
പാറ്റ്ന: ഐസൊലേഷന്‍ കേന്ദ്രങ്ങളില്‍ മതിയായ സൗകര്യങ്ങളില്ലെന്ന പരാതി നിലനില്‍ക്കെ ബിഹാറില്‍ ക്വാറന്‍റൈന്‍ കേന്ദ്രത്തില്‍ വെള്ളത്തിനായി അടിപിടി. 150 ഓളം പേര്‍ കഴിയുന്ന ക്വാറന്‍റൈന്‍ കേന്ദ്രത്തിലാണ് വെള്ളം ഇല്ലാതായതോടെ ആളുകള്‍ക്കിടയില്‍ സംഘര്‍ഷം ഉടലെടുത്തത്. പാറ്റ്നയില്‍ നിന്ന് 120 കിലോമീറ്റര്‍ അകലെ ഫുല്‍ഹാരയിലാണ് സംഭവം നടന്നത്.
ക്വാറന്‍റൈന്‍ കേന്ദ്രത്തിലേക്ക് ഒരു ടാങ്ക് വെള്ളവുമായി ലോറി എത്തിയതോടെ ആളുകള്‍ ബക്കറ്റുമായി ഇറങ്ങിയോടി. സാമൂഹിക അകലം പാലിക്കണമെന്ന നിര്‍ദ്ദേശം ലംഘിച്ചുകൊണ്ട് ആളുകള്‍ നിമിഷനേരത്തിനുള്ളില്‍ കൂട്ടംകൂടി. ഉന്തുകയും തള്ളുകയും ചെയ്ത ഇവര്‍ പരസ്പരം ചീത്തവിളിക്കാന്‍ ആരംഭിക്കുകയും ഇത് സംഘര്‍ഷത്തിലേക്ക് എത്തിക്കുകയുമായിരുന്നു.
1000 ലേറെ കൊവിഡ് 19 കേസുകളാണ് ബിഹാറില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 3.5 ലക്ഷം പേരെ വിവിധ സെന്‍ററുകളിലായി ക്വാറന്‍റൈന്‍ ചെയ്തിട്ടുണ്ട്. മോശം ഭക്ഷണവും വൃത്തിഹീനമായ പരിസരവുമാണ് ക്വാറന്‍റൈന്‍ കേന്ദ്രങ്ങളിലെന്ന് നേരത്തേ പരാതി ഉയര്‍ന്നിരുന്നു. സംഘര്‍ഷത്തിന്‍റെ മൊബൈല്‍ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam