
കൊൽക്കത്ത: നിയമസഭ തെരഞ്ഞെടുപ്പിന്‍റെ വിധി അറിയാൻ 3 ദിവസം മാത്രം ശേഷിക്കെ പശ്ചിമബംഗാളിൽ സ്ട്രോങ് റൂമിന് മുന്നിൽ അതീവ നാടകീയ രംഗങ്ങൾ. കൊൽക്കത്ത ഇൻഡോർ സ്റ്റേഡിയത്തിലെ സ്ട്രോങ് റൂമിലുള്ള ബാലറ്റ് ബോക്സുകൾ അനധികൃതമായി തുറക്കാൻ ശ്രമം നടന്നെന്ന ആരോപണവുമായി തൃണമൂൽ കോൺഗ്രസ് പ്രവർത്തകൻ വലിയ പ്രതിഷേധമുയർത്തി. സ്ട്രോങ് റൂമിന് പുറത്തെ സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടാണ് ടി എം സിയുടെ ഗുരുതര ആരോപണം. ബി ജെ പിയും തെരഞ്ഞെടുപ്പ് കമ്മീഷനും ചേർന്ന് ബാലറ്റ് ബോക്സുകൾ തുറക്കാൻ ശ്രമിക്കുന്നുവെന്നും, മറ്റ് പാർട്ടി പ്രതിനിധികളുടെ സാന്നിധ്യമില്ലാതെയാണ് നീക്കമെന്നും ആരോപിച്ചാണ് ടി എം സി പ്രതിഷേധം കടുപ്പിച്ചത്. സംഭവമറിഞ്ഞ് മുഖ്യമന്ത്രി മമത ബാനർജിയും മന്ത്രിമാരുമടക്കം ഇവിടെയെത്തി സ്ട്രോങ് റൂമിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. സ്ഥലത്തെത്തിയ ടി എം സി പ്രവർത്തകരും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മിൽ ഉന്തും തള്ളും സംഘർഷവുമുണ്ടായതോടെ മേഖലയിൽ അതീവ ജാഗ്രത തുടരുകയാണ്. അതിനിടയിൽ ബി ജെ പി നേതാക്കളും സ്ഥലത്തെത്തി. ടി എം സി ഭീകരവസ്ഥ ഉണ്ടാക്കാൻ നോക്കുന്നു എന്ന് പറഞ്ഞ ബി ജെ പി നേതാക്കൾ, അഭ്യൂഹങ്ങൾ മാത്രമാണ് മമതയും കൂട്ടരും പ്രചരിപ്പിക്കുന്നതെന്നും അഭിപ്രായപ്പെട്ടു.
പശ്ചിമ ബംഗാളിൽ ബി ജെ പി തരംഗമെന്ന എക്സിറ്റ്പോൾ ഫലങ്ങളെല്ലാം നേരത്തെ മുഖ്യമന്ത്രി മമത ബാനർജി തള്ളിക്കളഞ്ഞിരുന്നു. ആറിലധികം ഏജൻസികൾ ഇതുവരെ ബി ജെ പി വിജയിക്കുമെന്ന് പറഞ്ഞപ്പോൾ ഒരു ഏജൻസി മാത്രമാണ് ടി എം സിക്ക് സാധ്യത പറഞ്ഞത്. എന്നാൽ കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ ബംഗാളിലെ എക്സിറ്റ് പോളുകൾ മിക്കവാറും പാളിയത് ചൂണ്ടിക്കാട്ടി പ്രവചനങ്ങളെല്ലാം തള്ളുകയാണ് തൃണമൂൽ കോൺഗ്രസ്. 221 സീറ്റുകൾ നേടി നാലാമതും ഭരണം തുടരുമെന്നും മമത ബാനർജി പ്രഖ്യാപിച്ചു. പ്രവചനങ്ങൾ ബി ജെ പി ഗൂഢാലോചനയാണെന്നും 24 മണിക്കൂറും ടി എം സി പ്രവർത്തകർ വോട്ടിംഗ് കേന്ദ്രങ്ങളിലടക്കം ജാഗ്രത പാലിക്കണമെന്നും മമത ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് കൊൽക്കത്ത ഇൻഡോർ സ്റ്റേഡിയത്തിലെ സ്ട്രോങ് റൂമിലെ ബാലറ്റ് ബോക്സുകൾ അനധികൃതമായി തുറക്കാൻ ശ്രമം നടന്നുവെന്ന് ആരോപിച്ചുകൊണ്ട് സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ട് ടി എം സി പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam