കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് ആഡംബര വിവാഹം; വരന്‍റെ പിതാവിന് 6 ലക്ഷം രൂപ പിഴ

By Web TeamFirst Published Jul 2, 2020, 10:13 AM IST
Highlights

അന്‍പത് പേരെ പങ്കെടുപ്പിച്ച് വിവാഹം നടത്താന്‍ അനുമതി നേടിയ വരന്‍റെ പിതാവ് ഗിസുലാല്‍ 250 പേരെയാണ് വിവാഹത്തിന് ക്ഷണിച്ചത്.  വിവാഹത്തിൽ പങ്കെടുത്ത ഒരാൾ മരിക്കുകയും പതിനാറ് പേർക്ക് കൊവിഡ് 19 സ്ഥിരീകരിക്കുകയും ചെയ്തതോടെയാണ് നടപടി. 

ജയ്പൂര്‍: കൊവിഡ് 19 മാനദണ്ഡങ്ങൾ ലംഘിച്ച് ആഡംബര വിവാഹം നടത്തിയ കുടുംബത്തിന് വന്‍തുക  പിഴ. ജയ്പൂരിലാണ് സംഭവം. ജയ്പുരിലെ ഭിൽവാര ജില്ലാ ഭരണകൂടമാണ് മാനദണ്ഡങ്ങൾ ലംഘിച്ച് ആഡംബര വിവാഹം നടത്തിയ കുടുംബത്തിന് ആറുലക്ഷത്തിലധികം രൂപ പിഴയിട്ടത്. റിജുല്‍ രതി എന്നയാളുടെ വിവാഹമാണ് വലിയ രീതിയില്‍ കൊവിഡ് 19 വ്യാപനത്തിന് കാരണമായെന്ന് ജില്ലാ ഭരണകൂടം വിലയിരുത്തിയത്.

വിവാഹത്തിൽ പങ്കെടുത്ത ഒരാൾ മരിക്കുകയും പതിനാറ് പേർക്ക് കൊവിഡ് 19 സ്ഥിരീകരിക്കുകയും ചെയ്തതോടെയാണ് നടപടി. അന്‍പതോളം പേരെ പങ്കെടുപ്പിച്ച് വിവാഹം നടത്താന്‍ നേടിയ അനുമതിയില്‍ ഇരുന്നൂറ്റി അന്‍പതോളം പേരാണ് പങ്കെടുത്തത്. വരന്‍റെ പിതാവിന്‍റെ പക്കല്‍ നിന്നാണ് പിഴയീടാക്കിയത്.

കൊവിഡ് 19 മാനദണ്ഡങ്ങള്‍ ലംഘിച്ചതിന് ഇത്ര വലിയ തുക പിഴയീടാക്കുന്നത് ഇത് ആദ്യമാണ്. ജൂണ്‍ 13നായിരുന്നു വിവാഹം നടന്നത്. രോഗബാധിതരുടെ മുഴുവൻ ചികിത്സാ ചെലവും വരന്റെ വീട്ടുകാർ വഹിക്കണണം. ക്വാറന്റീനിലുള്ള മറ്റ് 58 പേരുടെ ചെലവും ഇവർ തന്നെ വഹിക്കണമെന്നാണ് ഉത്തരവ്.

അന്‍പത് പേരെ പങ്കെടുപ്പിച്ച് വിവാഹം നടത്താന്‍ അനുമതി നേടിയ വരന്‍റെ പിതാവ് ഗിസുലാല്‍ 250 പേരെയാണ് വിവാഹത്തിന് ക്ഷണിച്ചത്. വിവാഹത്തിലെത്തിയ ആളുകള്‍ മാസ്ക് ധരിച്ചിരുന്നില്ല. സാമൂഹ്യ അകലം പാലിക്കണമെന്ന നിര്‍ദ്ദേശവും പാലിക്കപ്പെട്ടില്ല. വിവാഹത്തിന് പിന്നാലെ ജൂണ്‍ 19ന്  75 കാരനായ വരന്‍റെ മുത്തശ്ശന് കൊവിഡ് 19 സ്ഥിരീകരിക്കുകയായിരുന്നു. പനിയുമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇയാളുടെ സ്രവ പരിശോധനയിലാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. ഇതിന് പിന്നാലെ ജൂണ്‍ 21ന് വിവാഹത്തില്‍ പങ്കെടുത്ത അഞ്ച് പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ വിവാഹത്തില്‍ പങ്കെടുത്ത 110 പേരോട് ക്വാറന്‍റൈനില്‍ പോകാന്‍ ജില്ലാ ഭരണകൂടം നിര്‍ദ്ദേശിച്ചു. ഇതിനിടയില്‍ വരന്‍റെ മുത്തശ്ശന്‍ മരിക്കുക കൂടി ചെയ്തതോടെയാണ് ശക്തമായ നടപടികളിലേക്ക് ജില്ലാ ഭരണകൂടം തിരിഞ്ഞത്. 

വിവാഹത്തില്‍ പങ്കെടുത്ത 127 പേരുടെ കൊവിഡ് 19 പരിശോധനയാണ് പൂര്‍ത്തിയായിട്ടുള്ളത്. ഇവരില്‍ വധു അടക്കം 30 പേരുടെ റിസല്‍ട്ട് നെഗറ്റീവ് ആണ്. വിവാഹത്തില്‍ പങ്കെടുത്ത ളുകളുടെ കൊവിഡ് പരിശോധനയ്ക്കും ചികിത്സയ്ക്കും ക്വാറന്‍റൈന്‍ ചെലവിനുമായി സര്‍ക്കാരിന് ആറ് ലക്ഷത്തിലധികം രൂപയാണ് ചെലവായിട്ടുള്ളത്. ഈ തുകയാണ് പിഴയായി തീരുമാനിച്ചിട്ടുള്ളത്. കൊവിഡ് 19 നിയന്ത്രണങ്ങള്‍ പാലിക്കാതെ പെരുമാറുന്ന ആളുകള്‍ക്കെതിരെ ശക്തമായ നടപടികളാണ് ജയ്പൂര്‍ സ്വീകരിച്ചിട്ടുള്ളത്. പൊതുഇടങ്ങളില്‍ മാസ്ക് ധരിക്കാതെ എത്തിയതിന് അറുപത്തായിരം ആളുകളില്‍ നിന്നാണ് ഇതിനോടകം പിഴ ഈടാക്കിയിട്ടുള്ളത്. 
 

click me!