
ഗുരുഗ്രാം: കാമുകൻ നേരത്തെ വിവാഹിതനാണെന്ന വിവരം അറിഞ്ഞതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ യുവതിയെ മണ്ണെണ്ണ ഒഴിച്ച് തീക്കൊളുത്തിക്കൊന്ന യുവാവ് അറസ്റ്റിൽ. ഗുരുഗ്രാമിലെ സരസ്വതി എൻക്ലേവിലാണ് അതിക്രൂരമായ ഈ സംഭവം നടന്നത്. ഹരിയാനയിലെ ജജ്ജാർ ജില്ലയിലുള്ള ഗുഭാന ഗ്രാമവാസിയായ സുനിൽ കുമാർ എന്ന 35 കാരനാണ് കാമുകിയായ ദിവ്യ കട്ടാരിയ (23) എന്ന യുവതിയെ കൊലപ്പെടുത്തിയ കേസിൽ പൊലീസിന്റെ പിടിയിലായത്. ഗുരുഗ്രാമിലെ ബസായ് ഗ്രാമവാസിയാണ് കൊല്ലപ്പെട്ട യുവതി.
കഴിഞ്ഞ കുറച്ചുകാലമായി ഇരുവരും ഒരുമിച്ചായിരുന്നു താമസം. എന്നാൽ സന്ദീപ് നേരത്തെ വിവാഹിതനാണെന്ന സത്യം യുവതി അടുത്തിടെയാണ് അറിയുന്നത്. പിന്നീട് ഇരുവരും തമ്മിൽ നിരന്തരം വഴക്കുകൾ ഉണ്ടാകാറുണ്ടായിരുന്നു. സംഭവദിവസവും ഇതേച്ചൊല്ലി ഇവർക്കിടയിൽ കടുത്ത വാക്കുതർക്കമുണ്ടായി. തർക്കം രൂക്ഷമായതോടെ പ്രകോപിതനായ സന്ദീപ് മുറിയിലുണ്ടായിരുന്ന മണ്ണെണ്ണ യുവതിയുടെ ശരീരത്തിലേക്ക് ഒഴിച്ച് തീക്കൊളുത്തുകയായിരുന്നു. ജൂൺ 19-ന് ആണ് ദിവ്യയെ ഗുരുതരമായ പൊള്ളലേറ്റ നിലയിൽ ആർട്ടിമിസ് ആശുപത്രിയിൽ എത്തിച്ചതായി വിവരം ലഭിച്ചെന്ന് പൊലീസ് അറിയിച്ചു.
ഗുരുതരമായി പൊള്ളലേറ്റ യുവതിയെ ഉടൻ തന്നെ ദില്ലിയിലെ സഫ്ദർജങ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി. മരണത്തിന് തൊട്ടുമുമ്പ് യുവതി പൊലീസിന് നൽകിയ മൊഴിയാണ് കേസിൽ നിർണായകമായത്. തന്റെ പങ്കാളിയായ സന്ദീപ് തന്നെയാണ് ശരീരത്തിൽ മണ്ണെണ്ണ ഒഴിച്ച് തീക്കൊളുത്തിയതെന്ന് യുവതി മരണമൊഴിയിൽ വ്യക്തമാക്കുകയായിരുന്നു. യുവതിയുടെ മരണമൊഴിയുടെ അടിസ്ഥാനത്തിൽ കൊലപാതകക്കുറ്റം ചുമത്തി സന്ദീപിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ഒരു വർഷം മുമ്പ് സ്വർണം വിൽക്കാനായി തന്റെ കടയിലെത്തിയപ്പോഴാണ് യുവതിയെ പരിചയപ്പെട്ടതെന്ന് ചോദ്യം ചെയ്യലിൽ സുനിൽ കുമാർ പൊലീസിനോട് പറഞ്ഞു. പിന്നീട് ഇരുവരും തമ്മിൽ അടുപ്പത്തിലാവുകയായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി. പൊലീസ് അന്വേഷണത്തിൽ പ്രതിയുടെ കടയിൽ നിന്ന് യുവതിയെ തീകൊളുത്താൻ ഉപയോഗിച്ച മണ്ണെണ്ണ കുപ്പിയും മൊബൈൽ ഫോണും പൊലീസ് കണ്ടെടുത്തു. ബുധനാഴ്ച അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കുകയും രണ്ട് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിടുകയും ചെയ്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് ഗുരുഗ്രാം പൊലീസ് അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam