സംശയ നിഴലിലാക്കി പുതിയ റിപ്പോർട്ട്; രണ്ട് ദിവസത്തെ നേട്ടത്തിന് ശേഷം അദാനി ഗ്രൂപ്പ് ഓഹരികൾക്ക് തകർച്ച

By Web TeamFirst Published Feb 9, 2023, 1:33 PM IST
Highlights

ഓഹരികൾ ഈടായി നൽകി എടുത്ത വായ്പകളിലെ ഒരു ഭാഗം 9100 കോടി രൂപ ചിലവിട്ട് അദാനി ഗ്രൂപ്പ് അടച്ച് തീർത്തിരുന്നു. ഇത് നിക്ഷേപകരിൽ വിശ്വാസം തിരികെ പിടിക്കാൻ ഗുണം ചെയ്തെന്നും കരുതുന്നു. രണ്ട് ദിവസം അത് വിപണിയിൽ കണ്ടതുമാണ്.

മുംബൈ: രണ്ട് ദിവസം നേട്ടമുണ്ടാക്കിയ അദാനി ഗ്രൂപ്പ് ഓഹരികൾ ഇന്ന് വീണ്ടും നഷ്ടത്തിലേക്ക് വീണു. അദാനി ഗ്രൂപ്പ് ഓഹരികളെ സംശയ നിഴലിൽ നിർത്തിക്കൊണ്ട് അമേരിക്കൻ സാമ്പത്തിക ഉപദേശക സ്ഥാപനമായ MSCI രംഗത്ത് വന്നതാണ് വിപണയിൽ തിരിച്ചടിച്ചത്. ഓഹരി ഈടായി നൽകി എടുത്ത വായ്പകൾ നേരത്തെ തിരിച്ചടച്ചത് ബാങ്കുകളുടെ സമ്മർദ്ദത്തെ തുടർന്നെന്ന റിപ്പോർട്ടുകളും ഇന്ന് പുറത്ത് വന്നു.

രണ്ട് ദിവസം കണ്ടത് താത്കാലിക ആശ്വാസം മാത്രം അദാനിയുടെ ഓഹരികൾ വീണ്ടും താഴേക്ക്. ആദാനിയുടെ ചില ഓഹരികളെ നിയന്ത്രിക്കേണ്ടി വരുമെന്ന മുന്നറിയിപ്പ് അമേരിക്കൻ ധനകാര്യ ഉപദേശക സ്ഥാപനമായ MSCI നൽകിയതാണ് വിപണിയിൽ പ്രതിഫലിക്കുന്നത്. അദാനിയിലെ നിക്ഷേകരെക്കുറിച്ചും MSCI സംശയം പ്രകടിപ്പിക്കുന്നു. വിദേശ കമ്പനികളുപയോഗിച്ച് ഓഹരി വിലയിൽ അദാനി തിരിമറി നടത്തിയെന്ന ആരോപണം ശരിവയ്ക്കുന്നതാണ് ഈ നിരീക്ഷണമെന്ന് ഹിൻഡൻബർഗ് റിസർച്ച് സ്ഥാപകൻ നേതൻ ആൻഡേഴ്സൻ ട്വീറ്റ് ചെയ്തു. 

ഓഹരികൾ ഈടായി നൽകി എടുത്ത വായ്പകളിലെ ഒരു ഭാഗം 9100 കോടി രൂപ ചിലവിട്ട് അദാനി ഗ്രൂപ്പ് അടച്ച് തീർത്തിരുന്നു. ഇത് നിക്ഷേപകരിൽ വിശ്വാസം തിരികെ പിടിക്കാൻ ഗുണം ചെയ്തെന്നും കരുതുന്നു. രണ്ട് ദിവസം അത് വിപണിയിൽ കണ്ടതുമാണ്. എന്നാൽ ഈ വായ്പകൾ അടച്ച് തീർത്തത് വിദേശ ബാങ്കുകൾ സമ്മർദ്ദം ചെലുത്തിയത് കൊണ്ടാണെന്ന റിപ്പോട്ടും ഇന്ന് പുറത്ത് വന്നു. കൂടുതൽ ഓഹരി വച്ച് വായ്പ പുനക്രമീകരണം നടത്തുകയോ പകുതിയെങ്കിലും പണം അടയ്ക്കുകയോ വേണമെന്ന് ബാങ്കുകൾ ആവശ്യപ്പെട്ടതായാണ് വിവരം. 

തിരിച്ചടച്ച പണത്തിൻറെ ഉറവിടം വെളിപ്പെടുത്തണമെന്ന് തൃണമൂൽ നേതാവ് മഹുവ മൊയിത്ര ആവശ്യപ്പെട്ടു. അതിനിടെ അദാനി ന്യൂ ഇൻഡസ്ട്രീസ് ലിമിറ്റഡ് എന്ന കമ്പനിയുമായി ചേർന്ന് നാലുലക്ഷം കോടി രൂപയുടെ ഹൈഡ്രജൻ പദ്ധതി നടപ്പാക്കുന്നതിൽ നിന്ന് ഫ്രഞ്ച് ഊർജ കമ്പനിയായ ടോട്ടൽ എനർജി പുറകോട്ട് പോയി. ഹിൻഡൻബഗ് റിപ്പോർട്ടിനെ തുടർന്ന് കൂടുതൽ വിവരങ്ങൾ തേടിയ ശേഷമായിരിക്കും പദ്ധതിയുടെ ഭാവി തീരുമാനിക്കുക.

tags
click me!