
ബെല്ലാരി: നാൽക്കാലിയുടെ ഉടമസ്ഥാവകാശത്തേ ചൊല്ലിയുള്ള തർക്കം രണ്ട് സംസ്ഥാനങ്ങളിലേക്ക് നീണ്ടതിന് പിന്നാലെ ഡിഎൻഎ പരിശോധന വേണമെന്ന ആവശ്യവുമായി കർഷകർ. ആന്ധ്ര പ്രദേശിനും കർണാടകയ്ക്കും ഇടയിലാണ് പോത്തിന്റെ ഉടമസ്ഥാവകാശം പൊലീസ് സ്റ്റേഷനിൽ കയറിയിട്ടുള്ളത്. കർണാടകയിലെ ബെല്ലാരിയിലും ആന്ധ്ര പ്രദേശിലെ മെത്താഹാൾ ഗ്രാമത്തിലുമുള്ള കർഷകർക്കിടയിലാണ് പ്രശ്നം ആരംഭിച്ചത്.
പോത്തിന്റെ ഉടമസ്ഥാവകാശം സ്ഥിരീകരിക്കാനായി ഡിഎൻഎ പരിശോധന വേണമെന്നാണ് കർഷക കുടുംബങ്ങൾ ആവശ്യപ്പെടുന്നത്. അഞ്ച് വയസ് പ്രായമുള്ള പോത്താണ് ഉടമസ്ഥാവകാശത്തേ ചൊല്ലിയുള്ള തർക്കത്തിന് പിന്നാലെ പൊലീസ് സ്റ്റേഷനിൽ കഴിയേണ്ടി വന്നിരിക്കുന്നത്. ബെല്ലാരിയിലെ ബൊമ്മനഹാളിൽ ഉത്സവത്തിന് ഭാഗമായി ബലി നൽകാനായി വളർത്തിയിരുന്ന പോത്തിനെ ഉത്സവം അടുക്കാറായതോടെ ഗ്രാമത്തിൽ സ്വൈര്യ വിഹാരത്തിന് വിട്ടിരുന്നു. പോത്തിന് ആവശ്യമായ ഭക്ഷണവും വെള്ളവും നാട്ടുകാർ നൽകി വരികയായിരുന്നു.
ഇതിനിടയിൽ കഴിഞ്ഞ ആഴ്ചയിൽ പോത്തിനെ കാണാതെ പോവുകയായിരുന്നു. ഇതിനെ സമീപഗ്രാമമാണെങ്കിലും അയൽ സംസ്ഥാനത്തെ മെത്താഹാളിലാണ് കണ്ടെത്തിയത്. ബൊമ്മനഹാളിൽ നിന്ന് പോത്തിനെ തെരഞ്ഞെത്തിയവർ പോത്തിനെ തിരികെ കൊണ്ടുവരാൻ ശ്രമിച്ചതോടെയാണ് മെത്താഹാളി ഗ്രാമത്തിലുള്ളവർ പ്രതിഷേധവുമായി എത്തി. വാക്കേറ്റം സംഘർഷത്തിലേക്ക് എത്തുകയും ഇരുഭാഗത്തും നിരവധിപ്പേർക്ക് സാരമായി പരിക്ക് പറ്റുകയും ചെയ്തു.
സംഘർഷത്തിനൊടുവിൽ മെത്താഹാളിക്കാർ പോത്തിനെ ഗ്രാമത്തിൽ കെട്ടിയിടുകയായിരുന്നു. ബെല്ലാരി സ്വദേശികളുടെ വാദം ഇവർ അംഗീകരിക്കാൻ തയ്യാറാവാതെ വന്നതോടെയാണ് സംഭവം പൊലീസ് സ്റ്റേഷനിലെത്തിയത്. അഞ്ച് വർഷം കൂടുമ്പോൾ നടക്കുന്ന സക്കമ്മ ദേവി ഉത്സവത്തിന് ബലി നൽകാനായി വളർത്തിയ പോത്തിനെ അടുത്തിടെയാണ് കെട്ടഴിച്ച് വിട്ടത്. നിലവിൽ ആന്ധ്രപ്രദേശിലെ മൊക പൊലീസ് സ്റ്റേഷനിലാണ് പോത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച കേസുള്ളത്. ബലിമൃഗത്തിന്റെ തള്ള തങ്ങളുടെ ഗ്രാമത്തിലുണ്ടെന്നും ഉടനടി ഡിഎൻഎ പരിശോധന നടത്തി പോത്തിനെ വിട്ടുതരണമെന്നുമാണ് ബെല്ലാരിക്കാരുടെ ആവശ്യം. മെത്തഹാളിലും മൂന്ന് വർഷം കൂടുമ്പോൾ ഉത്സവവുമായി ബന്ധപ്പെട്ട് ബലി നൽകാറുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam