ജന്തർ മന്തറിൽ നിരാഹാര സമരം നടത്തുന്ന സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് നേരെ ഒരു സ്ത്രീ മഷിയൊഴിച്ചു. സ്ത്രീയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ദില്ലി: സി ജെ പി സ്ഥാപകൻ അഭിജീത് ദിപ്കെ നിരാഹാര സമരം തുടങ്ങിയതിന് പിന്നാലെ ജന്തർ മന്തറിൽ നാടകീയ രംഗങ്ങൾ. സി ജെ പി പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെ ഒരു സ്ത്രീ അഭിജീത് ദിപ്കെയെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു. ദിപ്കെയ്ക്ക് നേരെ അവർ മഷിയൊഴിച്ചു. സംഭവത്തെ തുടർന്ന് സി ജെ പി പ്രവർത്തകർ വേദിയിലേക്ക് ഓടിയെത്തി. ഈ സ്ത്രീ ആരാണെന്നോ എന്തിനാണ് ഇങ്ങനെ ചെയ്തതെന്നോ വ്യക്തമല്ല. സ്ത്രീയെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.
സി ജെ പി അണികൾ സ്ത്രീയെ തിരിച്ച് കയ്യേറ്റം ചെയ്യാൻ ഒരുങ്ങിയപ്പോൾ അഭിജീത് ദീപ്കെ അവരെ തടഞ്ഞു. തുടർന്നാണ് പൊലീസ് സ്ത്രീയെ സ്ഥലത്തു നിന്ന് മാറ്റിയത്. തനിക്കെതിരെ മഷി കുടഞ്ഞത് അംഗീകാരമായി കാണുന്നു എന്നാണ് ദിപ്കെയുടെ പ്രതികരണം. പണം നൽകി ബിജെപിക്കാർ പ്രശ്നമുണ്ടാക്കാൻ ആളുകളെ സമര വേദിയിലേക്ക് വിടുകയാണെന്ന് ദിപ്കെ ആരോപിച്ചു. ഇന്ന് രാവിലെ മുതൽ അപ്രതീക്ഷിത സംഭവങ്ങളാണ് ജന്തർ മന്തറിൽ നടന്നത്.
പരീക്ഷകളിലെ ക്രമക്കേടുകൾക്കും നീറ്റ് ചോദ്യപേപ്പർ ചോർച്ചയ്ക്കുമെതിരെ അനിശ്ചിതകാല നിരാഹാര സമരം നടത്തിയ ആക്റ്റിവിസ്റ്റ് സോനം വാങ്ചുക്കിനെ പൊലീസ് സഫ്ദർജംഗ് ആശുപത്രിയിലേക്ക് മാറ്റി. തുടർന്നാണ് ദിപ്കെ നിരാഹാര സമരം തുടങ്ങിയത്. തിങ്കളാഴ്ച ആരംഭിക്കുന്ന പാർലമെന്റ് മൺസൂൺ സമ്മേളനത്തിന്റെ ആദ്യ ദിവസം സിജെപി നടത്താൻ തീരുമാനിച്ച പാർലമെന്റ് മാർച്ചിന് 48 മണിക്കൂർ മുമ്പാണ് വാങ്ചുക്കിനെ വേദിയിൽ നിന്ന് നീക്കം ചെയ്തത്.
അതിനിടെ സോനം വാങ്ചുക്കിനെ ഇന്ന് തന്നെ സഫ്ദർജംഗ് ആശുപത്രിയിൽ നിന്നും മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയേക്കും. കുടുംബത്തിന് സഫ്ദർജംഗിലെ ചികിത്സയിൽ വിശ്വാസമില്ലെന്ന് അറിയിച്ചു. പാർലമെന്‍റ് മാർച്ചിൽ സോനം വാങ്ചുക്ക് പങ്കെടുക്കുമെന്ന് അദ്ദേഹത്തിന്‍റെ പേഴ്സണൽ ഡോക്ടർ സതീഷ് ലാംബ അറിയിച്ചു.

