
ചെന്നൈ: തമിഴ്നാട്ടിൽ ഡിഎംകെ സർക്കാർ രണ്ടാം വാർഷികം ആഘോഷിക്കാനിരിക്കെ സർക്കാരിനെതിരെ വീണ്ടും ഗവർണർ ആർ.എൻ.രവി. സ്റ്റാലിൻ സർക്കാർ പിന്തുടരുന്നതായി പറയുന്ന ദ്രാവിഡ മാതൃക ഭരണം എന്നൊന്നില്ലെന്ന് ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഗവർണർ പറഞ്ഞു. കാലഹരണപ്പെട്ട സങ്കൽപ്പമാണത്. സർക്കാർ രാഷ്ട്രീയ ആയുധമായി ദ്രാവിഡ വികാരത്തെ ഉപയോഗിക്കുന്നുവെന്നും ഗവർണർ പറയുന്നു.
തമിഴ്നാട്ടിൽ ക്രമസമാധാനം നഷ്ടമായെന്നും പൊലീസ് രാഷ്ട്രീയവൽക്കരിക്കപ്പെട്ടെന്നും ഗവർണർ വിമർശിച്ചു. തന്റെ കാറിനുനേരെ ഉണ്ടായ ആക്രമണത്തിൽ എഫ്ഐആർ ഇടാൻ പോലും പൊലീസ് തയ്യാറായില്ല. സിദ്ധ മെഡിക്കൽ യൂണിവേഴ്സിറ്റിയുടെ ബില്ല് തടഞ്ഞുവെച്ചിരിക്കുകയാണെന്നും, ചാൻസലറായി മുഖ്യമന്ത്രിയെ അംഗീകരിക്കില്ലെന്നും ഗവർണർ പറഞ്ഞു. രാജ്ഭവനുള്ള ഫണ്ട് സർക്കാർ വെട്ടിക്കുറച്ചതിന് പിന്നാലെയാണ് ഒരിടവേളക്ക് ശേഷം വീണ്ടും ഗവർണർ തുറന്ന യുദ്ധപ്രഖ്യാപനം നടത്തുന്നത്.
അതിനിടെ കനിമൊഴിയുടെ തെരഞ്ഞെടുപ്പ് ചോദ്യം ചെയ്തുള്ള ഹർജി സുപ്രീം കോടതി തളളി. മദ്രാസ് ഹൈക്കോടതിയിലുള്ള ഹർജിയിൽ കനിമൊഴി നൽകിയ അപ്പീലിലാണ് നടപടി.2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ വിദേശിയായ ഭർത്താവിൻ്റെ പാൻ കാർഡ് വിവരങ്ങൾ മറച്ചു വച്ചെന്നാക്ഷേപിച്ചായിരുന്നു ഹർജി .ഭർത്താവിന് പാൻ കാർഡില്ലെന്നും ,വിവരങ്ങൾ മറച്ച് വച്ചിട്ടില്ലെന്നുമുള്ള കനിമൊഴിയുടെ വാദം കോടതി അംഗീകരിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam