
അഹമ്മദാബാദ്: ആശുപത്രികളിലെ സിസിടിവി ദൃശ്യങ്ങളുടെ സുരക്ഷിതത്വത്തിൽ ആശങ്ക ഉയർത്തുന്ന റിപ്പോർട്ടുമായി ബിബിസി. ഇന്ത്യയിലെ വന്ധ്യത, പ്രസവ ചികിത്സാ രംഗത്ത് പ്രസിദ്ധമായ ഒരു ആശുപത്രിയിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങൾ ഹാക്ക് ചെയ്ത് ടെലിഗ്രാമിൽ വിറ്റഴിക്കുന്നതായാണ് ബിബിസി റിപ്പോർട്ട് ചെയ്യുന്നത്. സിസിടിവി ക്യാമറകൾ സാധാരണമായ ഒരു രാജ്യത്ത് സ്വകാര്യതയെയും സുരക്ഷയെയും കുറിച്ച് ഗുരുതരമായ ചോദ്യങ്ങൾ ഉയർത്തുന്നതാണ് പുറത്ത് വരുന്ന വിവരം. ഈ വർഷം ആദ്യത്തിൽ ഗുജറാത്തിലെ പ്രമുഖ ആശുപത്രിയിൽ ഗർഭിണികൾക്ക് സ്വകാര്യ ഭാഗങ്ങളിൽ ഇൻജക്ഷൻ എടുക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. ഇത് ഗുജറാത്തിൽ നിന്നുള്ളതാണെന്ന് പൊലീസ് സ്ഥിരീകരിച്ചിരുന്നു. ഈ വീഡിയോയ്ക്ക് ഒപ്പമുണ്ടായിരുന്ന ലിങ്ക് സമാനമായ മറ്റ് വീഡിയോകൾ വാങ്ങാൻ സഹായിക്കുന്നതായിരുന്നു. ഇതിനെ പിന്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത് വന്നത്. ഡോക്ടർമാരുടെ സുരക്ഷയെ കരുതിയാണ് പ്രസവ വാർഡിൽ സിസിടിവി ക്യാമറ വച്ചതെന്നാണ് ഹോസ്പിറ്റൽ അധികൃതരെ ഉദ്ധരിച്ച് ബിബിസി റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ ആശുപത്രിയുടെ പേരോ, മറ്റ് വിവരങ്ങളോ പുറത്ത് വിട്ടിട്ടില്ല.
ദൃശ്യങ്ങളിലുള്ള ഗർഭിണികൾ പൊലീസിൽ പരാതി നൽകിയിട്ടില്ല. 50000ത്തിലേറെ സിസിടിവികളിൽ നിന്നുള്ള സമാന രീതിയിലെ ദൃശ്യങ്ങളാണ് അന്വേഷണത്തിൽ പൊലീസിന് കണ്ടെത്താനായത്. സൈബർ കുറ്റവാളികളുടെ വൻ സംഘമാണ് സിസിടിവി ഹാക്കിംഗിന് പിന്നിലെന്നാണ് പൊലീസിനെ ഉദ്ധരിച്ച് റിപ്പോർട്ട് വിശദമാക്കുന്നത്. ഗ്രാമീണ മേഖലകളിൽ അടക്കം ഇന്ന് സിസിടിവി സാധാരണമാണ്. മാളുകൾ, ഓഫീസുകൾ, സ്കൂളുകൾ, അപാർട്ട്മെന്റുകൾ, കടകൾ, വീടുകൾ എന്നിങ്ങനെ മുക്കിനും മൂലയിലും വരെ സിസിടിവി ക്യാമറകളുണ്ട്. സുരക്ഷ വർദ്ധിപ്പിക്കാൻ സഹായിക്കുന്നുവെങ്കിലും വേണ്ട രീതിയിലുള്ള സംരക്ഷണം ഒരുക്കാത്ത സിസിടിവികളിൽ നിന്നുള്ള ദൃശ്യങ്ങളുടെ സ്വകാര്യത ആശങ്കയിലാണ് എന്നാണ് അധികൃതർ നൽകുന്ന മുന്നറിയിപ്പ്. സൈബർ സുരക്ഷാ പരിശീലനങ്ങൾ ലഭിക്കാത്ത ആളുകൾ അടക്കമാണ് സിസിടിവി സ്ഥാപിക്കുന്നത്. തദ്ദേശീയമായ നിർമ്മിക്കുന്ന പല സിസിടിവി മോഡലുകളും അനായാസമായി ഹാക്ക് ചെയ്യാമെന്നാണ് പൊലീസ് വിശദമാക്കുന്നത്. 2018ൽ ബെംഗളൂരുവിൽ ടെക്കിയുവാവ് തന്റെ വെബ് ക്യാം ഹാക്ക് ചെയ്ത് ഹാക്കർമാർ സ്വകാര്യ വീഡിയോ ഉപയോഗിച്ച് ബ്ലാക്ക്മെയിൽ ചെയ്ത് പണം തട്ടിയതായി പരാതി നൽകിയിരുന്നു.
