
ചെന്നെ: ചെന്നൈ അണ്ണാ സർവകലാശാല ക്യാമ്പസിലെ ബലാത്സംഗത്തിൽ കൂടുതൽ നടുക്കുന്ന വിവരങ്ങൾ പുറത്ത്. കേസിൽ പിടിയിലായ സർവകലാശാലക്ക് സമീപം വഴിയോരത്ത് ബിരിയാണി വിൽക്കുന്ന കോട്ടൂർ സ്വദേശി ജ്ഞാനശേഖരൻ മുക്കാൽ മണിക്കൂറോളം പെൺകുട്ടിയെ ഉപദ്രവിച്ചെന്നും, ദൃശ്യങ്ങൾ ഫോണിൽ പകർത്തിയെന്നും പൊലീസിന്‍റെ എഫ്ഐആറിൽ പറയുന്നു. സംഭവദിവസം മറ്റൊരു പെൺകുട്ടിയെ ഇയാൾ ലൈംഗികമായി പീഡിപ്പിച്ചതായും സൂചനയുണ്ട്.
അണ്ണാ സർവകലാശാല ക്യാംപസിൽ പുരുഷ സുഹൃത്തിനൊപ്പം നിൽക്കുകയായിരുന്ന രണ്ടാം വർഷ മെക്കാനിക്കൽ എഞ്ചിനീയറിങ് വിദ്യാർത്ഥിനിയായ കന്യാകുമാരി സ്വദേശിയെ ആണ് 37 കാരനായ ജ്ഞാനശേഖരൻ അതിക്രൂരമായി ഉപദ്രവിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തത്. പെൺകുട്ടി സുഹൃത്തായ നാലാം വർഷ വിദ്യാർത്ഥിക്കൊപ്പം നിൽക്കുമ്പോഴാണ് സംഭവം. പ്രതി ഇരുവരുടെയും അടുത്തെത്തുകയും പ്രകോപനമല്ലാതെ ഇരുവരെയും മർദ്ദിക്കയും ചെയ്തു. ഇതോടെ പെൺകുട്ടിയെ തനിച്ചാക്കി ഒപ്പമുണ്ടാരുന്ന സുഹൃത്ത് ഓടി രക്ഷപ്പെട്ടു.
പുരുഷ സുഹൃത്ത് പേടിച്ച് ഓടിപ്പോയതിനു പിന്നാലെയാണ് പ്രതി വിദ്യാർത്ഥിനിയെ പീഡിപ്പിച്ചത്. സർവകലാശാല ലാബിനു പിന്നിലുള്ള ആളൊഴിഞ്ഞ റോഡിലേക്ക് പെൺകുട്ടിയെ എത്തിച്ചാണ് പീഡനം നടത്തിയത്. തന്നോടൊപ്പവും, അതിക്രമത്തിന് തൊട്ടുമുൻപ് തന്നെ ഫോണിൽ വിളിച്ച വ്യക്തിക്കൊപ്പവും സമയം ചിലവിടണമെന്ന് ഇയാൾ പെൺകുട്ടിയോട് ആവശ്യപ്പെട്ടെന്നും എഫ്ഐആറിൽ പറയുന്നു. ഫോൺ ചെയ്ത വ്യക്തിയെ പ്രതി സാർ എന്ന് വിളിച്ചെന്നും പെൺകുട്ടിയെ ഉടൻ വിട്ടയാക്കാമെന്ന് ഉറപ്പുനൽകിയെന്നും പൊലീസിന് ലഭിച്ച പരാതിയിൽ ഉണ്ട്. അതിനു ശേഷം മുക്കാൽ മണിക്കൂറോളം ഇയാൾ പെൺകുട്ടിയെ ഉപദ്രവിച്ചു.
പെൺകുട്ടിയുടെ, ഫോണിൽ നിന്ന് അച്ഛന്‍റെ മൊബൈൽ നമ്പർ എടുത്ത ഇയാൾ ദൃശ്യങ്ങൾ അയച്ചു കൊടുക്കുമെന്നും ഭീഷണിപ്പെടുത്തി. ക്രിസ്മസ് അവധിക്ക് നാട്ടിൽ പോകരുതെന്നും വിളിക്കുമ്പോഴെല്ലാം വരാണെമെന്നും ആവശ്യപ്പെട്ടതിനു ശേഷമാണു ഇയാൾ പെൺകുട്ടിയെ വിട്ടയച്ചതെന്ന് പൊലീസ് പറഞ്ഞു. അതേസമയം പെൺകുട്ടിയുടെ മേൽവിലാസം അടക്കമുള്ള വിവരങ്ങൾ എല്ലാം അടങ്ങിയ എഫ്ഐആർ ചെന്നൈ പൊലീസ് വെബ്സൈറ്റിൽ പങ്കുവച്ചതിൽ പ്രതിഷേധം ഉയർന്നിട്ടുണ്ട്.
അതിനിടെ ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ അടക്കം നേതാക്കൾക്കൊപ്പം പ്രതി നിൽക്കുന്ന ചിത്രങ്ങൾ പ്രതിപക്ഷം പുറത്തുവിട്ടു. സൈദപെട്ടിലെ ഡിഎംകെ വിദ്യാർത്ഥി വിഭാഗം ഭാരവാഹി ആയിരുന്നു ജ്ഞാനശേഖരൻ എന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈ ആരോപിച്ചെങ്കിലും ഇയാൾക്ക് പാർട്ടിയുമായി യാതൊരു ബന്ധവുമില്ലെന്ന് മന്ത്രിമാരയ ദുരൈമുരുകനും രഘുപതിയും പ്രാതികരിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam