സ്കൂളിനെ അപകീർത്തിപ്പെടുന്ന തരത്തിലുള്ള വീഡിയോ സോഷ്യൽമീഡിയയിലൂടെ പങ്കുവച്ചെന്നാരോപിച്ച് വൽസാദിലെ ആർഎംവിഎം സ്കൂൾ പ്രിൻസിപ്പാളാണ് ജിഗ്നേഷ് മെവാനിക്കെതിരെ പൊലീസിൽ പരാതി നൽകിയത്.
വൽസാദ്: സ്വകാര്യ സ്കൂളിനെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചെന്നാരോപിച്ച് ഗുജറാത്തിലെ സ്വതന്ത്ര എംഎൽഎ ജിഗ്നേഷ് മെവാനിക്കെതിരെ പൊലീസ് കേസെടുത്തു. സ്കൂളിനെ അപകീർത്തിപ്പെടുന്ന തരത്തിലുള്ള വീഡിയോ സോഷ്യൽമീഡിയയിലൂടെ പങ്കുവച്ചെന്നാരോപിച്ച് വൽസാദിലെ ആർഎംവിഎം സ്കൂൾ പ്രിൻസിപ്പാളാണ് ജിഗ്നേഷ് മെവാനിക്കെതിരെ പൊലീസിൽ പരാതി നൽകിയത്.
വിദ്യാർഥികളെ അർധനഗ്നരാക്കി ക്രൂരമായി മർദ്ദിക്കുന്നയാളുടെ വീഡിയോയാണ് ജിഗ്നേഷ് മെവാനി പങ്കുവച്ചത്. മെയ് 20-ന് തന്റെ ട്വിറ്ററിൽ അക്കൗണ്ടിലൂടെയാണ് മെവാനി വീഡിയോ പങ്കുവച്ചത്. ആർഎംവിഎം സ്കൂൾ അധ്യാപകനാണ് കുട്ടികളെ ഇത്തരത്തിൽ മർദ്ദനത്തിനിരയാക്കിയതെന്ന് പരാമർശിച്ചായിരുന്നു മെവാനിയുടെ പോസ്റ്റ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ടാഗ് ചെയ്തായിരുന്ന മെവാനി വീഡിയോ പങ്കുവച്ചത്.
'കാടത്തത്തിന്റെ ഏറ്റവും നീചമായ അവസ്ഥ. എല്ലാവർക്കും ഈ വീഡിയോ പങ്കുവയ്ക്കുക. ആർഎംവിഎം സ്കൂൾ അധ്യാപകനാണിത്. വീഡിയോ ഷെയർ ചെയ്ത് സ്കൂൾ പൂട്ടിക്കുക. തനിക്ക് ലഭിച്ച സന്ദേശമാണിത്. പ്രധാനമന്ത്രി നരേന്ദ്ര മോദി പറയു, എന്താണിത്', എന്നായിരുന്നു മെവാനിയുടെ ട്വീറ്റ്. എന്നാൽ വീഡിയോ വ്യാജമാണെന്നും ഗുജറാത്തിലല്ല, സിറിയയിലെ സ്കൂളിൽ നടന്ന സംഭവമാണിതെന്നും കാണിച്ച് സോഷ്യൽമീഡിയയിൽ വ്യാപക പ്രതിഷേധം ഉയർന്നതോടെ മെവാനി പോസ്റ്റ് നീക്കം ചെയ്തു.
എന്നാൽ വീഡിയോ വൈറലായതോടെ ആർഎംവിഎം സ്കൂൾ പ്രിൻസിപ്പൽ വിജൽ കുമാരി പട്ടേൽ ജിഗ്നേഷ് മെവാനിക്കെതിരെ വൽസാദ് പൊലീസിൽ പരാതി നൽകി. വഡ്ഗാം എംഎൽഎ ആയ ജിഗ്നേഷ് മെവാനി സോഷ്യൽമീഡിയയിലൂടെ പ്രചരിപ്പിച്ച വീഡിയോ വ്യാജമാണെന്നും അത്തരം സംഭവം സ്കൂളിൽ ഇതുവരെ ഉണ്ടായിട്ടില്ലെന്നും വിജൽ കുമാരി പട്ടേൽ പരാതിയിൽ പറഞ്ഞു. മെവാനി സ്കൂളിനെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുകയാണെന്നും അദ്ദേഹത്തിനെതിരെ അധ്യാപകർ കർശന നടപടിക്കൊരുങ്ങുകയാണെന്നും വിജൽ കുമാരി പറഞ്ഞു.