
അയോധ്യ: ഒക്ടോബര്‍ രണ്ടിനകം ഇന്ത്യ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിച്ചില്ലെങ്കില്‍ ജല സമാധി വരിക്കുമെന്ന് ഭീഷണിപ്പെടുത്തിയ സന്ന്യാസി ആചാര്യ മഹാരാജ് വീട്ടുതടങ്കലില്‍. ജല സമാധിക്ക് തയ്യാറെടുക്കവെയാണ് ഇദ്ദേഹത്തെ യുപി പൊലീസ് വീട്ടുതടങ്കലിലെന്ന് റിപ്പോര്‍ട്ടുകള്‍. ഇന്ന് സരയൂ നദിയിലെ ജലം ഉപയോഗിച്ച് ജലസമാധിയാവാനാണ് ആചാര്യ മഹാരാജ് തയ്യാറെടുക്കുന്നത്.
ഒക്ടോബര്‍ രണ്ടിനകം ഇന്ത്യ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിച്ചില്ലെങ്കില്‍ സരയൂ നദിയില്‍ ജലസമാധിയാവും എന്ന് മഹാരാജ് ഈ ആഴ്ച പ്രഖ്യാപിച്ചിരുന്നു. ഇന്ത്യക്കാരായ എല്ലാ മുസ്ലിംകളുടേയും ക്രിസ്ത്യാനികളുടേയും പൗരത്വം ഔദ്യോഗികമായി റദ്ദാക്കണം എന്നിങ്ങനെയായിരുന്നു ഇദ്ദേഹത്തിന്‍റെ ആവശ്യങ്ങള്‍. സരയൂജലം മൂക്കിലൂടെ ഒഴിച്ച് ജല സമാധി വരിക്കുമെന്നാണ് ഇയാള്‍ അറിയിച്ചിരുന്നത്. കഴിഞ്ഞ സെപ്തംബര്‍ 28ന് ആയിരുന്നു ആചാര്യ മഹാരാജ് 'ജലസമാധി' ഭീഷണിയുമായി എത്തിയത്.
എന്നാല്‍ മഹാരാജ് വീട്ടു തടങ്കലിലാണ് എന്ന് അദ്ദേഹത്തിന്റെ അനുയായികള്‍ അറിയിച്ചു. വീട്ടിന് പുറത്തിറങ്ങാന്‍ അനുവദിക്കുന്നില്ലെന്നും പോലീസ് ഉദ്യോഗസ്ഥര്‍ ഇയാളുമായി നിരന്തരം ചര്‍ച്ച നടത്തിക്കൊണ്ടിരിക്കുകയാണെന്നുമാണ് ശിഷ്യന്മാര്‍ അറിയിക്കുന്നത്. തന്‍റെ ജലസമാധി രീതി വിവരിക്കുന്ന ആചാര്യ മഹാരാജിന്‍റെ ഒരു വീഡിയോ ഇതിനകം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
നേരത്തെയും രണ്ടുതവണ ഇത്തരത്തിലുള്ള പ്രഖ്യാപനം ഇദ്ദേഹം നടത്തിയിരുന്നു. വീട്ടു തടങ്കലിലാക്കിയതിനെത്തുടര്‍ന്ന് ഇയാള്‍ ഈ തീരുമാനത്തില്‍ നിന്ന് പിന്മാറുകയുമായിരുന്നു. പതിനഞ്ച് ദിവസം നീണ്ടുനിന്ന നിരാഹാരവും ഇയാള്‍ നടത്തിയിരുന്നു. അന്ന് അധികാരികള്‍ ഇടപെട്ടാണ് ഈ തീരുമാനം തണുപ്പിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam