കസ്റ്റഡി മരണക്കേസ്; ഗുജറാത്ത് ഹൈക്കോടതിക്കെതിരെ സഞ്ജീവ് ഭട്ട് സുപ്രീം കോടതിയില്‍

By Dhanesh RavindranFirst Published Nov 30, 2022, 3:20 PM IST
Highlights

പൊലീസ് അതിക്രമത്തെ തുടര്‍ന്നല്ല പ്രഭുദാസ് കൊല്ലപ്പെട്ടതെന്ന ഡോക്ടറുടെ വെളിപ്പെടുത്തല്‍ തെളിവായി കൂട്ടിച്ചേര്‍ക്കണം എന്നു ചൂണ്ടിക്കാട്ടി സഞ്ജീവ് ഭട്ട് വിചാരണ കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നെങ്കിലും കോടതി നിരസിച്ചിരുന്നു.

ദില്ലി: കസ്റ്റഡി മരണ കേസില്‍ ഗുജറാത്ത് ഹൈക്കോടതി വാദം കേള്‍ക്കുന്നത് ആരംഭിച്ചതിനെതിരേ മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ട് സുപ്രീംകോടതിയെ സമീപിച്ചു. കേസില്‍ കൂടുതല്‍ തെളിവുകള്‍ കൂട്ടിച്ചേര്‍ക്കണമെന്ന് സഞ്ജീവ് ഭട്ട് നല്‍കിയ ഹര്‍ജിയില്‍ വിധി വരുന്നതിന് മുന്‍പേ വാദം ആരംഭിച്ചതിലാണ് എതിര്‍പ്പുന്നയിച്ച് സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട 2019 ജൂലൈയിലാണ് ജാംനഗര്‍ സെഷന്‍സ് കോടതി സഞ്ജീവ് ഭട്ടിനെ ജീവപര്യന്തം തടവിന് വിധിച്ചത്. 

1990ല്‍ പ്രഭുദാസ് മാധവ്ജി വൈഷ്‌ണോയ് എന്ന പ്രതിയുടെ മരണവുമായി ബന്ധപ്പെട്ടായിരുന്നു കേസ്. പൊലീസ് അതിക്രമത്തെ തുടര്‍ന്നല്ല പ്രഭുദാസ് കൊല്ലപ്പെട്ടതെന്ന ഡോക്ടറുടെ വെളിപ്പെടുത്തല്‍ തെളിവായി കൂട്ടിച്ചേര്‍ക്കണം എന്നു ചൂണ്ടിക്കാട്ടി സഞ്ജീവ് ഭട്ട് വിചാരണ കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നെങ്കിലും കോടതി നിരസിച്ചിരുന്നു. പിന്നീട് കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് ഇക്കാര്യം ആവശ്യപ്പെട്ട് ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചത്. ഹൈക്കോടതിയും ഇത് നിരസിച്ചതോടെ സഞ്ജീവ് ഭട്ട് സുപ്രീംകോടതിയെ സമീപിച്ചു. ഇതില്‍ വിധി വരുന്നതിനെ മുന്‍പ് ഗുജറാത്ത് ഹൈക്കോടതി വിചാരണ ആരംഭിക്കാന്‍ കസ്റ്റഡി മരണ കേസ് പട്ടികയില്‍ ഉള്‍പ്പെട്ടതോടെയാണ് ഇപ്പോള്‍ വീണ്ടും സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. 

അഭിഭാഷകൻ അൽജോ ജോസഫാണ് ഭട്ടിനായി സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. നേരത്തേ തെളിവുകൾ കൂട്ടിച്ചേർക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജിയിൽ വാദം കേൾക്കുന്നത് ജസ്റ്റിസ് എം ആർ ഷാ അധ്യക്ഷനായ ബെഞ്ചിന് മുന്നിൽ നിന്ന് മാറ്റൊരു കോടതിയിലേക്ക് മാറ്റണമെന്ന് കാട്ടി അഭിഭാഷകൻ അൽജോ ജോസഫ് കത്ത് നൽകിയിരുന്നു. ഭട്ടുമായി ബന്ധപ്പെട്ടുള്ള മുൻ കേസുകളിൽ ഗുജറാത്ത് ഹൈക്കോടതി ജഡ്ജിയായിരിക്കെ ജസ്റ്റിസ് എം.ആർ ഷാ  വാദം കേട്ടത് ചൂണ്ടിക്കാട്ടിയായിരുന്നു ആവശ്യം. 

ഗുജറാത്ത് കലാപത്തിനിടെ അക്രമികള്‍ക്കെതിരേ നടപടി യെടുക്കരുതെന്ന് നരേന്ദ്ര മോദി മുഖ്യമന്ത്രിയായിരുന്ന കാലത്ത് പോലീസിന് മുകളില്‍ നിന്ന് നിര്‍ദേശം ലഭിച്ചിരുന്നു എന്ന് വെളിപ്പെടുത്തിയത് മുതല്‍ ബിജെപിയുടെ കണ്ണിലെ കരടാണ് സഞ്ജീവ് ഭട്ട്. സഞ്ജീവ് ഭട്ടിന്റെ ആരോപണത്തില്‍ കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം മോദിക്കു ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു. അതിനിടെ അകാരണമായി ജോലിക്കു ഹാജരായില്ല എന്നു ചൂണ്ടിക്കാട്ട് സഞ്ജീവ് ഭട്ടിനെ പൊലീസ് സര്‍വീസില്‍ നിന്നും നീക്കം ചെയ്തിരുന്നു. പിന്നീടാണ് കസ്റ്റഡി മരണ കേസില്‍ അകപ്പെട്ടു ജയിലിലാകുന്നത്.

Read More : ആത്മഹത്യയെന്ന റിപ്പോ‍ർട്ട് തട്ടിക്കൂട്ടിയത്, സിബിഐ ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം വേണം; സിബിഐക്ക് രൂക്ഷ വിമര്‍ശനം

click me!