
ദില്ലി: കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ഗാന്ധി കുടുംബത്തിൽ നിന്നാരും മത്സരിക്കില്ലെന്ന് വ്യക്തമായതോടെ ആരാകും പാർട്ടി തലപ്പത്തേക്ക് എത്തുക എന്നതിൽ ആകാംക്ഷ ഇരട്ടിയായി. അധ്യക്ഷ പദത്തിലേക്ക് രാഹുലോ സോണിയയോ പ്രിയങ്ക ഗാന്ധിയോ നാമനിർദേശ പത്രിക നല്‍കില്ലെന്ന് എഐസിസി വൃത്തങ്ങള്‍ വ്യക്തമാക്കി. ഗാന്ധി കുടുംബമില്ലെങ്കില്‍ ജി23 സ്ഥാനാര്‍ത്ഥിയായി തരൂരോ മനീഷ് തിവാരിയോ മതസരിച്ചേക്കും. സ്ഥാനാർത്ഥിയാകാനുള്ള സാധ്യത തള്ളാതെയായിരുന്നു ശശി തരൂരിന്‍റെ മാധ്യമങ്ങളോടുള്ള പ്രതികരണം.
കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിനുള്ള നടപടി ക്രമങ്ങള്‍ തുടങ്ങാന്‍ മൂന്ന് ആഴ്ച ശേഷിക്കെ ഗാന്ധി കുടുംബം മത്സരത്തിന് ഇല്ലെന്ന് വ്യക്തമാവുകയാണ്. മുതിര്‍ന്ന നേതാക്കള്‍ അനുനയിപ്പിക്കാന്‍ നോക്കിയിട്ടും അധ്യക്ഷ പദവിയിലേക്ക് ഇല്ലെന്ന നിലപാടില്‍ തന്നെയാണ് രാഹുല്‍. തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ രാഹുല്‍ സ്ഥാനമൊഴിഞ്ഞ പ്രത്യേക സാഹചര്യത്തില്‍ മാത്രമാണ് സോണിയ ഇടക്കാല അധ്യക്ഷയായിരിക്കുന്നത്. പ്രിയങ്കഗാന്ധി അധ്യക്ഷപദവിയിലേക്ക് എത്തുന്നത് കുടംബപാര്‍ട്ടിയെന്ന വിമർശനം ശകത്മാക്കും. ഇതെല്ലാം കണക്കിലെടുത്താണ് ഗാന്ധി കുടുംബത്തില്‍ നിന്ന് പുറത്തൊരാള്‍ സ്ഥാനാർത്ഥിയാകട്ടെയെന്നാണ് രാഹുല്‍ അടക്കമുള്ളവർ അഭിപ്രായപ്പെടുന്നത്.
രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് വരുന്നതിനോടാണ് ഗാന്ധി കുടംബത്തിനും താല്‍പ്പര്യം. നേരത്തെ കമല്‍നാഥിനെ പരിഗണിച്ചിരുന്നെങ്കിലും മധ്യപ്രദേശില്‍ നില്‍ക്കാനാണ് അദ്ദേഹം താല്‍പ്പര്യപ്പെടുന്നത്. അതേസമയം ഗാന്ധി കുടംബത്തില്‍ നിന്നാരുമില്ലെന്ന സാഹചര്യത്തില്‍ മത്സരിക്കാനുറച്ച് തന്നെയാണ് ജി 23 നേതാക്കളുടെ നീക്കം. മത്സരിക്കാൻ ഏറ്റവും സാധ്യത കല്‍പ്പിക്കുന്നത് ശശി തരൂര്‍, മനീഷ് തിവാരി എന്നിവര്‍ക്കാണ്. മത്സര സാധ്യത തള്ളാതെയായിരുന്നു ശശി തരൂരിന്‍റെ ഇന്നത്തെ മാധ്യമങ്ങളോടുള്ള പ്രതികരണം.
ഗാന്ധി കുടുംബം മത്സരിക്കാനില്ലെന്ന് വ്യക്തമാക്കിയ സാഹചര്യത്തിൽ പുറത്ത് നിന്നൊരാള്‍ വരട്ടെ. ഒരു ജനാധിപത്യ പാർട്ടിയിൽ മത്സരം ഗുണം ചെയ്യും. എഐസിസി അധ്യക്ഷസ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് പാർട്ടിക്ക് പുതിയ ഉണർവേകും - തരൂർ പറഞ്ഞു
മത്സരത്തിലേക്ക് പോവുകയാണെങ്കില്‍ ഗാന്ധി കുടുംബത്തിന്‍റെ മാനസിക പിന്തുണ ആര്‍ക്കെന്നതായിരിക്കും നിര്‍ണായകം. നിലവില്‍ ആര് മത്സരിക്കുന്നതിനെയും ഗാന്ധി കുടുംബം എതിർക്കില്ലെന്നാണ് നിലപാടെന്ന് എഐസിസി വൃത്തങ്ങള്‍ പറഞ്ഞു. തരൂര്‍ മത്സരിക്കുന്നതിനെ കോണ്‍ഗ്രസില്‍ നിന്ന് രാജി വെച്ച ഗുലാംനബി ആസാദ് പിന്തുണച്ചു. നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയതി ഒക്ടോബർ എട്ടിനാണ് മത്സരത്തിന് ഇടം നല്‍കാതെ സമവായം ഉണ്ടക്കാനായാൽ കോണ്‍ഗ്രസ് അധ്യക്ഷനാരാണെന്ന് അന്ന് തന്നെ വ്യക്തമാകും
പാലക്കാട് ഹണിട്രാപ്പ്, പിടിയിലായത് ഇൻസ്റ്റഗ്രാമിൽ അരലക്ഷത്തിലേറെ ഫോളോവേഴ്സുള്ള ദമ്പതികൾ
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam