
ലഖ്‌നൗ: ഹാഥ്‌റസില്‍ ദലിത് പെണ്‍കുട്ടി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ സഹോദരങ്ങളുടെ മൊഴിയെടുക്കാന്‍ സിബിഐ. ഹാജരാകാന്‍ 3 പേര്‍ക്കും സിബിഐ നോട്ടീസയച്ചു. കഴിഞ്ഞ ദിവസം സംഭവം സിബിഐ ഉദ്യോഗസ്ഥര്‍ പുനരാവിഷ്‌കരിക്കുകയും കുടുംബാംഗങ്ങളില്‍ നിന്ന് വിവരങ്ങള്‍ തേടുകയും ചെയ്തിരുന്നു. സഹോദരനെ നാല് മണിക്കൂറാണ് സിബിഐ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തത്. സഹോദരങ്ങളേയും അച്ഛനേയും സിബിഐ ഓഫീസിലെത്തിച്ചു. ഇന്ന് തന്നെ മൊഴിയെടുക്കും. അമ്മയുടെ മൊഴി വീട്ടിലെത്തി രേഖപ്പെടുത്തും
പെണ്‍കുട്ടിയുടെ കുടുംബം നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് സംഭവം പുനരാവിഷ്‌കരിച്ചത്. പെണ്‍കുട്ടിയെ ദഹിപ്പിച്ച സ്ഥലത്തുനിന്നും സിബിഐ തെളിവുകള്‍ ശേഖരിച്ചു. 15 അംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്.
അതേസമയം, ഹാഥ്‌റസ് കേസ് ഉത്തര്‍പ്രദേശിന് പുറത്തേക്ക് മാറ്റുന്നതിനെ എതിര്‍ക്കാന്‍ യുപിസര്‍ക്കാര്‍ തീരുമാനിച്ചു. സിബിഐ അന്വേഷണം സുപ്രീംകോടതി മേല്‍നോട്ടത്തിലാകാം എന്നറിയിച്ചത് ചൂണ്ടിക്കാട്ട് അലഹബാദ് ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കും. സിബിഐ സംഘം ഹാഥ്‌റസില്‍ എത്തി പെണ്‍കുട്ടിയുടെ ബന്ധുക്കളെ കണ്ടു.
കൊലപാതകം, കൂട്ടബലാല്‍സംഗം തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് സിബിഐയുടെയും എഫ്‌ഐആര്‍. കേസ് അന്വേഷണത്തിന്റെ വിവരങ്ങള്‍ പുറത്തുവിടരുതെന്ന നിര്‍ദേശം നല്‍കണമെന്ന് പെണ്‍കുട്ടിയുടെ കുടുംബം ഇന്നലെ ആവശ്യപ്പെട്ടിരുന്നു. കേസ് ദില്ലിയിലേക്കോ മുംബൈയിലേക്കോ മാറ്റണം എന്ന കുടുംബത്തിന്റെ ആവശ്യം അടുത്ത മാസം രണ്ടിന് പരിഗണിക്കാനായി അലഹബാദ് ഹൈക്കോടതി മാറ്റിയിരുന്നു. സിബിഐ അന്വേഷണം തുടങ്ങിയത് ചൂണ്ടിക്കാട്ടി ഈ ആവശ്യത്തെ എതിര്‍ക്കാനാണ് ഇന്നലെ ലക്‌നൗവില്‍ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചത്. സുപ്രീംകോടതി മേല്‍നോട്ടം സ്വാഗതം ചെയ്തതാണെന്ന നിലപാടും അറിയിക്കും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam