
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്തമഴ തുടരുന്ന സാഹചര്യത്തിൽ ടൂറിസത്തിന് നിയന്ത്രണം ഏർപ്പെടുത്തി അധികൃതർ. നിലവിൽ ഇടുക്കിയിലും കാസർകോടുമാണ് നിയന്ത്രണം. റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ കാസർകോട് ജില്ലയിലെ റാണിപുരം ഉൾപ്പെടെയുള്ള ടൂറിസം കേന്ദ്രങ്ങൾ ജൂൺ 14 ,15 തീയതികളിൽ തുറന്നു പ്രവർത്തിക്കുകയില്ലെന്ന് ജില്ലാ കളക്ടർ അറിയിച്ചു. നിലവിൽ ഇടുക്കിയിൽ ഓറഞ്ച് അലർട്ട് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്.
ഈ സാഹചര്യത്തിൽ ജില്ലയിലെ ജലവിനോദങ്ങളും, സാഹസിക വിനോദങ്ങളും നിരോധിച്ചതായി കളക്ടർ അറിയിച്ചു. ഖനന പ്രവർത്തനങ്ങൾക്കും നിരോധനമേർപ്പെടുത്തിയിട്ടുണ്ട്. ഇടുക്കിയിൽ ചൊവ്വാഴ്ച്ച വരെയാണ് നിയന്ത്രണം. അതേസമയം, അതിതീവ്ര മഴ മുന്നറിയിപ്പിൻ്റെ പശ്ചാത്തലത്തിൽ കാസർകോട് ജില്ലാ കളക്ടർ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. ജൂൺ 14, 15 തീയതികളി ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കെല്ലാം അവധി പ്രഖ്യാപിച്ചാണ് ഉത്തരവിട്ടത്. പ്രൊഫഷണൽ കോളേജുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, ട്യൂഷൻ സെന്ററുകൾ, മദ്രസകൾ, അങ്കണവാടികൾ, സ്പെഷ്യൽ ക്ലാസുകൾ അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കുമെന്നാണ് അറിയിപ്പ്. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല. അവ നിശ്ചയിച്ച പ്രകാരം നടക്കുമെന്നും അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.
ഇതിന് പുറമെ കണ്ണൂർ ജില്ലയിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പ്രവർത്തിക്കരുതെന്ന് ജില്ലാ കളക്ടർ നിർദ്ദേശം നൽകി. അടുത്ത രണ്ട് ദിവസങ്ങളിലാണ് നിയന്ത്രണം. അതിതീവ്ര മഴ മുന്നറിയിപ്പാണ് ജില്ലയിൽ ജൂൺ 14, 15 തീയ്യതികളിൽ നൽകിയിരിക്കുന്നത്. സ്കൂളുകൾ, അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെൻ്ററുകളും പ്രവർത്തിക്കരുതെന്നാണ് ജില്ലാ കളക്ടർ അറിയിച്ചിരിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam