
ദില്ലി : പുൽവാമ ആക്രമണത്തിന് ഇന്ന് നാല് വർഷം. 40 സൈനികര്‍ക്ക് ജീവൻ നഷ്ടമായ പുൽവാമയിലെ ആക്രമണത്തിന് ബാലക്കോട്ടിലൂടെ ഇന്ത്യ തിരിച്ചടി നൽകി. നാല് വർഷങ്ങൾക്ക് ഇപ്പുറം ജീവൻ ബലിയർപ്പിച്ച സൈനികരുടെ ഓർമ പുതുക്കുകയാണ് രാജ്യം. ഒരോ ഭാരതീയന്റെയുള്ളിലും നോവാകുന്ന ഓർമ്മകളാണ് പുൽവാമ ബാക്കിയാക്കിയത്. മുംബെയ് ഭീകരാക്രമണത്തിന് ശേഷം രാജ്യത്തെ ഞെട്ടിച്ച മറ്റൊരു ആക്രമണമായിരുന്നു പുൽവാമ. പുൽവാമ ജില്ലയിലെ ഗോരിപുരയിൽ സി ആര്‍ പി എഫ് ജവാന്മാര്‍ സഞ്ചരിച്ച ബസിലേക്ക് സ്ഫോടക വസ്തു നിറച്ച വാൻ ഇടിച്ചുകയറ്റിയായിരുന്നു ആക്രമണം. ആക്രമണത്തിൽ രാജ്യത്തിന് നഷ്ടമായത് 40 ജവാന്മാരെയാണ്. രാജ്യം ഞെട്ടിയ മണിക്കൂറുകൾ!
ഭീകരസംഘടനയായ ജയ്ഷേ മുഹമ്മദ് ആയിരുന്നു ആക്രമണത്തിന് പിന്നിൽ. പന്ത്രണ്ട് ദിവസത്തിന് ശേഷം ഇന്ത്യൻ കരുത്തിന്റെ പ്രതീകമായ വ്യോമസേന നിയന്ത്രണരേഖ മറികടന്ന് ബാലക്കോട്ടിൽ തീവ്രവാദ ക്യാമ്പുകൾ തകർത്തെറിഞ്ഞ് പുൽവാമയ്ക്ക് മറുപടി നൽകി. വ്യോമാക്രമണത്തിൽ മുന്നൂറോളം ഭീകരരെ വധിച്ചുവെന്ന് കേന്ദ്ര സര്‍ക്കാര്‍ അവകാശപ്പെട്ടു. 27ന് പാക് യുദ്ധവിമാനങ്ങൾ ഇന്ത്യൻ ക്യാമ്പുകൾ ലക്ഷ്യം വെച്ച് ആക്രമണം നടത്തിയെങ്കിലും കനത്ത തിരിച്ചടി രാജ്യം നൽകി.
പാക് യുദ്ധവിമാനങ്ങളെ പ്രതിരോധിക്കുന്നതിനിടയിൽ വിമാനം തകര്‍ന്ന് വിംങ് കമാണ്ടര്‍ അഭിനന്ദൻ വര്‍ത്തമാൻ പാക് സേനയുടെ പിടിയിലായി. ഇന്ത്യയുടെ അന്ത്യശാനത്തെ തുടര്‍ന്ന് അഭിനന്ദന് വര്‍ത്തമാനെ പാക്കിസ്ഥാൻ വിട്ടയച്ചു. ഇരുപത് വയസ്സുകാരനായ ആദിൽ അഹമ്മദ് ദര്‍ ആണ് പുൽവാമയിൽ ആക്രമണം നടത്തിയതെന്ന് കണ്ടെത്തി. സൂത്രധാരനടക്കം എൻ ഐ എ കുറ്റപത്രത്തിലുള്ള ആരും ഇന്ന് ജീവിച്ചിരിപ്പില്ല. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിന് രാജ്യം ഒരുങ്ങിനിൽക്കെയെയായിരുന്നു പുൽവാമയിലെ ഭീകരാക്രമണം. തെരഞ്ഞെടുപ്പ് പ്രചരണത്തിലെ മുഖ്യവിഷയമായി പിന്നീട് പുൽവാമയും ബാലക്കോട്ടുമൊക്കെ മാറുന്നതും രാജ്യം കണ്ടു.
Read More : ഇരട്ട സ്ഫോടനക്കേസ്; ജമ്മു കശ്മീരിൽ പിടിയിലായ ഭീകരന്‍ സര്‍ക്കാര്‍ അധ്യാപകന്‍, കൈവശം പെര്‍ഫ്യൂം ബോംബ്
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam