ങുന്ന കർഷകർ ഗവർണർക്ക് നിവേദനം നൽകും. റിപ്പബ്ലിക് ദിനത്തിൽ മുംബൈയിലെ ആസാദ് മൈതാനത്ത് കർഷകർ സംഘടിക്കും.