
ദില്ലി : ഇറാനിലെ പ്രക്ഷോഭങ്ങളുടെ സാഹചര്യത്തിൽ, കേന്ദ്ര സർക്കാർ പൌരന്മാരെ ഒഴിപ്പിക്കാനുള്ള നടപടികൾ ആരംഭിച്ചു. ഇറാനിൽ നിന്നും ഒഴിപ്പിക്കാനുള്ളവരുടെ ആദ്യ പട്ടിക തയ്യാറാക്കി. പട്ടികയിൽ ഉൾപ്പെട്ട ആളുകളോടും തയ്യാറായി നിൽകാൻ ഇന്ത്യൻ എംബസി നിർദ്ദേശം നൽകി. നിലവിലെ സാഹചര്യത്തിൽ ഇറാനിൽ ജോലി ചെയ്യുന്നവരോടും വിദ്യാർത്ഥികളോടും മടങ്ങാനാണ് ഇന്ത്യയുടെ നിർദ്ദേശം.ഏകദേശം പതിനായിരത്തോളം ഇന്ത്യാക്കാർ ഇറാനിലുണ്ടെന്നാണ് നിഗമനം.
ടെഹ്‌റാനിലെയും ഇസ്ഫഹാനിലെയും മെഡിക്കൽ കോളേജുകളിലടക്കം നിരവധി ഇന്ത്യൻ വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. ഇതിന് പുറമെ തീർത്ഥാടകരായി ഇറാനിലെത്തിയവരും ഇവിടെയുണ്ടെന്നാണ് കേന്ദ്രസർക്കാരിൻ്റെ വിലയിരുത്തൽ. ഇറാൻ അധികൃതർ സഹകരിക്കുന്നുണ്ടെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. സ്ഥിതി വിദേശകാര്യമന്ത്രാലയം വീണ്ടും വിലയിരുത്തും. അതിന് ശേഷമാകും ഒഴിപ്പിക്കൽ ആരംഭിക്കുക.
+989128109115, +989128109109, +989128109102, +989932179359 എന്നീ നമ്പറുകളിൽ ഇന്ത്യൻ എംബസിയെ ബന്ധപ്പെടാം. ഇതിൽ ലഭ്യമാകുന്നില്ലെങ്കിൽ cons.tehran@mea.gov.in എന്ന ഇമെയിൽ ഐഡി ഉപയോഗിച്ചും ബന്ധപ്പെടാവുന്നതാണ്.
ആഭ്യന്തര പ്രക്ഷോഭം രൂക്ഷമായ ഇറാനിൽ, സൈനിക നടപടിക്ക് അമേരിക്ക മുതിർന്നേക്കുമെന്ന ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് രാജ്യങ്ങൾ പൌരന്മാരെ ഒഴിപ്പിക്കാനുള്ള നീക്കം നടത്തിത്തുടങ്ങിയത്. എന്നാൽ അമേരിക്ക തങ്ങളുടെ ആഭ്യന്തര പ്രശ്നങ്ങളിൽ ഇടപെടുന്ന സാഹചര്യമുണ്ടായാൽ, അമേരിക്കൻ സൈനിക കേന്ദ്രങ്ങളുള്ള തങ്ങളുടെ അയൽ രാജ്യങ്ങൾ ആക്രമിക്കുമെന്ന് ഇറാൻ മറുപടി നൽകിയതോടെ, അറബ് രാജ്യങ്ങളും സംഘർഷഭരിതമായി. ഇറാൻ, അമേരിക്കൻ സൈനിക കേന്ദ്രങ്ങൾ ആക്രമിച്ചാൽ അത് പശ്ചിമേഷ്യയിൽ വലിയ സംഘർഷങ്ങൾക്ക് വഴിവെക്കും. അങ്ങനെയുണ്ടാകാനുള്ള സാധ്യത മുന്നിൽ കണ്ട് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും സൗദി, ഈജിപ്ത്. ഒമാൻ, ഖത്തർ തുടങ്ങിയ രാജ്യങ്ങളും അമേരിക്കയോട് സൈനിക നടപടിയിൽ നിന്നും പിന്നോട്ട് പോകണമെന്ന് നിർദ്ദേശിച്ചു. ഈ നിർദ്ദേശം കണക്കിലെടുത്ത് നിലവിൽ അമേരിക്ക നിലപാട് മയപ്പെടുത്തിയിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam