
പുതുച്ചേരി: കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിൽ നിന്നുള്ള വിമാന സർവീസ് പുനരാരംഭിച്ചു. എട്ട് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് സർവീസ് വീണ്ടും തുടങ്ങിയത്. ഇൻഡിഗോ എയർലൈൻസാണ് പുതുച്ചേരിയിൽ നിന്ന് ഹൈദരാബാദിലേക്കും ബെംഗളൂരുവിലേക്കും സർവ്വീസ് നടത്തുക.
പുതുച്ചേരിയിൽ നിന്ന് സർവീസ് നടത്തിയിരുന്ന ഏക കമ്പനിയായ സ്‌പൈസ്‌ജെറ്റ് ഈ വർഷം മാർച്ചിലാണ് പ്രവർത്തന ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടി പ്രവർത്തനം അവസാനിപ്പിച്ചത്. പുതുച്ചേരിയിൽ നിന്ന് സർവീസ് പുനരാരംഭിക്കുന്നതിന് ടെറിറ്റീരിയൽ അഡ്മിനിസ്ട്രേഷൻ കേന്ദ്ര വ്യോമയാന മന്ത്രാലയത്തോട് അഭ്യർത്ഥിച്ചതിനെ തുടർന്നാണ് ഇൻഡിഗോ തയ്യാറായി രംഗത്തുവന്നത്. എടിആർ-72 വിമാനങ്ങൾ പ്രവർത്തിപ്പിക്കാൻ തയ്യാറാണെന്ന് ഇൻഡിഗോ അറിയിക്കുകയായിരുന്നു.
വെള്ളിയാഴ്ച 74 യാത്രക്കാരുമായി ബെംഗളൂരുവിൽ നിന്നുള്ള ആദ്യ വിമാനം ഉച്ചയ്ക്ക് 12.15 ഓടെ പുതുച്ചേരി വിമാനത്താവളത്തിൽ ഇറങ്ങി. വിമാനത്തിന് ലഫ്റ്റനന്‍റ് ഗവർണർ കെ കൈലാസനാഥൻ, മുഖ്യമന്ത്രി എൻ രംഗസാമി, സാമൂഹ്യക്ഷേമ മന്ത്രി സായി ജെ ശരവണൻ കുമാർ, ചീഫ് സെക്രട്ടറി ശരത് ചൗഹാൻ, നിയമസഭാംഗങ്ങൾ, മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. പുതുച്ചേരിയിൽ നിന്ന് ഹൈദരാബാദിലേക്ക് പോകുന്ന യാത്രക്കാർക്കുള്ള ബോർഡിംഗ് പാസ് ലഫ്.ഗവർണർ കൈമാറി.
പ്രതിദിന ഷെഡ്യൂൾ പ്രകാരം 11.10-ന് ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട് വിമാനം 12.15-ന് പുതുച്ചേരിയിലെത്തും. പുതുച്ചേരിയിൽ നിന്ന് 12.45-ന് വിമാനം പുറപ്പെടും. 2.30 ഓടെ ഹൈദരാബാദിലെത്തും. 3.05ന് ഹൈദരാബാദിൽ നിന്ന് പറന്നുയർന്ന് 4.50 ഓടെ പുതുച്ചേരിയിൽ ഇറങ്ങും. 5.10ന് വിമാനം പുതുച്ചേരിയിൽ നിന്ന് ബെംഗളൂരുവിലേക്ക് പുറപ്പെട്ട് 6.35 ഓടെ അവിടെ എത്തും.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam