ഇന്ത്യയുടെ പ്രഥമ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫായി ജനറൽ ബിപിൻ റാവത്തിനെ നിയമിച്ചു

Published : Dec 30, 2019, 02:44 PM ISTUpdated : Dec 30, 2019, 02:56 PM IST
ഇന്ത്യയുടെ പ്രഥമ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫായി ജനറൽ ബിപിൻ റാവത്തിനെ നിയമിച്ചു

Synopsis

ഫോർ സ്റ്റാർ ജനറൽ പദവിയിലാകും ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫിന്റെ നിയമനം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വാതന്ത്ര്യ ദിന പ്രഖ്യാപനമായിരുന്നു സിഡിഎസ്

ദില്ലി: കര, നാവിക, വ്യോമസേനാ തലവൻമാരുടെ മേധാവിയായി, സർവസൈന്യാധിപനായ രാഷ്ട്രപതിയുടെ കീഴിൽ മൂന്ന് സേനകളെയും ഏകോപിപ്പിച്ച് പ്രവർത്തിക്കുന്ന ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫായി കരസേന മേധാവി ബിപിൻ റാവത്തിനെ നിയമിച്ചു. ഇദ്ദേഹം നാളെ കരസേനാ മേധാവി സ്ഥാനത്ത് നിന്ന് വിരമിക്കും. 

ഫോർ സ്റ്റാർ ജനറൽ പദവിയിലാകും ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫിന്റെ നിയമനം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വാതന്ത്ര്യ ദിന പ്രഖ്യാപനമായിരുന്നു സിഡിഎസ്. 65 വയസ് വരെ പ്രായമുള്ളവര്‍ക്കേ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് പദവിയിലെത്താനാവൂ. മൂന്ന് വര്‍ഷമാണ് കാലാവധി.

രാഷ്ട്രപതിക്ക് കീഴിൽ മൂന്ന് സേനകളും തമ്മിലുള്ള ഏകോപനച്ചുമതല ഇനി മുതൽ ഈ ജനറലിനാകും. പ്രതിരോധമന്ത്രിയുടെ പ്രിൻസിപ്പൽ മിലിട്ടറി ഉപദേശകനും ഇനി ബിപിൻ റാവത്തായിരിക്കും. ബിപിൻ റാവത്ത് ഈ പദവിയിലേക്ക് തെരഞ്ഞെടുക്കപ്പെടും എന്നും നേരത്തെ തന്നെ അഭ്യൂഹങ്ങളുണ്ടായിരുന്നു.

യുഎൻ സെക്യൂരിറ്റി കൗൺസിലിൽ അംഗങ്ങളായ എല്ലാ രാജ്യങ്ങളിലും സൈനികവിഭാഗത്തിൽ (പി-5 എന്ന അഞ്ച് രാജ്യങ്ങൾ) ഇത്തരത്തിൽ ഒരു പദവിയുണ്ട്. രാജ്യത്തിന്‍റെ ആയുധവാങ്ങൽ ശേഷിയും ആവശ്യങ്ങളും കൃത്യമായി പ്രതിരോധവകുപ്പിനെ അറിയിക്കൽ, മൂന്ന് സേനകളുടെയും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കൽ എന്നിവ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫിന്‍റെ ചുമതലകളിൽ ചിലതാണ്.

സേനാമേധാവികളുടെ തുല്യ ശമ്പളം തന്നെ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫിനുമുണ്ടാകും. നിലവിൽ ചീഫ്സ് ഓഫ് സ്റ്റാഫ് കമ്മിറ്റി എന്ന - സേനാമേധാവിമാരുടെ സമിതിയുടെ തലവനാണ് ബിപിൻ റാവത്ത്. പക്ഷെ ഈ സ്ഥാനത്തിന് ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫിനുള്ള അധികാരങ്ങളില്ല.

ആദ്യ മോദി മന്ത്രിസഭയിൽ പ്രതിരോധമന്ത്രിയായിരുന്ന മനോഹർ പരീക്കർ ഈ ആവശ്യം പല തവണ ഉന്നയിച്ചിരുന്നതാണ്. സിഡിഎസ് പദവിയിലിരുന്നയാൾക്ക് സ്ഥാനമൊഴിഞ്ഞ ശേഷം പിന്നീട് ഒരു സർക്കാർ പദവി വഹിക്കാനാവില്ല. മാത്രമല്ല, ഒരു സ്വകാര്യ കമ്പനിയിലും അഞ്ച് വർഷത്തേക്ക് ഒരു പദവിയും വഹിക്കാനാവില്ല. അതിന് ശേഷം ഏതെങ്കിലും പദവികൾ വഹിക്കണമെങ്കിൽ കേന്ദ്രസർക്കാരിന്‍റെ അനുമതിയും വേണം.

കാർഗിലിൽ 1999-ൽ നടന്ന യുദ്ധത്തിന് ശേഷമാണ് മൂന്ന് സേനകളും തമ്മിലുള്ള ഏകോപനം ഉറപ്പാക്കേണ്ടതിന്‍റെ ആവശ്യകത പ്രതിരോധമന്ത്രാലയത്തിന് ബോധ്യപ്പെട്ടത്. യുദ്ധകാലത്ത് മൂന്ന് സേനകളും തമ്മിൽ കൃത്യമായ ആശയവിനിമയം ഇല്ലെന്നത് പലപ്പോഴും ഇന്ത്യയുടെ നീക്കങ്ങൾക്ക് തിരിച്ചടിയായിരുന്നെന്ന്, യുദ്ധശേഷം ഇതേക്കുറിച്ച് പഠിയ്ക്കാൻ നിയോഗിക്കപ്പെട്ട സമിതി കണ്ടെത്തിയിരുന്നു. ഇന്ത്യ - പാക് അതിർത്തി വഴി നുഴഞ്ഞു കയറിയ പാക് ചാരൻമാരും പാക് സൈനികരും കാർഗിലിലെ പ്രധാന ഇടങ്ങളിൽ സ്ഥാനമുറപ്പിച്ചതുമായി ബന്ധപ്പെട്ട വിവരങ്ങൾ കൃത്യമായി മൂന്ന് സമിതികളും തമ്മിൽ കൈമാറാനായില്ലെന്നത് വലിയ വീഴ്ചയായിരുന്നു.

PREV
click me!

Recommended Stories

കേന്ദ്രമന്ത്രിയുടെ വിശദീകരണം പാർലമെന്റിൽ, 5.8 ലക്ഷം പേരെ ബാധിച്ചു, 827 കോടി തിരികെ നൽകി, ഇൻഡിഗോക്കെതിരെ നടപടി ഉറപ്പ്
കേസ് പിൻവലിക്കാൻ വരെ അതിജീവിതകളെ പ്രേരിപ്പിക്കുന്നു, നിർണായക നിരീക്ഷണവുമായി സുപ്രീംകോടതി; 'സ്ത്രീവിരുദ്ധ ഉത്തരവുകൾ ആശങ്ക'