
ദില്ലി: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മഴക്കെടുതി രൂക്ഷമായി തുടരുന്നു. ജമ്മു കശ്മീറിൽ ശക്തമായ മഴയെ തുടർന്ന് പലയിടത്തും പ്രളയസമാന സാഹചര്യമാണ്. കത്വയിൽ മിന്നൽ പ്രളയത്തിൽ നിരവധി വീടുകളിൽ വെള്ളം കയറി. വെള്ളപ്പൊക്ക ഭീഷണിയെതുടർന്ന് നിരവധികുടുംബങ്ങളെ മാറ്റി പാർപ്പിച്ചു. ഈ മാസം 27 വരെ സംസ്ഥാനത്ത് മിന്നൽ പ്രളയത്തിനും മണ്ണിടിച്ചിലിനും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. രാജസ്ഥാനിലും ഒഡിഷയിലും കനത്ത് മഴ തുടരുകയാണ്.
രാജസ്ഥാനിൽ എട്ട് ജില്ലകളിൽ പ്രളയസമാന സാഹചര്യമാണ്. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളെ കയറിയതിനെ തുടർന്ന് നിരവധി പേരെ മാറ്റി പാർപ്പിച്ചു. മിന്നൽ പ്രളയം നാശം വിതച്ച ഉത്തരാഖണ്ഡിലെ ചമോലിയിൽ ഇന്നും രക്ഷാപ്രവർത്തനം തുടരുകയാണ്. ഇതുവരെ ഒരാളുടെ മൃതദേഹം മാത്രമാണ് ഇവിടെ നിന്നും കണ്ടെടുക്കാൻ സാധിച്ചത്. മോശം കാലാവസ്ഥയെ തുടർന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന്റെ കിഷ്ത്വാർ സന്ദർശനം മാറ്റിവച്ചു.