ദില്ലി സംഘർഷം : കേസിൽ അറസ്റ്റിലായ 5 പേർക്കെതിരെ ദേശീയ സുരക്ഷ നിയമം ചുമത്തി

By Web TeamFirst Published Apr 19, 2022, 9:06 PM IST
Highlights

ആക്രമണത്തിന് പിന്നിൽ പാക് ചാരസംഘടനയ്ക്ക് പങ്കുണ്ടെന്ന ആരോപണവുമായി ബിജെപി എംഎൽഎ നന്ദകിഷോർ ഗുർജ്ജർ രംഗത്തെത്തി

ദില്ലി: ഹനുമാൻ ജയന്തി ആഘോഷവുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിൽ അറസ്റ്റിലായവരിൽ അഞ്ച് പേര്‍ക്കെതിരെ ദില്ലി പൊലീസ് ദേശീയ സുരക്ഷാ നിയമപ്രകാരം കേസെടുത്തു (5 Accused In Delhi Violence Charged Under Stringent National Security Act). കേസിൽ പ്രതി ചേര്‍ത്താൽ ഒരു വർഷം വരെ തടങ്കലിൽ വയ്ക്കാൻ അനുവദിക്കുന്ന കർശന നിയമമാണ് ദേശീയ സുരക്ഷാ നിയമം. 

മുഖ്യപ്രതി അൻസാർ,സലിം, ഇമാം ഷെയ്ഖ് എന്ന സോനു, ദിൽഷാദ്, അഹിർ എന്നിവ‍ര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. നേരത്തെ അക്രമസംഭവങ്ങളിൽ ഉൾപ്പെട്ടവര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ദില്ലി പൊലീസ് കമ്മീഷണറോട് ആവശ്യപ്പെട്ടിരുന്നു. ഇതേവരെ 25 പേരാണ് കേസിൽ അറസ്റ്റിലായത്. ഇവരിൽ മൂന്ന് പേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്. 

സംഭവത്തിൽ  കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് ദില്ലി പൊലീസ് പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. സംഘർഷത്തിന് പിന്നിൽ ക്രമിനൽ ഗൂഢാലോചനയെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ശോഭ യാത്രക്ക് നേരെയുണ്ടായ അതിക്രമമാണ് സംഘർഷത്തിൽ കലാശിച്ചെന്നാണ് കണ്ടെത്തൽ. 

അതേസമയം, സംഭവത്തിൽ വിഎച്ച്പിക്കെതിരെ എടുത്തിരിക്കുന്ന കേസ് വ്യാജമെന്ന് സംഘടന പറഞ്ഞു. അനുവാദത്തോടെയാണ് റാലി നടത്തിയന്നാണ്  വിഎച്ച്പി പറയുന്നത്. ആക്രമണത്തിന് പിന്നിൽ പാക് ചാരസംഘടനയ്ക്ക് പങ്കുണ്ടെന്ന ആരോപണവുമായി ബിജെപി എംഎൽഎ നന്ദകിഷോർ ഗുർജ്ജർ രംഗത്തെത്തി. സംഘർഷത്തിന് പിന്നിൽ എഎപിയാണെന്ന വാദം ശക്തമാക്കുകയാണ് ബിജെപി. ഇന്ന് ദില്ലി പൊലീസ് മേധാവിയെ കണ്ട ബിജെപി നേതാക്കൾ പ്രതികളുടെ എഎപി ബന്ധം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു. 
 

click me!