
കൊൽക്കത്ത: 9 കാരിയെ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ 19കാരന് വധശിക്ഷ വിധിച്ച് കോടതി. പശ്ചിമ ബംഗാളിലാണ് സംഭവം. ഈ വർഷം ഒക്ടോബറിൽ നടന്ന സംഭവത്തിന് 62 ദിവസങ്ങൾക്കുള്ളിലാണ് കോടതി ശിക്ഷ വിധിച്ചത്. കൊൽക്കത്തയിലെ ജയാനഗറിൽ ഒക്ടോബർ 4നാണ് സംഭവം നടന്നത്.
ട്യൂഷൻ ക്ലാസിൽ നിന്ന് വീട്ടിലേക്ക് മടങ്ങിയ 9 വയസുകാരിയെയാണ് 19കാരൻ പീഡിപ്പിച്ച് കൊലപ്പെടുത്തിയത്. മുസ്താകിൻ സർദാർ എന്ന 19കാരനാണ് കോടതി വധശിക്ഷ വിധിച്ചത്. കുട്ടിയെ കാണാതായ അന്നേ ദിവസം തന്നെ 9 വയസുകാരിയുടെ രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. സിസിടിവി ദൃശ്യങ്ങളിൽ നിന്ന് രണ്ടര മണിക്കൂറിൽ പൊലീസ് അക്രമിയെ കണ്ടെത്തുകയായിരുന്നു. ചോദ്യം ചെയ്യലിനിടെയാണ് 9 വയസുകാരിയുടെ മൃതദേഹം മറവ് ചെയ്ത സ്ഥലം 19കാരൻ പൊലീസിനോട് വിശദമാക്കിയത്. കൊലപാതകം നടന്ന അന്നേ ദിവസം തന്നെ മൃതദേഹം കണ്ടെത്താനും പൊലീസിന് സാധിച്ചിരുന്നു.
പ്രത്യേക അഞ്ചംഗ സംഘമാണ് കേസ് അന്വേഷിച്ചത്. നിർണായക വിധിയെന്നാണ് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി വിധിയെ നിരീക്ഷിച്ചത്. സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഇത്രയും വേഗത്തിൽ ഇത്തരമൊരു കേസിൽ വധശിക്ഷ വിധിക്കുന്നതെന്നും മമത ബാനർജി വിശദമാക്കി. ഇത്തരം കേസുകളിലെ പ്രതികളോട് സർക്കാരിന് ഒരു തരത്തിലുള്ള സഹിഷ്ണുതയും കാണിക്കാനാവില്ലെന്നും മമത പ്രതികരിച്ചു. 25 ദിവസത്തിനുള്ളിലാണ് പൊലീസ് കേസ് അന്വേഷണം പൂർത്തിയാക്കിയത്. ഒക്ടോബർ 30ന് പൊലീസ് പോക്സോ വകുപ്പുകൾ അടക്കമുള്ള കുറ്റങ്ങൾ ചുമത്തിയുള്ള കുറ്റപത്രം സമർപ്പിച്ചു.
നവംബർ നാലിനാണ് കേസിൽ വിചാരണ ആരംഭിച്ചത്. 36 സാക്ഷികളേയാണ് കേസിൽ കോടതി കേട്ടത്. നവംബർ 26നാണ് കേസിൽ വാദം പൂർത്തിയായത്. ബറൂയിപൂരിലെ പോക്സോ കോടതിയുടേതാണ് വിധി. 9വയസുകാരിയുടെ കൊലപാതകം പശ്ചിമ ബംഗാളിൽ വലിയ രീതിയിലുള്ള പ്രതിഷേധത്തിന് കാരണമായിരുന്നു. ആർജികർ മെഡിക്കൽ കോളേജിൽ പിജി ഡോക്ടർ ക്രൂരമായി പീഡിപ്പിക്കപ്പെട്ട് കൊല ചെയ്തതിൽ പ്രതിഷേധം നടക്കുന്നതിനിടെയായിരുന്നു ഈ സംഭവം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam