ജമ്മുകശ്മീരില്‍ ഹിസ്ബുള്‍ മുജാഹിദീന്‍ ഉന്നത കമാന്‍ഡറെ സുരക്ഷാസേന വധിച്ചു

By Web TeamFirst Published Jan 16, 2020, 9:22 AM IST
Highlights

കത്ര സർവകലാശാലയിൽനിന്ന് എംബിഎ ബിദുരം പൂർത്തിയാക്കിയ വാനി സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തിരുന്നു. ഇതിനിടെ ജോലി രാജിവച്ച് വാനി ഹിസ്ബുള്‍ മുജാഹിദീനിൽ ചേരുകയായിരുന്നുവെന്നാണ് വാർത്താ ഏജൻസിയായ പിടിഐയുടെ റിപ്പോർട്ട് 

ശ്രീനഗർ: ജമ്മുകശ്മീരിൽ ഭീകര സംഘടനയായ ഹിസ്ബുള്‍ മുജാഹിദീന്റെ ഉന്നത കമാന്‍ഡറെ സുരക്ഷാസേന വധിച്ചു. ദോഡ ജില്ലയില്‍ നടന്ന ഏറ്റുമുട്ടലിലാണ് കൊടുംഭീകരനായ ഹറൂണ്‍ വാനി വെടിയേറ്റ് കൊല്ലപ്പെട്ടത്. 2018ൽ മുതിർന്ന ബിജെപി-ആർഎസ്എസ് നേതാക്കളായ അനിൽ പരിഹാറിനെയും സഹോദരൻ അജീത് പരിഹാറിനെയും കൊലപ്പെടുത്തിയ കേസിൽ സുരക്ഷാസേന തെരഞ്ഞുകൊണ്ടിരുന്നയാളാണ് ഹറൂണ്‍ വാനി.

2019ൽ‌ ആർഎസ്എസ് നേതാവ് ചന്ദർ കാന്ത് ശർമ്മയെയും അദ്ദേഹത്തിന്റെ സുരക്ഷ ജീവനക്കാരനെയും കൊലപ്പെടുത്തിയതിന് പിന്നിലും ഹറൂണ്‍ വാനിയാണെന്ന് ജമ്മുകശ്മീർ ഡിജിപി ദിൽബാഗ് സിംഗ് മാധ്യമങ്ങളോട് പറഞ്ഞു. ഹറൂൺ വാനിയുടെ പക്കൽനിന്നും എകെ 47 തോക്ക്, വെടിമരുന്നുകൾ, 73 ബുള്ളറ്റുകൾ, ചൈനീസ് ഗ്രനേഡ്, റേഡിയോ സെറ്റ് തുടങ്ങിയവ കണ്ടെടുത്തിട്ടുണ്ടെന്നും ദിൽബാഗ് സിംഗ് വ്യക്തമാക്കി.

Read Moer: ജമ്മു കശ്മീർ: ബിജെപി-ആർഎസ്എസ് നേതാക്കളുടെ കൊലയ്ക്ക് പിന്നിൽ ഹിസ്‌ബുൾ ഭീകരരെന്ന് പൊലീസ്

അതേസമയം, ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ളയാളാണ് ഹറൂൺ വാനി. കത്ര സർവകലാശാലയിൽനിന്ന് എംബിഎ ബിദുരം പൂർത്തിയാക്കിയ വാനി സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തിരുന്നു. ഇതിനിടെ ജോലി രാജിവച്ച് വാനി ഹിസ്ബുള്‍ മുജാഹിദീനിൽ ചേരുകയായിരുന്നുവെന്നാണ് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നത്.

ദോഡയിലെ എജിനീയറായ ഗുലാം അബ്ബാസ് വാനിയുടെ ഏട്ടുമക്കളിൽ ഒരാളാണ് വാനി. വാനിയുടെ നാല് സഹോദരൻമാരും മൂന്ന് സഹോദരിമാരും ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവരാണ്. പഠനത്തിൽ മികച്ച നിലവാരം പുലർത്തിയിരുന്നയാളായിരുന്നു വാനിയെന്ന് ബന്ധുക്കൾ പറഞ്ഞു. 2018ൽ എകെ47 പിടിച്ച് നിൽക്കുന്ന ചിത്രമുൾപ്പടെ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയായിരുന്നു വാനി ഹിസ്ബുളിൽ ചേർന്നെന്ന വാർത്ത പുറത്തുവരുന്നത്. 
  

click me!