
നിസാമബാദ്: വിവാഹഘോഷയാത്രയിലെ സംഗീതത്തിന്‍റെ ശബ്ദം പരിധി വിട്ടു, തളര്‍ന്നുവീണ വരന് ദാരുണാന്ത്യം. തെലങ്കാനയിലെ നിസാമബാദില്‍ വെള്ളിയാഴ്ച രാത്രിയാണ് സംഭവം. ഉയര്‍ന്ന ശബ്ദത്തിലെ ഡിജെ സംഗീതം ഏറെ നേരം കേട്ട വരന്‍ ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെടുന്നെന്ന് പരാതിപ്പെട്ടതിന് പിന്നാലെ കുഴഞ്ഞു വീഴുകയായിരുന്നു. മരണ കാരണം ഹൃദയാഘാതമാണെന്നാണ് സൂചന.
എം ഗണേഷ് എന്ന യുവാവാണ് വിവാഹദിവസം മരിച്ചത്. വെള്ളിയാഴ്ച രാവിലെയായിരുന്നു ഗണേഷിന്‍റെ വിവാഹം. നിസാമബാദിലെ ഭോധന്‍ എന്ന സ്ഥലത്ത് വച്ചായിരുന്നു വിവാഹം. വൈകുന്നേരം വിവാഹ ഘോഷയാത്രയ്ക്കിടയില്‍ ദമ്പതികള്‍ നൃത്തം ചെയ്തിരുന്നു. ബന്ധുക്കള്‍ കൂടി നൃത്തം വയ്ക്കാന്‍ തുടങ്ങിയതോടെ ഡിജെയുടെ ശബ്ദം വര്‍ധിപ്പിച്ചിരുന്നു. ദേഹാസ്വസ്ഥ്യം നേരിട്ട ഗണേഷ് കാറില്‍ പോയിരുന്നു.
അല്‍പ സമയത്തിന് ശേഷം ഗണേഷ് വീണ്ടും ബന്ധുക്കള്‍ക്കൊപ്പം തിരികെയെത്തി നൃത്തം വയ്ക്കാന്‍ തുടങ്ങുന്നതിനിടെയാണ് കുഴഞ്ഞ് വീണത്. ഉടന്‍ തന്നെ ഗണേഷിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. ആശുപത്രിയിലെത്തുന്നതിന് മുന്‍പ് തന്നെ ഗണേഷ് മരിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. ഗള്‍ഫ് മേഖലയില്‍ ജോലി ചെയ്തിരുന്ന ഗണേഷ് ഒരാഴ്ച മുന്‍പാണ് നാട്ടിലെത്തിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam