
ചെന്നൈ: തെക്കൻ തമിഴ്നാടിനെ ദുരിതത്തിലാക്കിയ പ്രളയത്തിൽ കേന്ദ്ര സഹായം തേടി സംസ്ഥാന സർക്കാർ. പ്രളയത്തിൽ കേന്ദ്ര സഹായം ആവശ്യപ്പെട്ടുകൊണ്ട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. കൂടിക്കാഴ്ചക്ക് സമയം തേടിയ തമിഴ്നാട് മുഖ്യമന്ത്രിയോട് ചൊവ്വാഴ്ച കാണാമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിക്കുകയായിരുന്നു. ഇത് പ്രകാരം മോദി - സ്റ്റാലിൻ കൂടിക്കാഴ്ച ഇന്ന് രാവിലെ നടക്കും. ഉച്ചയ്ക്ക് 12 ന് പാർലമെന്റ് മന്ദിരത്തിൽ വച്ചാകും മോദി - സ്റ്റാലിൻ കൂടിക്കാഴ്ച നടക്കുക.
തെക്കൻ തമിഴ്നാടിനെ പ്രളയത്തിലാക്കിയ അതിതീവ്ര മഴക്ക് ഇനിയും ശമനമായിട്ടില്ല. ഈ സാഹചര്യത്തിൽ ഇന്നും തമിഴ്നാട്ടിലെ 4 ജില്ലകൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കന്യാകുമാരി, തിരുനെൽവേലി, തൂത്തുക്കുടി, തെങ്കാശി എന്നീ ജില്ലകള്‍ക്കാണ് ഇന്ന് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. കന്യാകുമാരിയിലും തിരുനെൽവേലിയിലും തൂത്തുക്കുടിയിലും തെങ്കാശിയിലും ഏറക്കുറെ ജനജീവിതം സ്തംഭിച്ച അവസ്ഥയിലാണ്.
ഒരു വർഷം ആകെ കിട്ടുന്ന മഴ ഒറ്റ ദിവസം പെയ്തിറങ്ങിയപ്പോൾ ദുരിതക്കായത്തിലാണ് തിരുനെൽവേലി. വർഷം പരമാവധി 70 സെന്‍റീ മീറ്റര്‍ മഴ പെയ്യുന്ന തിരുച്ചെന്തൂര്‍, കായൽപട്ടണത്തിൽ 24 മണിക്കൂറിൽ രേഖപ്പെട്ടത് 95 സെന്‍റി മീറ്റര്‍ മഴയാണ്. തിരുനെൽവേലി ജംഗ്ഷനും റെയിൽവേ സ്റ്റേഷനും കളക്ടറേറ്റും ആശുപത്രികളും നൂറ് കണക്കിന് വീടുകളും വെള്ളത്തിൽ മുങ്ങി. കളക്ടറേറ്റ് ജീവനക്കാരെ ബോട്ടുകളിലാണ് ഇവരെ പുറത്തെത്തിച്ചത്. താമരഭരണി അടക്കം നദികൾ കരകവിഞ്ഞൊഴുകുന്നതും അണക്കെട്ടുകൾ അതിവേഗം നിറയുന്നതും ആശങ്ക ഉയര്‍ത്തി. പ്രസവം അടുത്ത യുവതികളെ ആശുപത്രിയിലേക്ക് മാറ്റാനുള്ള നടപടികൾ വേഗത്തിലാക്കിയതായി ജില്ലാ ഭരണകൂടം അറിയിച്ചു.
തൂത്തുക്കുടിയിൽ കളക്ടറേറ്റ് റോഡിൽ അടക്കം വെള്ളക്കെട്ട് രൂപപ്പേട്ടത്തോടെ ഗതാഗതം താറുമാറായി. ഈ രണ്ട് ജില്ലകൾക്ക് പുറമെ തെങ്കാശി, കന്യാകുമാരി, വിരുദ് നഗർ, മധുര, തേനി ജില്ലകളിലും ഇന്ന് പുലർച്ചെ വരെ ശക്തമായ മഴ പെയ്യുമെന്നാണ് മുന്നറിയിപ്പ്. കന്യാകുമാരി, വിവേകാനന്ദ പാറ അടക്കം തെക്കൻ തമിഴ്നാട്ടിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ സന്ദർശകരെ വിലക്കിയിരിക്കുകയാണ്. റെയിൽവേ ട്രാക്കിലെ വെള്ളക്കെട്ടിനെ തുടര്‍ന്ന് കേരളത്തിലേക്കുള്ളത് അടക്കം തിരുനെൽവേലി വഴിയുള്ള ട്രെയിനുകൾ റദ്ദാക്കിയിട്ടുണ്ട്. ദേശീയ ദുരന്ത നിവാരണ സേനയ്ക്ക് പുറമേ നാവികസേനയുടെയും വ്യോമസേനയുടെയും ഹെലികോപ്റ്ററുകള്‍ തിരുനെൽവേലിയിലും തൂത്തുക്കുടിയിലും രക്ഷാ പ്രവര്‍ത്തനത്തിൽ സജീവമാണ്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam