
ജമ്മു: കഴിഞ്ഞ ദിവസം വൈകുന്നേരം മുതൽ അഞ്ച് പേരെക്കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനെത്തുടർന്ന് രജൗരി അധികൃതർ ബുധനാഴ്ച ബാദൽ ഗ്രാമത്തെ കണ്ടെയ്ൻമെൻ്റ് സോണായി പ്രഖ്യാപിച്ചു. പ്രദേശത്തെ എല്ലാ ഒത്തുചേരലുകളും നിരോധിച്ചു. ഡിസംബർ മുതൽ, മൂന്ന് കുടുംബങ്ങളിലെ കുട്ടികൾ ഉൾപ്പെടെ 17 അംഗങ്ങൾ 'നിഗൂഢ രോഗത്തിന്' കീഴടങ്ങി മരിച്ചിരുന്നു. മറ്റ് പലരും രോഗബാധിതരായി തുടരുകയാണ്. അതിനിടെയാണ് അഞ്ച് പേരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
രോഗബാധിതരായ അഞ്ചുപേരെ ആദ്യം കണ്ടി സിഎച്ച്‌സിയിൽ പ്രവേശിപ്പിച്ചു. ഗുരുതരാവസ്ഥയിലുള്ള ഒരു രോഗിയായ അജാസ് ഖാനെ (25) ബുധനാഴ്ച പുലർച്ചെ 1.35 ഓടെ പിജിഐ ചണ്ഡീഗഡിലേക്ക് റഫർ ചെയ്തു. മൂന്ന് പ്രായപൂർത്തിയാകാത്ത സഹോദരിമാരെ മുമ്പ് സിഎച്ച്സിയിൽ നിന്ന് ജിഎംസി രജൗരിയിലേക്ക് റഫർ ചെയ്തിരുന്നു. ആർമി ഹെലികോപ്റ്ററിലാണ് ഇവരെ ജമ്മുവിലേക്ക് മാറ്റിയത്. അഞ്ചാമത്തെ രോഗിയെ സിഎച്ച്സി കണ്ടിയിൽ നിന്ന് ജിഎംസി രജൗരിയിലേക്ക് മാറ്റിയതായി ജിഎംസി മെഡിക്കൽ സൂപ്രണ്ട് ഡോ.ഷമീം അഹമ്മദ് പറഞ്ഞു.
ബിഎൻഎസ് സെക്ഷൻ 163 പ്രകാരം രജൗരി ജില്ലാ മജിസ്‌ട്രേറ്റ് അഭിഷേക് ശർമ്മ പുറപ്പെടുവിച്ച ഉത്തരവിൽ, പൊതുജന സുരക്ഷ ഉറപ്പാക്കുന്നതിനും അണുബാധ പടരുന്നത് തടയുന്നതിനുമാണ് നിരോധനം ഏർപ്പെടുത്തിയതെന്ന് വ്യക്തമാക്കി. നിയമിക്കപ്പെട്ട ഉദ്യോഗസ്ഥർ കണ്ടെയ്ൻമെൻ്റ് സോണിനുള്ളിലെ കുടുംബങ്ങൾക്ക് നൽകുന്ന എല്ലാ ഭക്ഷണങ്ങളിലും മേൽനോട്ടം വഹിക്കുകയും നിരീക്ഷിക്കുകയും ചെയ്യുമെന്നും ഉത്തരവിൽ പറയുന്നു.
മരണം സംഭവിച്ച കുടുംബങ്ങളുടെ വീടുകൾ സീൽ ചെയ്യുമെന്നും നിയുക്ത അനുമതിയില്ലാതെ ആരെയും പ്രദേശത്തേക്ക് പ്രവേശിപ്പിക്കില്ലെന്നും ഉത്തരവിൽ വ്യക്തമാക്കി. കുടുംബങ്ങളിലെ വ്യക്തികളെയും അവരുമായി അടുത്ത ബന്ധം പുലർത്തുന്നവരെയും തുടർച്ചയായ ആരോഗ്യ നിരീക്ഷണത്തിനായി ഉടൻ തന്നെ ജിഎംസി രജൗരിയിലേക്ക് മാറ്റണംമെന്നും ഉത്തരവിൽ പറയുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam