കന്നുകാലി കശാപ്പ് നിരോധന നിയമം; കർണാടകത്തിൽ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി

By Web TeamFirst Published Jan 13, 2021, 8:57 PM IST
Highlights

 കാലികളുമായി ട്രക്കിൽ പോവുകയായിരുന്ന ആബിദ് അലിയെയാണ് പൊലീസ് ചിക്ക്മംഗളുരുവിൽ വച്ച് അറസ്റ്റ് ചെയ്തത്. കാലികളെ അനധികൃതമായി കടത്തുകയായിരുന്നുവന്നു എഫ്ഐആറിലുള്ളത്.

ബം​ഗളൂരു: കർണാടകത്തിൽ കന്നുകാലി കശാപ്പ് നിരോധന നിയമ പ്രകാരം ആദ്യ അറസ്റ്റ് രേഖപ്പെടുത്തി. കാലികളുമായി ട്രക്കിൽ പോവുകയായിരുന്ന ആബിദ് അലിയെയാണ് പൊലീസ് ചിക്ക്മംഗളുരുവിൽ വച്ച് അറസ്റ്റ് ചെയ്തത്. 

കാലികളെ അനധികൃതമായി കടത്തുകയായിരുന്നുവന്നു എഫ്ഐആറിലുള്ളത്. നാട്ടുകാരിൽ ചിലർ തന്നെ ആക്രമിച്ചെന്നു ആബിദ് അലി പരാതിപ്പെട്ടിട്ടുണ്ട്. ജനുവരി എട്ടിനാണ് കേസിനാസ്പദമായ സംഭവം നടന്നത്.

ഈ മാസം അഞ്ചിനാണ് കർണാടകത്തില്‌  നിയമം നിലവിൽ വന്നത്. കർണാടക നിയമ സഭ പാസാക്കിയ ബിൽ ഉപരിസഭ കടന്നിരുന്നില്ല. തുടർന്നാ് യെദ്യൂരപ്പ സർക്കാർ ഓർഡിനൻസ് ഇറക്കിയാണ് നിയമം കൊണ്ടുവന്നത്. നിയമം ലംഘിച്ചാൽ 7 വർഷം വരെ തടവും 10 ലക്ഷം രൂപ വരെ പിഴയുമാണ് ശിക്ഷ. 13 വയസിനു മുകളിലുള്ള പോത്തിനേയും എരുമയെയും അറുക്കാമെന്ന് നിയമത്തിൽ അനുശാസിക്കുന്നുണ്ട്. 

നിയമം പ്രാബല്യത്തില്‍ വന്നാല്‍,  നടപ്പാക്കാനിറങ്ങുന്ന ഉദ്യോഗസ്ഥർക്ക് നല്‍കിയിരിക്കുന്ന വിപുലമായ അധികാരങ്ങളെ ചൊല്ലി ആക്ഷേപം ഉയർന്നിരുന്നു. സംസ്ഥാനത്തിനകത്ത് നിയമം ലംഘിക്കപ്പെട്ടോയെന്ന് സംശയം തോന്നുന്നയിടങ്ങളിലെല്ലാം കയറി പരിശോധന നടത്താനും, വസ്തുവകകൾ പിടിച്ചെടുക്കാനും എസ്ഐ റാങ്ക് മുതലുള്ള ഉദ്യോഗസ്ഥർക്ക് നിയമം അധികാരം നല്‍കുന്നുണ്ട്. മാത്രമല്ല നിയമം നടപ്പാക്കാനായി ശ്രമിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ യതൊരുതരത്തിലുള്ള നിയമ നടപടിയും പാടില്ലെന്നും ബില്ലില്‍ വ്യവസ്ഥയുണ്ട്.

ഇതും നിയമം ദുരുപയോഗം ചെയ്യപ്പടാന്‍ കാരണമാകുമെന്നാണ് ഉയരുന്ന ആക്ഷേപം. 13 വയസിന് മുകളില്‍ പ്രായമുള്ള പോത്തിനെ കശാപ്പ് ചെയ്യാന്‍ നിയമം അനുവദിക്കുമെങ്കിലും ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥന്‍റെ അനുമതി ആവശ്യമുണ്ട്. ഇത് ചെറുകിട കർഷകർക്കും ഇറച്ചി വില്‍പ്പനക്കാർക്കും വലിയ ബാധ്യതയാകുമെന്നാണ് പരാതി.


 

click me!