
മുംബൈ: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ കട കമ്പോളങ്ങളെല്ലാം അടഞ്ഞു കിടക്കുകയാണ്. ചിലയിടങ്ങളിൽ ഏതാനും കടകൾ തുറക്കാനുള്ള അനുമതി അധികൃതർ നൽകിയിട്ടുണ്ട്. ഈ അവസരത്തിൽ തെരുവോരങ്ങളിൽ കഴിയുന്ന പാവപ്പെട്ട കുട്ടികൾക്ക് സൗജന്യമായി മുടിവെട്ടി കൊടുക്കുകയാണ് മുംബൈയിലെ ഒരു ബാർബർ.
ടിറ്റ്‌വാല സ്വദേശിയായ രവീന്ദ്ര ബിരാരി എന്നയാളാണ് കുട്ടികൾക്ക് മുടി വെട്ടിക്കൊടുക്കുന്നത്. മുംബൈയിലെ ഭണ്ഡപ്പിൽ ഇദ്ദേഹം സ്വന്തമായി സലൂൺ നടത്തുകയും ചെയ്യുന്നുണ്ട്. ആഴ്ചയിൽ ഒരു ദിവസമാണ് രവീന്ദ്ര പാവപ്പെട്ട കുട്ടികൾക്ക് മുടി വെട്ടിക്കൊടുക്കുന്നത്.
“ലോക്ക്ഡൗണിനെ തുടർന്ന് സലൂണുകളെല്ലാം അടച്ചിരിക്കുകയാണ്. റോഡ് വക്കിൽ താമസിക്കുന്ന പാവപ്പെട്ട കുട്ടികൾക്ക് മുടി മുറിക്കാൻ എവിടെയും പോകാൻ കഴിയുന്നില്ല. അതിനാൽ ഞാൻ കുട്ടികൾക്ക് സൗജന്യമായി മുടി വെട്ടിക്കൊടുക്കുന്നു“ രവീന്ദ്ര വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.
“അങ്കിൾ വളരെ നല്ലവനാണ്. ലോക്ക്ഡൗൺ ഏർപ്പെടുത്തിയതിന് ശേഷം ഒരു ബാർബറും ഇവിടെ വരുന്നില്ല, പക്ഷേ അദ്ദേഹം ഇവിടെ വന്ന് ഞങ്ങൾക്ക് മുടി വെട്ടിത്തരുന്നു“ കുട്ടികൾ പറയുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam