
ബെംഗളൂരു: കര്‍ണാടകയില്‍ തിങ്കളാഴ്ച വിശ്വാസവോട്ടെടുപ്പ് നടക്കുമെന്ന് കർണാടക ബിജെപി അധ്യക്ഷൻ ബിഎസ് യെദ്യൂരപ്പ. സ്പീക്കറുടെ തീരുമാനം അംഗീകരിക്കുന്നുവെന്നും മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് എച്ച്ഡി കുമാരസ്വാമി രാജിവയ്ക്കുമെന്നും യെദ്യൂരപ്പ പറഞ്ഞു.
രാഷ്ട്രീയനാടകങ്ങള്‍ അരങ്ങുതകര്‍ക്കുന്ന കര്‍ണാടകയില്‍ ഇന്ന് നടക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു വിശ്വാസവോട്ടെടുപ്പ് നടന്നില്ല. വോട്ടെടുപ്പ് നടപടിക്രമങ്ങള്‍ ഇന്നുതന്നെ പൂര്‍ത്തിയാക്കണമെന്ന് ഗവര്‍ണര്‍ രണ്ടുതവണ നിര്‍ദ്ദേശിച്ചെങ്കിലും സ്പീക്കര്‍ വഴങ്ങിയിരുന്നില്ല. ചൊവ്വാഴ്ച വോട്ടെടുപ്പ് നടത്താമെന്ന നിലപാടിലാണ് കോണ്‍ഗ്രസ്. എന്നാൽ അതുവരെ നീട്ടാനാകില്ലെന്ന് സ്പീക്കര്‍ വ്യക്തമാക്കി. ഇതുസംബന്ധിച്ച് മുഖ്യമന്ത്രി കുമാരസ്വാമിയും കോണ്‍ഗ്രസും സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്.
വിശ്വാസപ്രമേയത്തിന്മേലുള്ള ചര്‍ച്ച തിങ്കളാഴ്ചയേ അവസാനിക്കൂ എന്നാണ് കോണ്‍ഗ്രസിന്റെ വാദം. ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ അംഗങ്ങള്‍ക്ക് അവസരം നല്‍കാതിരിക്കുന്നത് ശരിയല്ലെന്ന് കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യയും അഭിപ്രായപ്പെട്ടു. വോട്ടെടുപ്പ് എപ്പോള്‍ നടത്താമെന്ന സ്പീക്കറുടെ ചോദ്യത്തിനാണ് ചൊവ്വാഴ്ച എന്ന് കുമാരസ്വാമി മറുപടി നല്‍കിയത്. അതേസമയം, തിങ്കളാഴ്ച കൂടി ചര്‍ച്ച തുടരാന്‍ സഹകരിക്കണമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ബിജെപിയോട് അഭ്യര്‍ത്ഥിച്ചു. സ്പീക്കര്‍ ഇക്കാര്യത്തില്‍ തീരുമാനം പറയട്ടെ എന്നാണ് ബിജെപിയുടെ നിലപാട്. അതേസമയം, സഭ സമ്മേളനം കഴിഞ്ഞ് ഇറങ്ങിയ ബിജെപി എംഎൽഎമാരെ റിസോർട്ടിലേക്ക് തിരികെ കൊണ്ടുപോയി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam