
കൊല്‍ക്കത്ത: ബംഗാള്‍ നിയമസഭാ പ്രചാരണവുമായി ബന്ധപ്പെട്ട് മാര്‍ച്ച് ഏഴിന് പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന റാലിയില്‍ ബിസിസിഐ പ്രസിഡന്റും മുന്‍ ക്യാപ്റ്റനുമായി സൗരവ് ഗാംഗുലി പങ്കെടുക്കുമെന്ന് അഭ്യൂഹം. പങ്കെടുക്കുന്ന കാര്യത്തില്‍ തീരുമാനം പറയേണ്ടത് സൗരവ് ഗാംഗുലിയാണെന്ന് ബിജെപി വ്യക്തമാക്കി. റാലിയില്‍ ഗാംഗുലി പങ്കെടുത്താല്‍ അദ്ദേഹം ഹാര്‍ദമായി സ്വാഗതം ചെയ്യുമെന്ന് ബിജെപി വക്താവ് ശമിക് ഭട്ടാചാര്യ മാധ്യമങ്ങളോട് പറഞ്ഞു.
ഹൃദയാഘാതം അനുഭവപ്പെട്ട ഗാംഗുലി ജനുവരി 31നാണ് ആശുപത്രിയില്‍ നിന്ന് മോചിതനാകുന്നത്. 'അദ്ദേഹം വീട്ടില്‍ വിശ്രമത്തിലാണെന്ന് ഞങ്ങള്‍ക്കറിയാം. ആരോഗ്യവും കാലാവസ്ഥയും അനുകൂലമാണെങ്കില്‍ അദ്ദേഹം പങ്കെടുക്കണമെന്ന് സന്നദ്ധത അറിയിച്ചാല്‍ ഞങ്ങള്‍ അദ്ദേഹത്തെ സ്വാഗതം ചെയ്യും. അദ്ദേഹത്തിന്റെ സാന്നിധ്യം വലിയ രീതിയില്‍ ഗുണം ചെയ്യും. എന്നാല്‍ അദ്ദേഹം പങ്കെടുക്കുമോ എന്ന കാര്യം അറിയില്ല. തീരുമാനം ഗാംഗുലിയുടേതാണ്'-ഭട്ടാചാര്യ പറഞ്ഞു.
എന്നാല്‍ ഇത് സംബന്ധിച്ച് ഗാംഗുലി ഇതുവരെ പ്രതികരിച്ചിട്ടില്ല. മാര്‍ച്ച് 27നാണ് ബംഗാളില്‍ തെരഞ്ഞെടുപ്പ് ആരംഭിക്കുന്നത്. ഗാംഗുലിയുടെ രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട് നേരത്തെയും നിരവധി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam