
ന്യൂഡൽഹി: കേവലം 5600 രൂപ നിക്ഷേപത്തിൽ തുടങ്ങി 420 കോടി രൂപയുടെ വ്യവസായ സാമ്രാജ്യം പടുത്തുയർത്തി ശ്രദ്ധേയയാവുകയാണ് ജെറ്റ്‌സെറ്റ്‌ഗോ സ്ഥാപകയും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ കനിക തെക്രിവാൾ. 2021ൽ ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ സ്വയംപര്യാപ്ത ശതകോടീശ്വര വനിതയായി തെരഞ്ഞെടുക്കപ്പെടുകയും ഷാർക്ക് ടാങ്ക് ഇന്ത്യ സീസൺ 5ൽ വിധികർത്താവായി എത്തുകയും ചെയ്ത അവർ, 2016ലും 2017ലും ഫോർബ്‌സിന്റെ 30 അണ്ടർ 30 പട്ടികയിലും ഇടംനേടിയിരുന്നു. ജീവിതത്തിൽ പ്രതിസന്ധികൾ മുന്നിൽ വന്ന് നിറയുമ്പോൾ തളർന്നുപോകുന്നവർക്ക് വലിയൊരു പ്രചോദനവും പ്രകാശവുമാണ് കനിക തെക്രിവാൾ എന്ന യുവ സംരംഭകയുടെ ജീവിത കഥ. കേവലം 5600 രൂപ മാത്രം മുതൽമുടക്കി, ഇന്ന് 420 കോടി രൂപ മൂല്യമുള്ള ജെറ്റ്‌സെറ്റ്‌ഗോ എന്ന പ്രൈവറ്റ് ജെറ്റ് ശൃംഖല കെട്ടിപ്പടുത്ത കനികയുടെ മുന്നേറ്റം ഏവർക്കും മാതൃകയാണ്. ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ സ്വയംപര്യാപ്ത ശതകോടീശ്വര വനിതയായി 2021-ൽ തെരഞ്ഞെടുക്കപ്പെട്ട കനിക, ഫോർബ്‌സിന്റെ 30 അണ്ടർ 30 പട്ടികയിലും ഇടംപിടിച്ചിട്ടുണ്ട്. പ്രശസ്തമായ ഷാർക്ക് ടാങ്ക് ഇന്ത്യ സീസൺ 5ൽ വിധികർത്താവായും അവർ എത്തിയിരുന്നു.
ഒരു പരമ്പരാഗത മാർവാറി കുടുംബത്തിൽ ജനിച്ച കനികയ്ക്ക് കുട്ടിക്കാലം മുതലേ സാമ്പത്തിക കാര്യങ്ങളിൽ വലിയ താല്പര്യമുണ്ടായിരുന്നു. ഇംഗ്ലണ്ടിലെ കോവെൻട്രി യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദം പൂർത്തിയാക്കിയ അവർ, സ്വന്തമായി ബിസിനസ്സ് ആരംഭിക്കാൻ പദ്ധതിയിടുന്നതിനിടയിലാണ് ജീവിതത്തെ ആകെ മാറ്റിമറിച്ച ആ തിരിച്ചടി ഉണ്ടാകുന്നത്. 21ാം വയസ്സിൽ അവർക്ക് സ്റ്റേജ് 2 ഹോഡ്ജ്കിൻസ് ലിംഫോമ എന്ന ക്യാൻസർ ബാധ സ്ഥിരീകരിച്ചു. നാല് മാസം മാത്രം ആയുസ്സ് പ്രവചിച്ച 40 ഓളം ഡോക്ടർമാരുടെ നിഗമനങ്ങളെയും ആശങ്കകളെയും തന്റെ ഉറച്ച മനോബലം കൊണ്ട് കനിക അതിജീവിച്ചു. മുംബൈയിലെ ഒരു ഡോക്ടറെ കണ്ട് സംസാരിച്ച് കൃത്യമായ ചികിത്സയിലൂടെ അവർ ജീവിതത്തിലേക്ക് തിരിച്ചെത്തി. ക്യാൻസറിനെ അതിജീവിച്ചപ്പോഴാണ് ജീവിതം വളരെ ചെറുതാണെന്നും, സ്വന്തം സ്വപ്നങ്ങൾക്കായി ജീവിച്ച് ആകാശത്തോളം ഉയരേണ്ടതുണ്ടെന്നും ഞാൻ മനസ്സിലാക്കിയത്, കനിക പിന്നീട് ഓർത്തെടുത്തു.
2014ൽ അവർ ജെറ്റ്‌സെറ്റ്‌ഗോ എന്ന സ്ഥാപനത്തിന് തറക്കല്ലിട്ടു. പുരുഷന്മാരുടെ ആധിപത്യമുള്ള വ്യോമയാന മേഖലയിലേക്ക് കടന്നുവരുമ്പോൾ നിരവധി പരിഹാസങ്ങളും അധിക്ഷേപങ്ങളും അവർക്ക് നേരിടേണ്ടി വന്നിരുന്നു. വിമാന ബിസിനസ്സിന് പകരം കപ് കേക്കുകൾ ഉണ്ടാക്കി വിൽക്കാൻ ഉപദേശിച്ചവരുണ്ടായിരുന്നു. എന്നാൽ പുറത്തുനിന്ന് പണം സമാഹരിക്കാതെ സ്വന്തമായി 5600 രൂപ മാത്രം നിക്ഷേപിച്ച് അവർ രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ജെറ്റ് ശൃംഖലയ്ക്ക് രൂപം നൽകി. ഇന്ന് മുംബൈ, ഡൽഹി, ബെംഗളൂരു, ന്യൂയോർക്ക്, ദുബായ് എന്നിവിടങ്ങളിൽ ശക്തമായ സാന്നിധ്യമുള്ള ജെറ്റ്‌സെറ്റ്‌ഗോയ്ക്ക് ഇന്ത്യയിൽ ഏറ്റവും വലിയ പ്രൈവറ്റ് ജെറ്റ്, ഹെലികോപ്റ്റർ വ്യൂഹമാണുള്ളത്. പ്രമുഖ വ്യവസായി പുനീത് ഡാൽമിയ, മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം യുവരാജ് സിംഗ് എന്നിവരുടെ വലിയ പിന്തുണയും ഈ സ്ഥാപനത്തിനുണ്ട്.
അസറ്റ്-ലൈറ്റ് ബിസിനസ് മോഡൽ
വ്യോമയാന മേഖലയിലെ വിപണി സാധ്യതകളും വിടവുകളും കൃത്യമായി തിരിച്ചറിഞ്ഞാണ് കനിക തെക്രിവാൾ തൻ്റെ ബിസിനസ്സ് തന്ത്രം ആവിഷ്കരിച്ചത്. കോടികൾ മുടക്കി സ്വന്തമായി വിമാനങ്ങൾ വാങ്ങുന്നതിന് പകരം, ഉപയോഗിക്കാതെ കിടക്കുന്ന സ്വകാര്യ ജെറ്റുകളെയും ഹെലികോപ്റ്ററുകളെയും ഒരു ഡിജിറ്റൽ പ്ലാറ്റ്‌ഫോമിലേക്ക് ഏകോപിപ്പിക്കുന്ന അസറ്റ് ലൈറ്റ് രീ തിയാണ് അവർ തിരഞ്ഞെടുത്തത്. കേവലം 5600 രൂപയുടെ പ്രാരംഭ നിക്ഷേപത്തിൽ ആരംഭിച്ച ഈ ഉദ്യമം, ഏജന്റുമാരുടെ ചൂഷണം ഒഴിവാക്കി പൂർണ്ണ സുതാര്യതയും ഡിജിറ്റൽ ബുക്കിംഗും ഉറപ്പാക്കി. പഭോക്താക്കൾക്ക് കൃത്യമായ തുകയും സൗകര്യങ്ങളും കണ്ട് നേരിട്ട് ജെറ്റുകൾ ബുക്ക് ചെയ്യാനുള്ള സംവിധാനം ഒരുക്കി കൃത്യമായ സർവീസും സമയബന്ധിതമായ പ്രവർത്തനങ്ങളും വഴി കനിക കോർപ്പറേറ്റ് ഉപഭോക്താക്കളുടെയും പ്രമുഖരുടെയും വിശ്വാസ്യത നേടിയെടുത്തു. വിമാന ഉടമകളുടെ ജെറ്റുകൾ സുരക്ഷിതമായി പരിപാലിക്കുന്നതിനും വാടകയ്‌ക്കെടുക്കുന്ന പ്രക്രിയ ലളിതമാക്കുന്നതിനും അവരുടെ കമ്പനി മേൽനോട്ടം വഹിച്ചു
ലിംഗവിവേചനങ്ങളെയും വ്യവസായ രംഗത്തെ വെല്ലുവിളികളെയും അതിജീവിച്ച്, പുനീത് ഡാൽമിയ, യുവരാജ് സിംഗ് തുടങ്ങിയ പ്രമുഖരുടെ പിന്തുണയോടെ മുംബൈ, ഡൽഹി, ന്യൂയോർക്ക്, ദുബായ് അടക്കമുള്ള നഗരങ്ങളിലേക്ക് സർവീസ് വ്യാപിപ്പിച്ച് ഇന്ത്യയിലെ ഏറ്റവും വലിയ പ്രൈവറ്റ് ജെറ്റ് ശൃംഖലയായി ജെറ്റ്‌സെറ്റ്‌ഗോയെ വളർത്താൻ കനികയ്ക്ക് സാധിച്ചു. തുടക്കത്തിൽ മറ്റുള്ളവരുടെ വിമാനങ്ങൾ അഗ്രഗേറ്റ് ചെയ്താണ് തുടങ്ങിയതെങ്കിലും, കമ്പനി ലാഭത്തിലായതോടെ സ്വന്തമായി വിമാനങ്ങളും ഹെലികോപ്റ്ററുകളും മാനേജ് ചെയ്യുന്ന തരത്തിലേക്ക് ജെറ്റ്‌സെറ്റ്‌ഗോ വളർന്നു.
ഹൈദരാബാദ് സ്വദേശിയായ വ്യവസായിയും ഔറോബിന്ദോ ഫാർമ നോൺ എക്സിക്യൂട്ടീവ് ഡയറക്ടറുമായ പി ശരത് ചന്ദ്ര റെഡ്ഡിയാണ് കനികയുടെ ഭർത്താവ്. വ്യവസായ ലോകത്ത് വൻ നേട്ടങ്ങൾ കൊയ്യുന്നതിനിടയിൽ, 2026 മേയ് 28ന് ഇരുവർക്കും ഒരു ആൺകുഞ്ഞ് പിറന്നു. ആഗ്രഹവും ലക്ഷ്യബോധവും ഉണ്ടെങ്കിൽ ഏത് പ്രതികൂല സാഹചര്യത്തെയും മറികടന്ന് വിജയമുടി ചൂടാമെന്ന് സ്വന്തം ജീവിതം കൊണ്ട് തെളിയിച്ചിരിക്കുകയാണ് ഈ യുവ വനിതാ സംരംഭക.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam