
ദില്ലി: മഹാരാഷ്ട്രയില്‍ ഇത്തവണ പെയ്ത കനത്തമഴ ഉള്ളിവിലയില്‍ വരും മാസങ്ങളിൽ വലിയ ചലനങ്ങളാകും ഉണ്ടാക്കുക. 80 ശതമാനത്തിലധികം ഉള്ളികൃഷി നശിച്ചതോടെ രൂക്ഷമായ ഉള്ളിക്ഷാമം അടുത്ത മാസങ്ങളിലുണ്ടാകുമെന്ന കാര്യം ഉറപ്പാണ്. മഴ കുറഞ്ഞതിനാല്‍ കൃഷിയിറക്കണമെന്ന് സർക്കാർ ആവശ്യപെടുന്നുവെങ്കിലും കർഷകര്‍ തയ്യാറല്ലെന്നതും വെല്ലുവിളിയാണ്.
കഴിഞ്ഞ തവണ ഈ സമയത്ത് ക്വിന്റ്ലിന് നാലായിരവും അയ്യായിരവും വിലയുണ്ടായിരുന്നു. ഇപ്പോള്‍ നല്ലതിന് 900 വരെയാണ് കിട്ടുന്നതെന്നും കിലോയ്ക്ക് എട്ടുരുപ വില കിട്ടിയാൽ ഞങ്ങള്‍ എങ്ങനെ കൃഷിയിറക്കും? നഷ്ടമാണ്. കൃഷിയിറക്കാനുള്ള ചിലവ് കൂടുതലാണ്, അത്രക്ക് മുടക്കാന്‍ കയ്യില്‍ കാശില്ല എന്നുമാണ് കര്‍ഷകര്‍ പറയുന്നത്. വിളവ് കുറയുമ്പോൾ സാധാരണയായി വില കൂടാറുള്ളതാണ്. പക്ഷെ ഇത്തവണ അതില്ല. വില്ലനായത് തുടര്‍ച്ചയായി പെയ്ത മഴയാണ്.
കേരളമടക്കമുള്ള സൗത്ത് ഇന്ത്യൻ സംസ്ഥാനങ്ങളിലേക്കുള്ള അധികവും ഉള്ളിയെത്തുന്നത് നാസിക്കില്‍ നിന്നാണ്. ഇവിടെ മാത്രം അഞ്ചുലക്ഷത്തിലധികം ഏക്കര്‍ ഉള്ളി കൃഷി നശിച്ചുവെന്നാണ് സർക്കാർ കണക്ക്. രണ്ടു ലക്ഷത്തിലധികം കർഷകരെയാണ് ഇത് പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. ഇറക്കിയ കൃഷിയില്‍ 80 ശതമാനത്തിലധികം നശിച്ചു. ഭാവിയില്‍ ഉള്ളിക്ഷാമമുണ്ടാകുമെന്ന് ഉറപ്പിച്ചുപറയുന്നു കർഷകര്‍. ഇത് മഹാരാഷ്ട്രയെ മാത്രമല്ല കേരളമടക്കമുള്ള പല സംസ്ഥാനങ്ങളെയും ബാധിക്കും. പരിഹരിക്കാന്‍ ഉടന്‍ കൃഷിയിറക്കണമെന്നാവശ്യപെടുന്നുണ്ട് മഹാരാഷ്ട്ര സർക്കാർ. പക്ഷെ കണക്കുകള്‍ നിരത്തി പ്രതിരോധിക്കുകയാണ് കർഷകർ.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam