
ദില്ലി: കശ്മീരിൽ ജനങ്ങളുടെ സ്ഥിതിയിൽ ആശങ്കയുണ്ടെന്ന് ജർമ്മൻ ചാൻസലർ ഏഞ്ചല മെർക്കൽ. കശ്മീരിലെ നിയന്ത്രണങ്ങളെക്കുറിച്ച് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അവര്‍. ഇന്ത്യാ സന്ദർശനം തുടരുന്ന ആംഗല മെർക്കൽ ദില്ലിയിൽ ജർമ്മൻ മാധ്യമപ്രവർത്തകരോടാണ് ഈ അഭിപ്രായം പ്രകടിപ്പിച്ചത്.
ഇന്നലെ നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മെർക്കൽ കശ്മീരിനെക്കുറിച്ച് മൗനം പാലിച്ചിരുന്നു. ഇന്ത്യ അടുത്ത സുഹൃത്തെന്ന് വ്യക്തമാക്കിയ ഏഞ്ചല കശ്മീരിനെക്കുറിച്ച് പരാമർശിക്കാന്‍ തയ്യാറായിരുന്നില്ല. കൂടിക്കാഴ്ചക്ക് ശേഷം ഭീകരവാദം നേരിടാൻ ജർമ്മനിയുമായി സഹകരിച്ച് പ്രവർത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും പറഞ്ഞു. അതേസമയം 17 കരാറുകളിൽ ഇന്ത്യയും ജർമ്മനിയും ഒപ്പുവച്ചിരുന്നു.
പ്രതിരോധം, വിദ്യാഭ്യാസം, കായികം തുടങ്ങി നിരവധി മേഖലകളിലെ സഹകരണത്തിനുള്ള 17 കരാറുകളിലാണ് ഇന്ത്യയും ജർമ്മനിയും ഒപ്പുവച്ചത്. ഇന്ത്യയുടെ വികസനത്തിന് ജർമ്മനി പോലെ ഒരു സാങ്കേതിക ശക്തിയുടെ സഹായം ഏറെ അനിവാര്യമാണ് എന്നാണ് ഏഞ്ചല മെര്‍ക്കലുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം നരേന്ദ്രമോദി പറഞ്ഞത്. തമിഴ്നാട്ടിലും ഉത്തർപ്രദേശിലും വ്യവസായ ഇടനാഴിയിൽ മുതൽമുടക്കാൻ ജർമ്മനിയെ മോദി ക്ഷണിച്ചു. മെര്‍ക്കലുമായുള്ള ചര്‍ച്ചയില്‍ പാക് കേന്ദീകൃത ഭീകരവാദത്തെക്കുറിച്ചും ഇന്ത്യ ഉന്നയിച്ചു.
ജമ്മുകശ്മീരിൻറെ പ്രത്യേക പദവി റദ്ദാക്കിയത് ആഭ്യന്തരകാര്യമെന്നാണ് മോദിയുടെ വിശദീകരണം. കശ്മീര്‍ വിഷയം യൂറോപ്യൻ പാർലമെൻറ്, ചർച്ച ചെയ്ത സാഹചര്യത്തിൽ ജർമ്മനിയുടെ പിന്തുണ ഇന്ത്യക്ക് പ്രധാനമാണ്. കശ്മീർ തർക്കം ഇന്ത്യയും പാകിസ്ഥാനും ചർച്ചയിലൂടെ പരിഹരിക്കുക എന്നതാണ് ജർമ്മനിയുടെ ഇതുവരെയുള്ള നിലപാട്. ഇതിനിടെയാണ് ഏഞ്ചല മെര്‍ക്കലിന്‍റെ പ്രതികരണമെത്തിയിരിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam