ഒരു ജഡ്ജിക്ക് ആരോഗ്യപ്രശ്നം: ശബരിമല വിശാലബഞ്ച് വാദം ചൊവ്വാഴ്ച ഇല്ല

By Web TeamFirst Published Feb 17, 2020, 8:07 PM IST
Highlights

ശബരിമല വിശാലബഞ്ചിൽ കേന്ദ്ര സര്‍ക്കാരിന് വേണ്ടി തുഷാര്‍മേത്തയുടെ വാദം തുടരാനിരിക്കുകയായിരുന്നു. ആചാരസംരക്ഷണം വേണം എന്ന വാദത്തിലൂന്നിയാണ് തുഷാർ മേത്ത വാദമുഖങ്ങൾ നിരത്തിയത്. 

ദില്ലി: ശബരിമല ഹർജികളുടെ അടിസ്ഥാനത്തിൽ രൂപീകരിച്ച വിശാലബഞ്ചിൽ ചൊവ്വാഴ്ച വാദം നടക്കില്ല. ബഞ്ചിലെ ഒരു ജഡ്ജിക്ക് ആരോഗ്യപ്രശ്നങ്ങളുള്ളതിനാലാണ് വാദം മാറ്റി വച്ചതെന്ന് സുപ്രീംകോടതി റജിസ്ട്രാർ അറിയിച്ചു. പുതുക്കിയ കേസ് പട്ടിക ഉടൻ പ്രസിദ്ധീകരിക്കും. തിങ്കളാഴ്ച ഉച്ചയോടെ വിശാലബ‍ഞ്ച് വാദം കേൾക്കുന്നത് നിർത്തിവച്ചിരുന്നു. ബഞ്ചിലെ ഒരു അംഗത്തിന് ആരോഗ്യപ്രശ്നം അനുഭവപ്പെട്ടതിനാലാണ് തിങ്കളാഴ്ചയും വാദം നിർത്തിയത്. 

തിങ്കളാഴ്ച രാവിലെ പതിനൊന്നര മണിയോടെ ജഡ്ജിക്ക് ആരോഗ്യപ്രശ്നം അനുഭവപ്പെട്ടതിനാൽ വിശാല ബെഞ്ച് പത്ത് മിനിറ്റ് നേരത്തേക്ക് പിരിഞ്ഞെങ്കിലും പിന്നീട് നാളത്തേക്ക് മാറ്റുകയായിരുന്നു. 

ശബരിമല വിശാലബഞ്ചിൽ കേന്ദ്ര സര്‍ക്കാരിന് വേണ്ടി തുഷാര്‍മേത്തയുടെ വാദം തുടരാനിരിക്കുകയായിരുന്നു. ആചാരസംരക്ഷണം വേണം എന്ന വാദത്തിലൂന്നിയാണ് തുഷാർ മേത്ത വാദമുഖങ്ങൾ നിരത്തിയത്. 

ശബരിമല ക്ഷേത്രത്തിൽ യുവതികൾക്ക് വിലക്ക് ഏര്‍പ്പെടുത്തിയത് അവിടുത്തെ ആചാരങ്ങളുടെ ഭാഗമായാണെന്നും ഓരോ മതക്കാര്‍ക്കും വ്യത്യസ്ത ആചാരങ്ങളുണ്ടെന്നും കേന്ദ്രം വാദിച്ചു. കേന്ദ്ര സര്‍ക്കാരിന് ശേഷം മുതിര്‍ന്ന അഭിഭാഷകൻ കെ പരാശരനാണ് വാദിക്കേണ്ടത്. മതാചാരങ്ങളിൽ കോടതി ഇടപെടരുത് എന്ന് ആവശ്യപ്പെടുന്നവരുടെ വാദമാണ് ആദ്യം കോടതി കേൾക്കുന്നത്. 

വിശാല ബെഞ്ചിന്‍റെ വിധിയുടെ അടിസ്ഥാനത്തിലായിരിക്കും ശബരിമല പുനഃപരിശോധനാ ഹര്‍ജികൾ തീര്‍പ്പാക്കുക.

click me!