
മുംബൈ: ഗോവയിൽ (Goa) ബിജെപി (BJP) ആദ്യഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു. 34 പേരുടെ പട്ടികയാണ് പുറത്ത് വിട്ടത്. മുഖ്യമന്ത്രി പ്രമോദ് സാവന്ദ് (Pramod Savanth) സാൻക്വലിം മണ്ഡലത്തിൽ നിന്ന് തന്നെ ജനവിധി തേടും. മുൻ മുഖ്യമന്ത്രി മനോഹർ പരീക്കറിന്‍റെ മകന് പട്ടികയിൽ ഇടമില്ല. കോൺഗ്രസ് നേതാവ് പ്രതാപ് സിംഗ് റാണെയ്ക്ക് എതിരെ മരുമകളെയാണ് കളത്തിലിറക്കിയത്.
ബിജെപിയിൽ എതിർ ശബ്ദമില്ലാത്ത നേതാവായിരുന്നു മനോഹർ പരീക്കറെങ്കിലും അദ്ദേഹത്തിന്‍റെ മകന് ആ പരിഗണന പാർട്ടി നൽകിയിട്ടില്ല . പനാജി മണ്ഡലത്തിലെ ബിജെപി ടിക്കറ്റ് കോൺഗ്രസിൽ നിന്ന് കൂറ് മാറി എത്തിയ സിറ്റിംഗ് എംഎൽഎ ബാബുഷ് മോൻസറാട്ടിന് തന്നെ നൽകി. പരീക്കറിന്‍റെ മരണ ശേഷം നടന്ന ഉപതരെഞ്ഞെടുപ്പിൽ പനാജി മണ്ഡലം കോൺഗ്രസിനായി പിടിച്ചെടുത്തയാളാണ് ബാബുഷ്. പിന്നീടാണ് ബിജെപിയിലേക്ക് പോയത്. ഇത്തവണ പനാജിയിൽ തന്നെ മത്സരിക്കുമെന്ന് ഉറച്ച് പ്രചാരണം തുടങ്ങിയ ഉത്പലിന്‍റെ ഇനിയുള്ള നീക്കങ്ങൾ നിർണായകമാവും. ശേഷിക്കുന്ന 16 മണ്ഡലങ്ങളിൽ ഒന്നിൽ മത്സരിക്കാമെന്ന അനുനയ ഫോർമുല ഉത്പൽ അംഗീകരിച്ചിട്ടില്ല. ബിജെപിയുടേത് ഉപയോഗിച്ച് വലിച്ചെറിയുന്ന നയമാണെന്ന് പറഞ്ഞ അരവിന്ദ് കെജരിവാൾ പനാജിയിൽ ഉത്പലിന് ആം ആദ്മി ടിക്കറ്റ് വാഗ്ദാനം ചെയ്തു.
പോരിം മണ്ഡലത്തിൽ മുതിർന്ന കോൺഗ്രസ് നേതാവ് പ്രതാപ് സിംഗ് റാണെയ്ക്കെതിരെ മരുമകൾ ദിവ്യറാണെയെയാണ് ബിജെപി കളത്തിലിറക്കുന്നത്. ബിജെപി സർക്കാരിൽ മന്ത്രിയായ മകൻ വിശ്വജിത്ത് അച്ഛനെതിരെ മത്സരിക്കാൻ സന്നദ്ധനായിരുന്നു. എന്നാൽ വാൽപോയ് മണ്ഡലത്തിൽ തന്നെ തുടരും. മാന്‍ഡറിമില്‍ സ്ഥാനാര്‍ഥിത്വം പ്രതീക്ഷിച്ച മുന്‍ മുഖ്യമന്ത്രി ലക്ഷ്മികാന്ത് പര്‍സേക്കറിന് ബിജെപി പട്ടികയില്‍ ഇടമില്ല. കഴിഞ്ഞ തവണ കോണ്‍ഗ്രസ് ടിക്കറ്റില്‍ ജയിച്ച ശേഷം ബിജെപിയിലേക്ക് കൂറ്മാറിയ സിറ്റിങ് എംഎല്‍എ ദയാനന്ദ് സോപ്‌തെയ്ക്ക് തന്നെയാണ് ഇവിടെ ബിജെപി ടിക്കറ്റ് നല്‍കിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam