
ശ്രീനഗർ: ജമ്മു കാശ്മീരിൽ വിഘടനവാദി നേതാക്കൾക്കെതിരെ കൂടുതൽ നടപടികളുമായി കേന്ദ്ര സർക്കാർ. കശ്മീരിലെ 22 വിഘടനവാദി നേതാക്കളുടെ സുരക്ഷ ആഭ്യന്തര മന്ത്രാലയം പിൻവലിച്ചു. അർഹതയില്ലാത്ത 919 പേരുടെ സുരക്ഷാ സൗകര്യങ്ങളൾ പിൻവലിച്ചതായും കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ഇവരുടെ സുരക്ഷാ ജോലികളിൽ ഏർപ്പെട്ടിരുന്ന 2,768 പോലീസുകാരെയും 389 സർക്കാർ വാഹനങ്ങളെയും കേന്ദ്ര ആഭ്യന്തര മന്ത്രാലയം തിരികെ വിളിച്ചു.
അനർഹർക്ക് സുരക്ഷ നൽകുന്നതിനാൽ സംസ്ഥാനത്തെ ക്രമസമാധാന പാലനത്തിന് ആവശ്യമായ പൊലീസുകാരെ ലഭ്യമാകുന്നില്ലെന്ന് വ്യക്തമാക്കിയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സുരക്ഷ പിൻവലിച്ചിരിക്കുന്നത്. സൈനികർക്കും അർദ്ധ സൈനികർക്കും ഭയമില്ലാതെ സഞ്ചരിക്കാനായി എല്ലാ ആഴ്ചയിലെയും രണ്ട് ദിവസം പകൽ സമയത്ത് കാശ്മീരിലെ പ്രധാന പാതയിൽ പൊതുജനത്തിന് സഞ്ചാരം വിലക്കിയിട്ടുണ്ട്. ദേശീയപാതയിൽ ജമ്മുവിലെ ഉദ്ധംപുരിൽ നിന്ന് കാശ്മീരിലെ ബാരമുള്ള വരെയാണ് വിലക്ക്. മെയ് 31 വരെയുള്ള ആഴ്ചകളിലാണ് വിലക്ക്. പുൽവാമയിൽ 40 സിആർപിഎഫ് ജവാന്മാർ കൊല്ലപ്പെട്ട പശ്ചാത്തലത്തിലാണ് പ്രധാന പാതയിൽ പൊതുജനത്തിന് സഞ്ചാര നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam