Hijab Ban Verdict : ഇസ്ലാമിൽ ഹിജാബ് അവിഭാജ്യ ഘടകമോ? ഹൈക്കോടതി പറയുന്നത് ഇങ്ങനെ

Published : Mar 15, 2022, 11:28 AM IST
Hijab Ban Verdict : ഇസ്ലാമിൽ ഹിജാബ് അവിഭാജ്യ ഘടകമോ? ഹൈക്കോടതി പറയുന്നത് ഇങ്ങനെ

Synopsis

ഇത് അംഗീകരിക്കാവുന്നതാണോ, അല്ലയോ എന്നതൊക്കെ തീർച്ചയായും ഇനിയും പരിശോധിക്കപ്പെടുമെന്നും, പരമോന്നതനീതിപീഠത്തിലേക്ക് തീർച്ചയായും നിയമപോരാട്ടം നീളുമെന്നും ഉറപ്പാണ്.

ബെംഗളുരു: കർണാടകത്തിലെ (Karnataka) വിദ്യാഭ്യാസസ്ഥാപനങ്ങളിൽ ഹിജാബ് നിരോധനമാകാമെന്ന് (Hijab Ban) വിധിച്ചുകൊണ്ട് ചീഫ് ജസ്റ്റിസ് റിതു രാജ് അവസ്തി അധ്യക്ഷനായ ബഞ്ച് നിർണായകമായ മൂന്ന് ചോദ്യങ്ങളും ഉത്തരങ്ങളുമാണ് ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നത്. കേസിന്‍റെ വിവിധ വശങ്ങൾ പരിശോധിച്ചുകൊണ്ട് ചീഫ് ജസ്റ്റിസ് റിതു രാജ് അവസ്തി, ജസ്റ്റിസ് കൃഷ്ണ ദീക്ഷിത്, ജസ്റ്റിസ് ജെ എം ഖാസി എന്നിവർ നിരീക്ഷിച്ചതിങ്ങനെയാണ്.

മൂന്നു ചോദ്യങ്ങൾക്കാണ് ഉത്തരം കണ്ടെത്തിയതെന്ന് കോടതി പറയുന്നു. 

ചോദ്യം ഒന്ന്: ഹിജാബ് ഇസ്ലാം മത വിശ്വാസത്തിന്റെ അവിഭാജ്യ ഭാഗമാണോ? 
ഉത്തരം: അല്ല 

ചോദ്യം രണ്ട്: യൂണിഫോം നിർബന്ധമാക്കുന്നത് മൗലികാവകാശ ലംഘനമാണോ? 
ഉത്തരം: അല്ല 

ചോദ്യം മൂന്ന്: സർക്കാരിന്റെ ഹിജാബ് നിരോധന ഉത്തരവ് റദ്ദാക്കേണ്ടതുണ്ടോ? 
ഉത്തരം: ആവശ്യമില്ല.

ഒരു വിദ്യാഭ്യാസസ്ഥാപനത്തിൽ യൂണിഫോം നടപ്പാക്കാൻ ഒരു സംസ്ഥാനസർക്കാർ തീരുമാനിച്ചാൽ അത് എതിർക്കാൻ വിദ്യാർത്ഥികൾക്ക് കഴിയില്ല. യൂണിഫോം എന്നത് എതിർക്കപ്പെടേണ്ട കാര്യമല്ല. മൗലികാവകാശലംഘനമല്ല. അനുവദനീയമായ നിയന്ത്രണങ്ങളുടെ ഭാഗം മാത്രമാണ്. ഹിജാബ് മതപരമായി അവിഭാജ്യഘടകമാണെന്നും സ്ത്രീകൾക്ക് നിർബന്ധമായും ധരിക്കേണ്ട ഒന്നാണെന്നും തെളിയിക്കാൻ ഹർജിക്കാർക്ക് കഴിഞ്ഞില്ലെന്നും, കേസിൽ മെറിറ്റില്ലെന്നും കർണാടക ഹൈക്കോടതി നിരീക്ഷിക്കുന്നു. 

ചുരുക്കത്തിൽ ഇങ്ങനെ: 

  • ഹിജാബ്  നിർബന്ധിത മതാചാരമല്ല
  • വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ യൂണിഫോം എന്നത് ന്യായമായ ചട്ടം  
  • യൂണിഫോം നിർബന്ധമാക്കൽ മൗലികാവകാശ ലംഘനമല്ല 
  • യൂണിഫോമിനെ എതിർക്കാൻ വിദ്യാർത്ഥികൾക്ക് അവകാശമില്ല 
  • വിദ്യാഭ്യാസ യൂണിഫോമിന് ഭരണഘടനാപരമായ സാധുതയുണ്ട് 
  • വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മതവേഷം വിലക്കിയ ഉത്തരവ് ശരി 
  • കർണാടക സർക്കാർ ഉത്തരവ് റദ്ദാക്കാൻ കാരണം കാണുന്നില്ല 
  • കർണാടക സർക്കാർ ഉത്തരവിനെതിരായ ഹർജികൾ നിലനിൽക്കില്ല

ഹർജിയുമായി ഹൈക്കോടതിയിലെത്തിയ വിദ്യാർത്ഥികൾ, ഉഡുപ്പി സർക്കാർ കോളേജിൽ ഹിജാബ് നിരോധിച്ച കോളേജ് ഡെവലപ്മെന്‍റ് കമ്മിറ്റി ചെയർമാനായ ബിജെപി എംഎൽഎയെയും വൈസ് ചെയർമാനെയും കമ്മിറ്റിയിലെ മറ്റ് അംഗങ്ങളായ പ്രിൻസിപ്പാളിനെയും ലക്ചറർമാരെയും സസ്പെൻഡ് ചെയ്യുകയോ നീക്കം ചെയ്യുകയോ ചെയ്യണമെന്നും ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യവും കോടതി തള്ളി. 

ഇത് അംഗീകരിക്കാവുന്നതാണോ, അല്ലയോ എന്നതൊക്കെ തീർച്ചയായും ഇനിയും പരിശോധിക്കപ്പെടുമെന്നും, പരമോന്നതനീതിപീഠത്തിലേക്ക് തീർച്ചയായും നിയമപോരാട്ടം നീളുമെന്നും ഉറപ്പാണ്. കർണാടക ഹൈക്കോടതി വിധി വന്നതിന് തൊട്ടുപിന്നാലെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് ഹർജി നൽകിയ വിദ്യാർത്ഥിനികൾ വ്യക്തമാക്കിക്കഴിഞ്ഞിട്ടുണ്ട്. മാസങ്ങൾ മാത്രമേ ഇനി കർണാടക തെരഞ്ഞെടുപ്പിന് ബാക്കിയുള്ളൂ. ഈ സാഹചര്യത്തിൽ കൃത്യമായ നിലപാടിലുറച്ച് സംസ്ഥാന സർക്കാരിന് മുന്നോട്ട് പോകാം. 

ഹിജാബ് മാതാചാരത്തിന്‍റെ മൗലികാവകാശങ്ങളുടെയും ഭാഗമെന്നാണ് ഹര്‍ജിക്കാരുടെ വാദം. ഭരണഘടന ഉറപ്പ് നല്‍കുന്ന 14, 19, 25 അനുച്ഛേദത്തിന്‍റെ ലംഘനമാണ് ഹിജാബ് നിരോധനം എന്നും വിദ്യാര്‍ത്ഥികള്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ഹിജാബ് മതാചാരത്തിന്‍റെ ഭാഗമെന്ന് തെളിയിക്കാൻ നിലവിൽ വസ്തുതകളില്ലെന്നും ഭരണഘടനയുടെ 25-ാം അനുച്ഛേദം ഹിജാബിന്‍റെ കാര്യത്തിൽ ബാധകമല്ലെന്നുമാണ് സര്‍ക്കാര്‍ നിലപാട്. കേസില്‍ ഇടനിലക്കാരനെ പോലെ ഇടപെടാനാകില്ലെന്നും ഭരണഘടനാപരമായ വിഷയങ്ങളാണ് പരിഗണിക്കുന്നതെന്നും കോടതി വ്യക്തമാക്കിയിരുന്നു.  

അതേസമയം, കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനും ബിജെപി കേന്ദ്ര മന്ത്രിമാർ അടക്കമുള്ളവരും ഉത്തരവിനെ സ്വാഗതം ചെയ്ത് രംഗത്തെത്തി. മുസ്ലിം വിദ്യാർത്ഥിനികൾക്ക് രാജ്യത്തെ വിദ്യാഭ്യാസരംഗത്തെ മുഖ്യധാരയിലേക്ക് കടന്ന് വരാനുള്ള ഒരു അവസരമാണിതെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറയുന്നു. തന്‍റെ വാദം ശരിയായതിൽ പ്രത്യേക സന്തോഷം ഒന്നുമില്ല. മറ്റ് സഹോദരിമാരെ പോലെ മുസ്ലിം വനിതകളും രാജ്യനിർമാണത്തിൽ പങ്കുചേരണമെന്നും ഗവർണർ പറഞ്ഞു. 

കോടതി വിധി സ്വാഗതം ചെയ്യുന്നുവെന്ന് കേന്ദ്ര മന്ത്രി പ്രൾഹാദ് ജോഷി പറഞ്ഞു. സംസ്ഥാനവും രാജ്യവും മുന്നോട്ട് പോകേണ്ടതുണ്ട്. കോടതി വിധി അംഗീകരിച്ച് എല്ലാവരും സമാധാനം പാലിക്കണം. വിദ്യാർത്ഥികളുടെ അടിസ്ഥാന കർതവ്യം പഠിക്കുക എന്നതാണ്. അതിനാൽ ബാക്കി എല്ലാം മാറ്റി വച്ച് വിദ്യാർത്ഥികൾ  പഠിക്കണമെന്നും മന്ത്രി. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പൊലീസ് റിക്രൂട്ട്‌മെന്റിൽ 5 കിലോമീറ്റര്‍ ഓടിയതിന് പിന്നാലെ 25കാരൻ കുഴഞ്ഞുവീണു, പൊലീസുകാരനായ പിതാവിന്റെ മുന്നിൽ ദാരുണാന്ത്യം
പൂക്കൾ വിൽക്കാൻ സഹായിക്കാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി 10 വയസ്സുകാരിയോട് ക്രൂരത; ഇ റിക്ഷ ഡ്രൈവർ പിടിയിൽ