2023ൽ വീട്ടിലെ സിസിടിവി ഹാക്ക് ചെയ്ത് സ്വകാര്യ വീഡിയോ പുറത്ത് വന്നതായി പ്രമുഖ യുട്യൂബറും പരാതിപ്പെട്ടിരുന്നു. ഗുജറാത്തിൽ കണ്ടെത്തിയ ഹാക്കിംഗ് ശൃംഖല രാജ്യമൊട്ടാകെ വ്യാപിച്ച് കിടക്കുന്നതായാണ് പൊലീസ് കണ്ടെത്തിയിട്ടുള്ളത്. ആശുപത്രികൾ, സ്കൂളുകൾ, കോളേജുകൾ, കോർപ്പറേറ്റ് ഓഫീസുകൾ, വീടുകൾക്കുള്ളിൽ നിന്ന് അടക്കമുള്ള വീഡിയോകളാണ് ഇത്തരത്തിൽ കണ്ടെത്താൻ സാധിച്ചത്. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ദൃശ്യങ്ങൾ തിരിച്ചറിയാൻ സാധിച്ചതായാണ് അഹമ്മദാബാദ് സൈബർ ക്രൈം ഡിപ്പാർട്ട്മെന്റിലെ അന്വേഷണ ഉദ്യോഗസ്ഥനായ ലാവിന സിൻഹ വിശദമാക്കുന്നത്. 800 രൂപ മുതൽ രണ്ടായിരം രൂപ വരെ വിലയ്ക്കാണ് ഇത്തരം ദൃശ്യങ്ങൾ വിൽക്കുന്നത്. ടെലിഗ്രാം ചാനലുകൾ സബ്സ്ക്രിപ്ശൻ മുഖേന ലൈവ് സ്ട്രീമിംഗും നടത്തുന്നുവെന്നാണ് പൊലീസ് കണ്ടെത്തിയത്.
രോഗിയുടെ സ്വകാര്യ ലംഘിച്ചത് അടക്കമുള്ളതടക്കം ജാമ്യമില്ലാ വകുപ്പുകളും കേസിൽ പൊലീസ് ചുമത്തിയിട്ടുണ്ട്. ഏട്ട് പേരെയാണ് കേസുമായി ബന്ധപ്പട്ട് ഫെബ്രുവരി മുതൽ അറസ്റ്റ് ചെയ്തിട്ടുള്ളത്. ഇതിൽ നാല് പേർ മഹാരാഷ്ട്ര സ്വദേശികളും ബാക്കിയുള്ളവർ യുപി, ഗുജറാത്ത്, ദില്ലി, ഉത്തരാഖണ്ഡ് സ്വദേശികളാണ്. മോശം പാസ്വേഡുകൾ ആണ് മിക്കയിടങ്ങളിലും സിസിടിവി അഡ്മിൻ നൽകാറെന്നാണ് വിദഗ്ധർ നിരീക്ഷിക്കുന്നത്.