
അഹമ്മദാബാദ്: ഇൻഷ്വുറൻസ് തുക തട്ടിയെടുക്കാനായി രോഗമില്ലാത്തവർക്ക് ആൻജിയോപ്ലാസ്റ്റി സർജറിയടക്കം നടത്തുകയും 2 പേർ മരണപ്പെടുകയും ചെയ്ത സംഭവത്തിന് പിന്നാലെ ഗുജറാത്തിൽ 5 ആശുപത്രികളെ ഡീബാർ ചെയ്തു. പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന (പിഎംജെഎവൈ), മാ യോജന പദ്ധതികളിലടക്കം നിരവധി ക്രമക്കേടുകൾ കണ്ടെത്തിയതിന് പിന്നാലെയാണ് നടപടി. രണ്ട് ഡോക്ടർമാരെയും ഡീബാർ ചെയ്തിട്ടുണ്ട്.
2024 ജനുവരി മുതൽ ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയിൽ ഇതുവരെ 12 ആശുപത്രികൾക്കെതിരെ പിഎംജെഎവൈ പദ്ധതിയിൽ ക്രമക്കേട് നടത്തിയതിന് ആരോഗ്യ വകുപ്പ് നടപടിയെടുക്കിട്ടുണ്ട്. പാടാനിലെ ഹിർ ഹോസ്പിറ്റലിൽ 91 ലാബ് റിപ്പോർട്ടുകളിൽ കൃത്രിമം കാണിച്ചതായി ആരോഗ്യ വകുപ്പിന്‍റെ അന്വേഷണത്തിൽ കണ്ടെത്തി. ഡ്യൂട്ടി ഡോക്ടറായ ഹിരേൻ പട്ടേലിനെ ആശുപത്രിയിൽ നിന്നും പുറത്താക്കി. 50.27 ലക്ഷം രൂപ പിഴചുമത്തുകയും ചെയ്തു,
പടാനിലെ നിഷ്‌ക ചിൽഡ്രൻസ് ഹോസ്പിറ്റലിൻ 60 ലാബ് ടെസ്റ്റുകളിലാണ് കൃത്രിമത്വം കണ്ടെത്തിയത്. ഇൻഷ്വുറൻസ് തുക തട്ടിയെടുക്കാനായാണ് ലാബ് റിപ്പോർട്ടുകളിൽ തിരിമറി കാണിച്ചത്. കണ്ടെത്തലിന്‍റെ അടിസ്ഥാനത്തിൽ പിഎംജെഎവൈയുടെ എംപാനൽ ലിസ്റ്റിൽ നിന്നും ആശുപത്രിയെ ഒഴിവാക്കി. ഡോക്ടർ ഡോ ദിവ്യേഷ് ഷാക്കെതിരെ നടപടിയെടുക്കുകയും റിക്കവറി ഇനത്തിൽ 15.16 ലക്ഷം ഈടാക്കാനും ആരോഗ്യവകുപ്പ് ഉത്തരവിട്ടു. മതിയായ സൌകര്യങ്ങളില്ലാത്തതിന്‍റെ പേരിൽ ദഹോദിന്‍റെ സോണൽ ഹോസ്പിറ്റലിനെയും എംപാനൽ ചെയ്ത ആശുപത്രികളുടെ പട്ടികയിൽ നിന്ന് പുറത്താക്കി. അഹമ്മദാബാദിലെ സെന്‍റഡ ഓർത്തോപീഡിക് ഹോസ്പിറ്റലും ക്രമക്കേട് കണ്ടെത്തി. ആരവല്ലിയിലെ ശ്രീ ജലറാം ആശുപത്രിയുടെ പ്രവർത്തനവും താൽക്കാലികമായി നിർത്തിവച്ചു.
അടുത്തിടെ ഖ്യതി മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലിൽ ആൻജിയോപ്ലാസ്റ്റിക്ക് ശേഷം രണ്ട് രോഗികൾ അണുബാധയേറ്റ് മരിച്ചിരുന്നു. പിഎംജെഎവൈയുടെ കീഴിൽ ആരോഗ്യ ഇൻഷുറൻസ് തുക തട്ടിയെടുക്കാനാണ് ഗ്രാമത്തിൽ നിന്നും പന്ത്രണ്ടുപേരെ ആൻജിയോഗ്രാഫിക്ക് വിധേയരാക്കിയത്. ഇവരിൽ രണ്ട് പേരാണ് അണുബാധയെ തുടർന്ന് മരിച്ചത്. സംഭവം നടന്ന് ഒരു മാസത്തിനുള്ളിലാണ് ആരോഗ്യ വകുപ്പ് സംസ്ഥാന വ്യാപകമായി ആശുപത്രികളിൽ പരിശോധന നടത്തുകയും നടപടി സ്വീകരിക്കുകയും ചെയ്തത്. ഖ്യാതി ആശുപത്രിയുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിൽ കഴിഞ്ഞ മൂന്നുവർഷത്തിനിടെ 112 രോഗികൾ ശസ്ത്രക്രിയക്കിടെയോ ശേഷമോ മരിച്ചതായി കണ്ടെത്തിയിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam