
ദില്ലി: പഞ്ചാബ് പി സി സി അധ്യക്ഷ സ്ഥാനത്തുനിന്ന് രാജിവച്ച(Punjab) നവ്ജ്യോത് സിങ് സിദ്ദുവിനെ (Navjot Singh Sidhu))മുന്നിൽ നിറുത്തി പോകാൻ കഴിയില്ലെന്ന് കോൺഗ്രസ് ഹൈക്കമാൻറ്(High Command). പുതിയ നേതാവിനെക്കുറിച്ചുള്ള ആലോചന നടക്കുന്നു എന്നാണ് ഹൈക്കമാൻഡ് വൃത്തങ്ങൾ വ്യക്തമാക്കുന്നത്. ഏറെ താമസിയാതെ പഞ്ചാബ് കോൺഗ്രസിന് പുതിയ അധ്യക്ഷൻ ഉണ്ടാകുമെന്നുള്ള സൂചനകളും പുറത്തുവരുന്നുണ്ട്. നേതൃത്വത്തോട് ഇടഞ്ഞ് രാജിവച്ച നവ്ജ്യോത് സിങ് സിദ്ദുവിനെ അനുനയിപ്പിക്കാൻ ആദ്യഘട്ടത്തിൽ കോൺഗ്രസ് ശ്രമിച്ചിരുന്നുവെങ്കിലും ഇനി അത് വേണ്ടെന്ന നിലപാടിലാണ് നേതൃത്വം.
അനുനയ ചർച്ചയുമായി കോൺഗ്രസ് ഹൈക്കമാൻറ് എഐസിസി ജനറൽ സെക്രട്ടറി ഹരീഷ് റാവത്ത് ചണ്ഡിഗഢിലേക്ക് അയക്കാൻ തീരമാനിച്ചെങ്കിലും പിന്നീട് അത് ഉപേക്ഷിച്ചു. കാര്യങ്ങൾ നിരീക്ഷിക്കാനാണ് നിലവിലെ തീരുമാനം. സിദ്ദുവിന്റെ നിലപാടിനൊപ്പമല്ല പാർട്ടി എന്ന് വ്യക്തമാക്കുന്ന നടപടികളാണ് ഹൈക്കമാണ്ടിന്റെ ഭാഗത്ത് നിന്നും ഇപ്പോൾ ഉണ്ടാകുന്നത്.
അതേസമയം രാജിയിൽ ഉറച്ച് നിൽക്കുന്നതായി നവ് ജ്യോദ് സിങ് സിദ്ദു അറിയിച്ചിരുന്നു. പഞ്ചാബിന് വേണ്ടിയാണ് തീരുമാനമെന്നും സത്യത്തിനായി പോരാടുമെന്നും സിദ്ദു പറഞ്ഞിരുന്നു. പഞ്ചാബിനായി എന്തും ത്യജിക്കാൻ തയാറാണെന്നും നവ് ജ്യോദ് സിങ് സിദ്ദു വ്യക്തമാക്കിയിരുന്നു.
പഞ്ചാബ് മുഖ്യമന്ത്രിയായിരുന്ന അമരീന്ദർ സിങ്ങിനെ മാറ്റുന്നതിൽ പരസ്യമായി രംഗത്തിറങ്ങിയ സിദ്ദു പക്ഷേ , കാര്യങ്ങൾ തന്റെ കയ്യിൽ നിന്ന് മാറുകയാണെന്ന് മനസിലായതോടെയാണ് രാജി വച്ചത്. പഞ്ചാബിൽ പുതുതായി ചുമതലയേറ്റ ചന്നി സർക്കാരിൽ തൻ്റെ അനുയായികളായ എംഎൽഎമാരെ ഉൾപ്പെടുത്താതിരുന്നതിൽ സിദ്ദുവിന് കടുത്ത അമർഷമുണ്ടായിരുന്നതായാണ് വിവരം. മന്ത്രിസഭാ രൂപീകരണ ചർച്ചകളിൽ സിദ്ദുവിനെ എഐസിസി നേതൃത്വം പൂർണമായും മാറ്റി നിർത്തിയിരുന്നു. ഇതിനു പിന്നാലെയാണ് സിദ്ദു പിസിസി അധ്യക്ഷസ്ഥാനം രാജിവച്ചത്. ഇക്കഴിഞ്ഞ ജൂലൈയിൽ ആണ് സിദ്ദുവിനെ പഞ്ചാബ് കോൺഗ്രസ് അധ്യക്ഷനാക്കിയത്
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam