
ലഖ്‌നൗ: സര്‍ക്കാര്‍ തന്നെ ജോലിയില്‍ നിന്ന് പുറത്താക്കിയെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് ഡോക്ടര്‍ കഫീല്‍ ഖാന്‍(Dr. kafeel Khan). പുറത്താക്കല്‍ അറിയിപ്പ് ഇതുവരെ കൈയില്‍ കിട്ടിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഗൊരഖ്പുരില്‍ (Gorakhpur) കുട്ടികള്‍ മരിച്ചതുമായി ബന്ധപ്പെട്ടാണ് കഫീല്‍ ഖാനെ സസ്‌പെന്‍ഡ് (Suspend) ചെയ്തത്. തനിക്കെതിരെയുള്ള ഒമ്പത് അന്വേഷണങ്ങളിലും കോടതി തനിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയതാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
ഈ സര്‍ക്കാറില്‍ നിന്ന് നീതികിട്ടുമെന്നുള്ള പ്രതീക്ഷയില്ല. ഞാന്‍ തെറ്റൊന്നും ചെയ്തിട്ടില്ല. അതുകൊണ്ടുതന്നെ നീതിപീഠത്തില്‍ തനിക്ക് വിശ്വാസമുണ്ടെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. കഫീല്‍ ഖാനെ പുറത്താക്കിയ നടപടിക്കെതിരെ കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയും രംഗത്തെത്തി. ഭരണഘടനക്ക് മുകളിലല്ല സര്‍ക്കാറെന്ന് മനസ്സിലാക്കണമെന്നും കോണ്‍ഗ്രസ് പാര്‍ട്ടി കഫീല്‍ ഖാനൊപ്പമാണെന്നും പ്രിയങ്ക ട്വീറ്റ് ചെയ്തു.
2017ലാണ് രാജ്യത്തെ ഞെട്ടിച്ച് ഗൊരഖ്പുര്‍ ആശുപത്രിയില്‍ ഓക്‌സിജന്‍ കുറവ് മൂലം കുട്ടികള്‍ മരിച്ചത്. ആശുപത്രിയില്‍ ഓക്‌സിജന്‍ കുറഞ്ഞതിനാല്‍ കഫീല്‍ഖാന്‍ സിലിണ്ടറുകള്‍ എത്തിക്കുകയായിരുന്നു. എന്നാല്‍ വേണ്ട നടപടികള്‍ സ്വീകരിച്ചില്ലെന്നാരോപിച്ച് സര്‍ക്കാര്‍ അദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam