
ജോധ്പൂർ: രാജസ്ഥാനിലെ ജോധ്പൂരിലുള്ള പ്രശസ്തമായ മണ്ഡോർ ഗാർഡനിൽ കുടുംബത്തോടൊപ്പം വിനോദയാത്രയ്‌ക്കെത്തിയ അഞ്ച് വയസ്സുകാരി ടോയ് ട്രെയിനിൽ നിന്നും വീണ്, ചക്രങ്ങൾക്കടിയിൽപ്പെട്ട് മരിച്ചു. ഞായറാഴ്ച വൈകുന്നേരമാണ് സംഭവം. അനയ്‌റ എന്ന കുട്ടിയാണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരം 6 മണിയോടെയാണ് അപകടം നടന്നത്. കുട്ടിയുടെ പിതാവ് മുഹമ്മദ് ഹബീബ് നൽകിയ പരാതി അനുസരിച്ച്, കുടുംബം ടോയ് ട്രെയിനിൽ യാത്ര ചെയ്യുമ്പോൾ ഡ്രൈവർ പെട്ടെന്ന് ബ്രേക്ക് ഇടുകയായിരുന്നു. ഇതേത്തുടർന്ന് കുട്ടി സീറ്റിൽ നിന്നും പുറത്തേക്ക് തെറിച്ചുവീണു. ട്രെയിനിൽ ഉണ്ടായിരുന്ന യാത്രക്കാർ ഉടൻ തന്നെ ബഹളം വെക്കുകയും ട്രെയിൻ നിർത്താൻ ആവശ്യപ്പെടുകയും ചെയ്തെങ്കിലും ഓപ്പറേറ്റർ വണ്ടി മുന്നോട്ട് എടുക്കുകയായിരുന്നു. ട്രെയിൻ പൂർണ്ണമായി നിർത്തുന്നതിന് മുൻപ് അതിന്‍റെ ചക്രങ്ങളിലൊന്ന് കുട്ടിയുടെ കഴുത്തിലൂടെ കയറിയിറങ്ങി. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഹബീബിന്‍റെ അനന്തരവളായ മുസ്‌കാൻ (20) എന്ന യുവതിക്കും പരിക്കേറ്റു. ഉടൻ തന്നെ ഇരുവരെയും മഥുരദാസ് മാത്തൂർ ആശുപത്രിയിൽ എത്തിച്ചെങ്കിലും അനയ്റ അപ്പോഴേക്കും മരിച്ചിരുന്നതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. പരിക്കേറ്റ മുസ്‌കാനെ ചികിത്സയ്ക്ക് വിധേയമാക്കി.
ടോയ് ട്രെയിൻ ഓപ്പറേറ്ററുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ അനാസ്ഥയാണ് അപകടത്തിന് കാരണണമെന്ന് കുട്ടിയുടെ പിതാവ് ആരോപിച്ചു. ട്രെയിനിന്‍റെ അവസ്ഥയെക്കുറിച്ച് താൻ നേരത്തെ ആശങ്ക പ്രകടിപ്പിച്ചിരുന്നതായും എന്നാൽ അത് സുരക്ഷിതമാണെന്ന് ജീവനക്കാർ ഉറപ്പ് നൽകിയതായും അദ്ദേഹം പറഞ്ഞു. കുടുംബത്തിന്‍റെ പരാതിയുടെ അടിസ്ഥാനത്തിൽ ട്രെയിൻ ഓപ്പറേറ്റർക്കെതിരെ കേസെടുത്തിട്ടുണ്ട്. അപകടത്തെക്കുറിച്ചും വിനോദസഞ്ചാര കേന്ദ്രത്തിലെ സുരക്ഷാ മാനദണ്ഡങ്ങളെക്കുറിച്ചും പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam