
ദില്ലി: രാഷ്ട്രീയ നേട്ടമുണ്ടാക്കുവാന്‍ കോടതിയില്‍ വരേണ്ടെന്നും അതിനായി ടിവി ചാനലുകളില്‍ പോകാമെന്നും സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡേ. പശ്ചിമ ബംഗാളിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ സംബന്ധിച്ച ബിജെപിയുടെ ഹര്‍ജി കേള്‍ക്കുമ്പോഴാണ് ചീഫ് ജസ്റ്റിസ് ഇത്തരം ഒരു പരാമര്‍ശം നടത്തിയത്. ബിജെപിയുടെയും പശ്ചിമ ബംഗാളിന്‍റെ വക്കീലും രാഷ്ട്രീയമായ ആരോപണങ്ങളിലേക്ക് കടന്നതോടെയാണ് കടുത്ത വാക്കുകളുമായി ചീഫ് ജസ്റ്റിസ് ഇടപെട്ടത്.
ബിജെപിക്ക് വേണ്ടി ഗൗരവ് ഭാട്യയാണ് കോടതിയില്‍ കേസില്‍ ഹാജറായത്. ഇതിനെ എതിര്‍ത്ത് പശ്ചിമ ബംഗാള്‍ സര്‍ക്കാറിനായി ഹാജറായത് മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലാണ്. ബിജെപി വക്താവ് ഗൗരവ് ബന്‍സാലാണ് ബിജെപിക്ക് വേണ്ടി കോടതിയില്‍ ഹര്‍ജി നല്‍കിയത്. എന്നാല്‍ ഇത്തരത്തില്‍ ഒരു ഹര്‍ജി നല്‍കാന്‍ രാഷ്ട്രീയ പാര്‍ട്ടിയെന്ന നിലയില്‍ ബിജെപിക്ക് അവകാശമില്ലെന്നാണ് കപില്‍ സിബല്‍ കോടതിയില്‍ വാദിച്ചത്. ഇതാണ് രാഷ്ട്രീയ തര്‍ക്കമായി മാറിയത്.
ഇതോടെയാണ് ചീഫ് ജസ്റ്റിസ് ഇടപെട്ടത്. രണ്ട് വിഭാഗവും കോടതിയെ അവരുടെ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു എന്നത് ഞങ്ങള്‍ക്ക് മനസിലാകുന്നുണ്ട്, അതിനാല്‍ തന്നെ രണ്ട് വിഭാഗവും ടിവി ചാനലുകളില്‍ പോയി ഇത്തരം രാഷ്ട്രീയ നേട്ടം ഉണ്ടാക്കുന്നതാണ് നല്ലത് - ചീഫ് ജസ്റ്റിസ് പറഞ്ഞു.
അതേ സമയം ബംഗാളിലെ മറ്റൊരു രാഷ്ട്രീയ കൊലപാതക കേസില്‍ നാല് ആഴ്ചയ്ക്കുള്ളില്‍ വിശദമായി മറുപടി നല്‍കാന്‍ സുപ്രീം കോടതി പശ്ചിമ ബംഗാള്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. ബിജെപി പ്രവര്‍ത്തകനായ ദുലാല്‍ കുമാറിന്‍റെ കൊലപാതകത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കള്‍ നല്‍കിയ ഹര്‍ജിയിലാണ് ഈ നിര്‍ദേശം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam