
ദില്ലി: രാജ്യതലസ്ഥാനത്ത് ശക്തമായ മഴയും ഇടിമിന്നലും. ശക്തമായ മഴയില്‍ വ്യാപക നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. ദില്ലിയിലെ പലയിടങ്ങളിലും രൂക്ഷമായ വെള്ളക്കെട്ടാണ് അനുഭവപ്പെടുന്നത്. ഇതിനിടെ ശക്തമായ കാറ്റില്‍ ദില്ലി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെര്‍മിനല്‍ ഒന്നിലെ മേല്‍ക്കൂരയുടെ ഒരു ഭാഗം തകര്‍ന്ന് വീണു. അപകടത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റു. നിരവധി വാഹനങ്ങള്‍ അടിയില്‍ കുടുങ്ങി. മേല്‍ക്കൂര തകര്‍ന്ന് വീണ് നിരവധി വാഹനങ്ങളും തകര്‍ന്നു. അപകടത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നതായി വ്യോമയാന മന്ത്രി അറിയിച്ചു. സംഭവത്തെ തുടര്‍ന്ന്
ദില്ലി വിമാനത്താവളത്തിലെ ഡിപ്പാര്‍ച്ചര്‍ ടെര്‍മിനല്‍ ഒന്നിലെ സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തി. മൂന്ന് ഫയര്‍ ഫോഴ്സ് യൂണിറ്റുകള്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്.
ശക്തമായ മഴയില്‍ നോയിഡ, ആർ.കെ പുരം, മോത്തിനഗര്‍ തുടങ്ങിയ വിവിധ പ്രദേശങ്ങളില്‍ വെള്ളം കയറി. അടുത്ത രണ്ട് മണിക്കൂറില്‍ ദില്ലിയില്‍ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ജാഗ്രത നടപടികൾ സ്വീകരിക്കാനും നിര്‍ദേശം നല്‍കി. ഇന്നലെ രാത്രി മുഴുവൻ ദില്ലിയില്‍ വ്യാപക മഴയാണ് ലഭിച്ചത്. ഇതേതുടര്‍ന്നാണ് നഗരത്തില്‍ പലയിടത്തും വെള്ളം കയറിയത്. കനത്ത മഴയെ തുടർന്ന് ദില്ലി നഗരത്തിൽ ഗതാഗത കുരുക്കും രൂക്ഷമായി. മിന്‍റോ റോഡിൽ ഒരു ട്രക്കും കാറും വെള്ളത്തിൽ മുങ്ങി.ദില്ലിയിലെ ഭിക്കാജി കാമ മെട്രോ സ്റ്റേഷന് ഉള്ളിൽ വെള്ളം കയറി.
കനത്ത മഴയെ തുടർന്ന് വിമാനങ്ങൾ വൈകാൻ സാധ്യത ഉണ്ടെന്ന് എയർ ഇന്ത്യ അറിയിച്ചു. വിമാനത്താവളങ്ങളിലേക്ക് വരുന്നതിന് മുൻപ് അറിയിപ്പുകൾ ശ്രദ്ധിക്കണമെന്നും എയർ ഇന്ത്യ വ്യക്തമാക്കി. നഗരത്തിലെ ഗതാഗത കുരുക്ക് കണക്കിലെടുത്ത് യാത്ര ചെയ്യണമെന്നും നിർദേശിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam