ഉത്തരേന്ത്യയിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും പ്രളയം: മരണസംഖ്യ 111 ആയി

By Web TeamFirst Published Jul 18, 2019, 7:26 AM IST
Highlights

 ബിഹാറിലാണ് ഏറ്റവും കൂടുതലാളുകൾ മരിച്ചത്. 67 പേർ. അസമിൽ 27 പേരും ഉത്തർപ്രദേശിൽ 17 പേരും മരിച്ചു.  പ്രളയദുരിതാശ്വാസത്തിന് രാജ്യത്തെ ജനങ്ങളുടെ സഹായം അസം സർക്കാർ അഭ്യർത്ഥിച്ചു.

ദില്ലി: ഉത്തരേന്ത്യയിലും വടക്ക്കിഴക്കൻ സംസ്ഥാനങ്ങളിലുമുണ്ടായ പ്രളയത്തിലും കനത്ത മഴയിലും മരണം 111 ആയി. ബിഹാറിലാണ് ഏറ്റവും കൂടുതലാളുകൾ മരിച്ചത്. 67 പേർ. അസമിൽ 27 പേരും ഉത്തർപ്രദേശിൽ 17 പേരും മരിച്ചു. 

ബിഹാറിലെ 48 ലക്ഷം പേർ പ്രളയബാധിതരായെന്നാണ് കണക്ക്. സംസ്ഥാനത്ത് ആകെ ഒന്നര ലക്ഷം പേർ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നുണ്ട്. 831 ഗ്രാമങ്ങളെ പ്രളയം ഗുരുതരമായി ബാധിച്ചിട്ടുണ്ട്. ആയിരങ്ങള്‍ക്ക് വീടുകൾ നഷ്ടമായി.

വെള്ളമിറങ്ങി തുടങ്ങിയ സ്ഥലങ്ങളിൽ പകർച്ചവ്യാധികൾ ഉണ്ടാകാതെയിരിക്കാനുള്ള ക്രമീകരണങ്ങൾ ആരംഭിച്ചതായി സംസ്ഥാന സർക്കാർ അറിയിച്ചു. ബിഹാറിലെ പ്രളയം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ആര്‍ജെഡി രംഗത്തു വന്നിട്ടുണ്ട്. 

അസമിൽ കഴിഞ്ഞ 12 ദിവസമായി പ്രളയക്കെടുതി തുടരുകയാണ്. സംസ്ഥാനത്തെ 33 ജില്ലകളിലായി 57 ലക്ഷം പേർ പ്രളയബാധിതരാണ്. 427 ദുരിതാശ്വാസ ക്യാമ്പുകളും 392 ദുരിതാശ്വാസ വിതരണ കേന്ദ്രങ്ങളും സംസ്ഥാനത്ത് പ്രവർത്തിക്കുന്നുണ്ട്. ഒറ്റപ്പെട്ടു പോയ ഗ്രാമങ്ങളിൽ നിന്ന് ആളുകളെ പുറത്തെത്തിക്കാൻ ദുരന്തനിവാരണ സേനയുടെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ നടക്കുകയാണ്. 

ഗുവഹാത്തി, തേസ്പൂർ ഉൾപ്പെടെയുള്ള നഗരങ്ങളും പ്രളയക്കെടുതിയിലാണ്. കായിക താരം ഹിമാദാസ് തന്റെ ശമ്പളത്തിന്റെ പകുതി അസമിലെ പ്രളയ ദുരിതാശ്വാസത്തിന് നൽകുമെന്ന് പ്രഖ്യാപിച്ചു. ബോളിവുഡ് താരം അക്ഷയ് കുമാർ അസമിലെ ദുരിതബാധിതര്‍ക്കായി രണ്ട് കോടി രൂപ നൽകും. പ്രളയദുരിതാശ്വാസത്തിന് രാജ്യത്തെ ജനങ്ങളുടെ സഹായം അസം സർക്കാർ അഭ്യർത്ഥിച്ചു.

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളെ കൂടാതെ അയല്‍രാജ്യമായ നേപ്പാളിലും കനത്ത മഴയിലും പ്രളയത്തിലും വന്‍നാശനഷ്ടങ്ങളാണ് ഉണ്ടായത്. നേപ്പാളില്‍ ഇപ്പോള്‍ മഴയ്‍ക്ക് ശമനമുണ്ടെങ്കിലും രക്ഷാപ്രവര്‍ത്തനവും ദുരിതാശ്വാസവും മന്ദഗതിയിലാണ്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും സമീപരാജ്യങ്ങളായ ബംഗ്ലാദേശ്, പാകിസ്ഥാന്‍ എന്നിവടങ്ങളിലും വരും ദിവസങ്ങളിലും ശക്തമായ മഴ തുടരും എന്നാണ് കാലാവസ്ഥാ വിദഗ്‍ദ്ധരുടെ പ്രവചനം. 

click me!