നാടിളക്കിയ പ്രചാരണത്തിലും പ്രതീക്ഷിച്ച പ്രതികരണമില്ല, ഗുജറാത്തിൽ ആദ്യഘട്ട വോട്ടെടുപ്പ് അവസാനിച്ചു

By Web TeamFirst Published Dec 1, 2022, 7:27 PM IST
Highlights

ഗുജറാത്തിൽ ആദ്യഘട്ട വോട്ടെടുപ്പ് അവസാനിച്ചു. 52 ശതമാനമായിരുന്നു പോളിംഗ്. കാര്യമായ അനിഷ്ട സംഭവങ്ങൾ റിപ്പോർട്ട് ചെയ്തില്ല.

ഗാന്ധിനഗർ: ഗുജറാത്തിൽ ആദ്യഘട്ട വോട്ടെടുപ്പ് അവസാനിച്ചു. 52 ശതമാനമായിരുന്നു പോളിംഗ്. കാര്യമായ അനിഷ്ട സംഭവങ്ങൾ റിപ്പോർട്ട് ചെയ്തില്ല. നാടിളക്കി നടത്തിയ പ്രചാരണ പരിപാടികൾക്കൊടുവിൽ നടന്ന വോട്ടെടുപ്പിന് പ്രതീക്ഷിച്ച പ്രതികരണം ഉണ്ടായില്ല. കനത്ത പോരാട്ടമാണ് നടക്കുന്നതെങ്കിലും സൗരാഷ്ട്ര കച്ച് മേഖലയിലും തെക്കൻ ഗുജറാത്തിലും മന്ദഗതിയിൽ ആയിരുന്നു തുടക്കം മുതൽ പോളിംഗ്. ഗുജറാത്തികൾക്കൊപ്പം മലയാളി വോട്ടർമാരും രാവിലെതന്നെ പോളിംഗ് ബൂത്തിലേക്ക് എത്തി.

സൂറത്തിലെ കദർഗാമിൽ പോളിംഗ് ബോധപൂർവ്വമായി മന്ദഗതിയിലാക്കി എന്ന ആരോപണവുമായി ആം ആദ്മി പാർട്ടി രാവിലെ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. ആപ്പ് സംസ്ഥാന അധ്യക്ഷൻ ഗോപാൽ ഇത്താലിയ മത്സരിക്കുന്ന മണ്ഡലം ആണിത് . കോൺഗ്രസ് നേതാവും അംരേലിയിലെ സ്ഥാനാർത്ഥിയുമായ പരേഷ് ധാനാനി വിലക്കയറ്റത്തിൽ പ്രതിഷേധിച്ച് സൈക്കിളിൽ ഗ്യാസ് സിലിണ്ടറുമായാണ് പോളിംഗ് ബൂത്തിലേക്ക് എത്തിയത്. 

സൂറത്തിലെ ബേഗംപുരയിൽ വൈദ്യുതി തടസ്സപ്പെട്ടതോടെ പോളിംഗ് ഇടയ്ക്ക് വച്ച് നിർത്തിവയ്ക്കേണ്ടി വന്നു. കോൺഗ്രസ് നേതാവ് ആസാദ് കല്യാണി ബൂത്തിൽ നിലത്തിരുന്ന് പ്രതിഷേധിച്ചു. വോട്ടെടുപ്പിന് മണിക്കൂറുകൾക്കു മുമ്പ് നവസാരി ജില്ലയിലെ വൻസ്ധ മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥി പീയുഷ് പട്ടേലിന് നേരെ അജ്ഞാത സംഘം ആക്രമണം നടത്തി. അതേസമയം രണ്ടാംഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിൽ അവസാനഘട്ട പ്രചാരണം കൊഴിപ്പിക്കുകയാണ് പാർട്ടികൾ. 

Read more: ചിലർ രാക്ഷസൻ എന്ന് വിളിക്കുന്നു, മറ്റുചിലർ കൂറയെന്നും രാവണനെന്നും, ഖർഗെയുടെ പരാമർശത്തിൽ മോദിയുടെ മറുപടി

മൂന്നു മണിക്കൂർ നീളുന്ന റോഡ് ഷോയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി സംസ്ഥാനത്ത് ഇന്ന് നടത്തിയത്. 16 മണ്ഡലങ്ങളിലാണ് ഒരു ദിനം സന്ദർശനം. കോൺഗ്രസിൽ തന്നെ അപമാനിക്കാനായുള്ള മത്സരം നടക്കുകയാണെന്ന് മോദി റാലിയിൽ പ്രസംഗിച്ചു. ഗാർഗെ നടത്തിയ രാവണൻ പരാമർശം ചൂണ്ടിക്കാട്ടിയിരുന്നു പ്രതികരണം. ഗുജറാത്ത് ഗ്രാമഭക്തരുടെ നാടാണെന്നും മോദി പറഞ്ഞു. 
 

click me!